പ്രസിഡന്റ് അബ്ദുൾഅസീസ് ബൂത്ഫ്ലിക്കക്കെതിരെകടുത്ത പ്രതിഷേധം
അൾജീരിയയിൽ പ്രസിഡന്റ് അബ്ദുൽ അസീസ് ബൂത്ഫ്ലിക്കക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. തലസ്ഥാന നഗരമായ അൾജിയേഴ്സ്സിൽ പതിനായിരകണക്കിന് ആളുകളാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.
തൊഴിലില്ലായ്മയിലും അഴിമതിയിലും അൾജീരിയൻ ജനത അസ്വസ്ഥരായതിനെ തുടർന്നാണ് പ്രസിഡന്റിനെതിരെ പ്രതിഷേധം ഉയർന്നുവന്നത്. എന്നാൽ,റാലിയില്‍ അക്രമസംഭവങ്ങളൊന്നും തന്നെ ഉണ്ടായില്ല. ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമായാണ് റാലി അവസാനിച്ചത്.
പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്കുള്ള റോഡുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ അങ്ങോട്ട് കടക്കാതിരിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.കഴിഞ്ഞ 28 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധ കൂട്ടായ്മക്കാണ് വെള്ളിയാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്.
രണ്ടാഴ്ച മുമ്പാണ് 20 വര്‍ഷമായി രാജ്യം ഭരിക്കുന്ന 82 കാരനായ അബ്ദുള്‍അസീസ് ബൂത്ഫ്ലിക്കക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് തുടക്കമാവുന്നത്. ഏപ്രില്‍ 18ന് നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൂത്ഫ്ലിക്ക പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നത് തന്നെ .
യുവാക്കളാണ് ആദ്യം ബൂത്ഫ്ലിക്കക്കെതിരെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. ഇത് പതിയെ പതിയെ വളര്‍ന്ന് രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഷേധ സമരമായി മാറുകയാണ് ഇപ്പോള്‍. ഇതിനുദാഹരണമാണ് വെള്ളിയാഴ്ച നടന്ന പ്രതിഷേധ റാലി .
20 വര്‍ഷത്തെ ബൂത്ഫ്ലിക്കയുടെ ഭരണത്തില്‍ അസംതൃപ്തരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും. പ്രത്യേകിച്ച് യുവാക്കള്‍. അതിനിടയിലാണ് വീണ്ടും മത്സരിക്കാന്‍ തയ്യാറായി പ്രസിഡന്‍റ് രംഗത്തു വരുന്നത്. ഇതോടെ പ്രകോപിതരായ യുവാക്കള്‍ പ്രസിഡന്‍റിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവുകളിലേക്കിറങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ക്ക് പിന്തുണയുമായി അഭിഭാഷകരും തെരുവിലിറങ്ങി.
എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും മത്സരിക്കാനുറച്ച് തന്നെയാണ് ബൂത്ഫ്ലിക്ക. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു വര്‍ഷത്തിനകം സ്ഥാനം ഒഴിയാമെന്ന വാഗ്ദാനത്തോടെയാണ് അദ്ദേഹം തെരെഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha