'സ്‌കോര്‍പിയന്‍ പ്രിസന്‍'-ന്റെ അതിക്രൂര പീഡനത്തിന്റെ ഇര: മുന്‍ ഈജിപ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി
മുന്‍ ഈജിപ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) വിചാരണയ്ക്കിടെ കോടതിമുറിയിലെ ചില്ലുകൂട്ടില്‍ കുഴഞ്ഞുവീണു മരിച്ചത് ഇക്കഴിഞ്ഞ ജൂണ്‍ 17-നായിരുന്നു. പക്ഷേ ഈജിപ്തില്‍ വാര്‍ത്ത ഒരു ഞെട്ടലും ഉണ്ടാക്കിയില്ല. ഭരണകൂടം തയാറാക്കി അയച്ചു കൊടുത്ത സ്‌ക്രിപ്റ്റാണ് മുര്‍സിയുടെ മരണവാര്‍ത്തയില്‍ പോലും മാധ്യമങ്ങള്‍ ഉപയോഗിച്ചത്.
മുര്‍സി മരിച്ച് മൂന്നു മണിക്കൂറിനപ്പുറം പബ്ലിക് പ്രോസിക്യൂട്ടര്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു- ആരോഗ്യപരമായി മുര്‍സിക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല എന്നായിരുന്നു അത്. അതോടെ ഭരണകൂടത്തിനും ക്ലീന്‍ ചിറ്റ് കിട്ടി.
മരിച്ചതിനു പിന്നാലെ അതിവേഗം കബറടക്കവും നടത്തി. ഭാവിയില്‍ സ്മാരകമായി മാറ്റാനാകാത്ത വിധം കയ്‌റോയിലെ നാസ്ര്‍ സിറ്റിയിലായിരുന്നു കബറടക്കം. ഷര്‍ഖിയയിലെ കുടുംബ കബര്‍സ്ഥാനില്‍ കബറടക്കണമെന്ന ആഗ്രഹത്തിനു ചെവികൊടുത്തില്ലെന്നു മാത്രമല്ല, കുടുംബാംഗങ്ങളില്‍ 10 പേര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയുള്ളൂ. അതു നടന്നതാകട്ടെ കനത്ത സുരക്ഷയിലും.
അതിനിടയിലും ചിലരെങ്കിലും ജയില്‍ ഉദ്യോഗസ്ഥരോട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെപ്പറ്റി ചോദിച്ചു- ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല! മുര്‍സിയുടെ മരണത്തിനു പിന്നിലെ ദുരൂഹത ആരംഭിക്കുന്നതും അവിടെ നിന്നാണ്.
എന്‍ജിനീയറായിരുന്നു മുഹമ്മദ് മുര്‍സി. യുഎസില്‍ പിഎച്ച്ഡി ചെയ്ത് 1985-ല്‍ തിരിച്ചെത്തിയ അദ്ദേഹം സര്‍വകലാശാലയുമായി ബന്ധപ്പെട്ട അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അതിനിടെയാണ് ഈജിപ്തിലെ ഏറ്റവും പഴക്കംചെന്നതും സുസംഘടിതവുമായ രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡില്‍ ചേരുന്നത്. മുസ്ലിം ബ്രദര്‍ഹുഡിന് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ 2000-ത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കു സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു അദ്ദേഹം. ഒറ്റ ടേം മാത്രമേ പൂര്‍ത്തിയാക്കിയുള്ളൂവെങ്കിലും ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക സാന്നിധ്യമാവുകയായിരുന്നു അതോടെ മുര്‍സി.
അന്നത്തെ ഏകാധിപതി ഹുസ്നി മുബാറക്കിന്റെ കണ്ണിലെ കരടായിരുന്നു മുസ്ലിം ബ്രദര്‍ഹുഡ്. 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനൊടുവില്‍ 2011 നവംബറില്‍ ഈജിപ്ഷ്യന്‍ വിപ്ലവ രോഷത്തിലെരിഞ്ഞ് ഹുസ്നി മുബാറക് പുറത്തുപോയി. അതിനു പിന്നാലെ വന്ന തിരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ കീഴില്‍ മത്സരിച്ച മുര്‍സി ഈജിപ്തിലെ നിര്‍ണായക ശക്തിയാകുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിനപ്പുറം കണ്ടത്.
ഈജിപ്ഷ്യന്‍ വിപ്ലത്തിന്റെ സിരാകേന്ദ്രമായിരുന്ന തഹ്രീര്‍ ചത്വരത്തിലായിരുന്നു അധികാരത്തിലേറിയ ശേഷം മുര്‍സി ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. അന്ന് ആ ജനക്കൂട്ടത്തിനു നടുവില്‍ നിന്ന് സ്വന്തം ജാക്കറ്റ് ഊരിമാറ്റി അദ്ദേഹം പറഞ്ഞു 'ഈ ജനത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലും ധരിക്കേണ്ട ആവശ്യമില്ല. അത്രയേറെ വിശ്വാസമാണ് എനിക്കു നിങ്ങളെ...' അതോടെ മുര്‍സിയെ ഈജിപ്ഷ്യന്‍ ജനതയും വിശ്വാസത്തിലെടുക്കുകയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടം നിലനിന്നതു വെറും ഒരുവര്‍ഷം മാത്രമായിരുന്നു.
2013 ജൂണ്‍ അവസാനം മുര്‍സിഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കൂടുതല്‍ ശക്തമായ പുതിയ പ്രക്ഷോഭം തുടങ്ങി. മുര്‍സി രാജിവച്ച് പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്ന മുദ്രാവാക്യം ഉയര്‍ന്നു. പ്രക്ഷോഭകരും മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘട്ടനങ്ങളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. 48 മണിക്കൂറിനകം പ്രക്ഷോഭകാരികളുമായി ഒത്തുതീര്‍പ്പിലെത്തണമെന്ന സായുധസേനാ തലവന്‍ അബ്ദെല്‍ ഫത്താ അല്‍ സിസിയുടെ അന്ത്യശാസനം മുര്‍സി തള്ളിക്കളഞ്ഞു. അന്ത്യശാസനത്തിന്റെ കാലാവധി അവസാനിച്ചതോടെ, മുര്‍സി തന്നെ സേനാ തലവനാക്കിയ, അല്‍ സിസിയുടെ നേതൃത്വത്തില്‍, പട്ടാളം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. അല്‍ സിസിയുടെ നേതൃത്വത്തില്‍ പട്ടാള ഭരണകൂടം ഈജിപ്തില്‍ അധികാരവും പിടിച്ചു.
മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചു. അതിന്റെ നേതാക്കളെ തടവറയിലടച്ചു. പട്ടാളഭരണകൂടം ചുമത്തിയ വിവിധ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയായിരുന്ന മുര്‍സിയെ മറ്റൊരു കേസില്‍ വിചാരണയ്ക്കു ഹാജരാക്കിയപ്പോഴായിരുന്നു മരണം.
മുര്‍സിയുടെ മരണത്തെക്കുറിച്ചും ഈജിപ്ഷ്യന്‍ ജയിലുകളിലെ അവസ്ഥയെപ്പറ്റിയും സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഓഫിസും ആംനെസ്റ്റി ഇന്റര്‍നാഷനലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദേഹത്ത് ഒരു ചെറു മുറിവു പോലുമില്ലാതെയാണ് മുര്‍സിയുടെ മരണമെന്നാണ്, ഭരണകൂടം നടത്തിയതായി അവകാശപ്പെടുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കോടതിമുറിയില്‍ എല്ലാവരും കണ്ടുനില്‍ക്കെയായിരുന്നു മരണമെന്നതും അല്‍ സിസി ഭരണകൂടത്തിന് ആരോപണങ്ങളില്‍ നിന്നു കൈകഴുകി രക്ഷപ്പെടാന്‍ സഹായകമായി.
മുര്‍സിയുടെ 'കൊലപാതകത്തിനു' പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി മുന്‍ വക്താവ് ഹംസ സോബയും പറയുന്നു. മുര്‍സിക്ക് വിഷമോ ഏതെങ്കിലും അജ്ഞാത മരുന്നോ കുത്തിവച്ചതാണോ എന്നു പോലും അറിയാനാകുന്നില്ല. ജുഡീഷ്യറിയും പാര്‍ലമെന്റ് അധികാരങ്ങളും മാധ്യമങ്ങളും പോലും സ്വന്തം കയ്യിലായിരിക്കെ അല്‍ സിസി എന്തു ചെയ്താലും ഒരാള്‍ പോലും ചോദിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുഴഞ്ഞുവീണതിനു തൊട്ടുപിന്നാലെ മുര്‍സിയെ ആശുപത്രിയിലേക്കു മാറ്റിയെന്നാണ് ഈജിപ്ഷ്യന്‍ അറ്റോണി ജനറലിന്റെ ഓഫിസ് വ്യക്തമാക്കുന്നത്. ആശുപത്രിയിലാണു മരണം സ്ഥിരീകരിച്ചത്. ശരീരത്തില്‍ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ല. മൃതദേഹം വിശദമായ പോസ്റ്റ്‌മോര്‍ട്ടത്തിനും വിധേയമാക്കി. കോടതിനടപടികളുടെ വിഡിയോ പരിശോധിച്ചതിലും അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ലെന്നും അറ്റോണി ജനറല്‍ അറിയിച്ചു.
കോടതിയിലുള്ള വിശ്വാസം തനിക്കു നഷ്ടമായെന്നു നേരത്തേതന്നെ മുര്‍സി വ്യക്തമാക്കിയിട്ടുള്ളതാണ്. 2013 നവംബറില്‍ നടന്ന വിചാരണയ്ക്കിടെ താന്‍ പട്ടാള അട്ടിമറിയുടെ ഇരയാണെന്നും ഇപ്പോഴും ഈജിപ്തിന്റെ പ്രസിഡന്റാണെന്നും മുര്‍സി കോടതിയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ പ്രസിഡന്റ് താനാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹംആവര്‍ത്തിച്ചു. അതോടെയാണ് 'സൗണ്ട് പ്രൂഫ്' ചില്ലുകൂട്ടിലേക്ക് മുര്‍സിയെ മാറ്റുന്നത്. തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെല്ലാം അടിച്ചമര്‍ത്തുകയെന്ന അല്‍ സിസിയുടെ നിലപാടാണ് കോടതിമുറിയിലും അന്നു കണ്ടതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
ജയില്‍ശിക്ഷകള്‍ കൊണ്ടു ഭയപ്പെടുത്തിയിട്ടും തടവറയില്‍ ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയിട്ടും പട്ടാള അട്ടിമറിക്കെതിരെ മുര്‍സി ശബ്ദിക്കുന്നത് തുടര്‍ന്നു. സ്വാഭാവികമായും അത് അല്‍ സിസി ഭരണകൂടത്തിന് ഏറെ തലവേദന സമ്മാനിക്കുകയും ചെയ്തു. ഏതെങ്കിലുമൊരു വഴിയിലൂടെ മുര്‍സിയെ ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നെന്നാണ് അണികള്‍ പറയുന്നത്.
'അല്‍ സിസി ഭരണകൂടത്തിന്റെ ആദ്യ ലക്ഷ്യം തന്നെ മുര്‍സിയായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. രാജ്യാന്തര തലത്തിലുള്ള തിരിച്ചടി ഭയന്ന് അദ്ദേഹത്തെ പക്ഷേ തൂക്കിക്കൊല്ലാനാകില്ലായിരുന്നു. ഒന്നുകില്‍ ഹൃദയസ്തംഭനം അല്ലെങ്കില്‍ മസ്തിഷ്‌കാഘാതം... ഇതു രണ്ടും പ്രതീക്ഷിച്ചതാണ്. ക്യാമറകള്‍ തുറന്നിരിക്കെ അദ്ദേഹം മരിച്ചു വീഴേണ്ടത് അല്‍ സിസിയുടെ ആവശ്യമായിരുന്നു. അതോടെ കൊന്നത് ഞങ്ങളല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണകൂടത്തിന് ഏറെ എളുപ്പം. ലോകം മുര്‍സിയെ മറക്കുന്ന സമയത്തു തന്നെ അതു നടക്കുകയും ചെയ്തു'- മാധ്യമ പ്രവര്‍ത്തകയും ഈജിപ്ത്-തുര്‍ക്കി വിഷയങ്ങളിലെ നിരീക്ഷകയുമായ മെര്‍വി ഷബ്‌നം ഒറൂക് പറയുന്നു.
ഈജിപ്തിലെ അതിക്രൂരമായ തടവുരീതികളെപ്പറ്റി അറിയാവുന്നവര്‍ക്ക് മുര്‍സിയുടെ മരണത്തില്‍ പുതുമയൊന്നും തോന്നുകയില്ല. പട്ടാള അട്ടിമറിക്കപ്പുറം 60,000ത്തിലേറെ പേരെയാണ് അല്‍ സിസി ഭരണകൂടം അറസ്റ്റ് ചെയ്തത്. കലാപത്തിന്റെ പേരില്‍ പിടികൂടിയ ബ്രദര്‍ ഹുഡ് അനുകൂലികളാണ് ഇതില്‍ ഏറ്റവും ക്രൂരമായ പീഡനം ഏറ്റുവാങ്ങുന്നത്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഭീകരരായിട്ടാണ് ഭരണകൂടം ഇവരെ കാണുന്നത്. അതിക്രൂര പീഡനത്തിനു കുപ്രസിദ്ധമായ ടോറ ജയിലിലായിരുന്നു മുര്‍സിയെ പാര്‍പ്പിച്ചിരുന്നത്. ക്രൂരത മുഖമുദ്രയായതിനാല്‍ത്തന്നെ 'സ്‌കോര്‍പിയന്‍ പ്രിസന്‍' എന്നാണ് ടോറയുടെ മറ്റൊരു പേര്.
അവിടെ നിന്ന് രക്ഷപ്പെട്ടോടിയവരില്‍ മര്‍വാന്‍ നാബില്‍ എന്ന ഒരു യുവാവുണ്ടായിരുന്നു. 12 മാസം ജയില്‍ ശിക്ഷ അനുഭവിച്ച മര്‍വാന്‍ മോചിതനായതിനു പിന്നാലെ രാജ്യം വിടുകയായിരുന്നു. യാതൊരു നിരോധിത സംഘടനയിലും അംഗമായിരുന്നില്ല ഈ യുവാവ്. പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടെ അറസ്റ്റിലാവുകയായിരുന്നു ഈ സര്‍വകലാശാല വിദ്യാര്‍ഥി.
12 മാസത്തിനിടെ മര്‍വാന് അനുഭവിക്കേണ്ടി വന്നത് കൊടുംപീഡനമായിരുന്നു. താന്‍ അനുഭവിച്ച പീഡനത്തിന്റെ ചിത്രങ്ങള്‍ മര്‍വാന്‍ വരച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തലകീഴായി കെട്ടിയിട്ട് ചാട്ട കൊണ്ടടിയും കസേരയില്‍ അനങ്ങാന്‍ പോലുമാകാതെ കിടത്തിയും തലയിലൂടെ ഇരുണ്ട തുണിയിട്ട് കൈ പിറകിലോട്ടു കെട്ടി ജനലില്‍ ബന്ധിച്ചു നിര്‍ത്തിയുമെല്ലാമുള്ള പീഡനമുറകള്‍ ആ ചിത്രങ്ങളിലുണ്ട്.
30 വര്‍ഷക്കാലം ഈജിപ്തിനെ കാല്‍ച്ചുവട്ടിലാക്കിയ ഏകാധിപതി ഹുസ്‌നി മുബാറക്കിനും കോടതി വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ പാര്‍പ്പിച്ചത് ഏറെ സൗകര്യങ്ങളുള്ള കയ്‌റോയിലെ മിലിട്ടറി ഹോസ്പിറ്റലിലായിരുന്നു. 2017 മാര്‍ച്ചില്‍ എല്ലാ കേസുകളില്‍ നിന്നും മുക്തനായി പട്ടാളത്തിന്റെ സംരക്ഷണത്തില്‍ സ്വസ്ഥജീവിതവും നയിക്കുന്നു ഇപ്പോള്‍. ഇതില്‍ നിന്നു നേര്‍വിപരീതമായിരുന്നു മുര്‍സിക്കു ലഭിച്ച ശിക്ഷ.
അദ്ദേഹത്തെ ഒറ്റയടിക്കു കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളും അടുപ്പക്കാരും പറയുന്നുമില്ല. പക്ഷേ ഇഞ്ചിഞ്ചായുള്ള അദ്ദേഹത്തിന്റെ മരണം ഉറപ്പു വരുത്താന്‍ അല്‍ സിസി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്‌തെന്നാണ് ആരോപണം. മുര്‍സി ഈജിപ്തിനോടു ചെയ്തത് എന്തുതന്നെയാണെങ്കിലും അദ്ദേഹത്തിന്റെ മനുഷ്യാവകാശലംഘനങ്ങളുടെ പേരു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ അതേ രീതിയില്‍ത്തന്നെ പ്രതികരിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍, പക്ഷേ അല്‍ സിസിയുടെ തലയ്ക്കു മുകളില്‍ വാളായി നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha