പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ആറ്റംബോംബ്; ആണവ ബോംബുകൾ യുദ്ധത്തിത്തിനായി മാത്രമല്ല പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും ഉപയോഗപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
ആണവ ബോംബുകൾ യുദ്ധത്തിത്തിനായി മാത്രമല്ല പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും ഉപയോഗപ്പെടുത്തണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. യുഎസ് വെബ്‌സൈറ്റാണ് ട്രംപിനെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. രാജ്യാന്തര മാധ്യമങ്ങൾ പ്രാധാന്യത്തോടെ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുകയാണ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ് ഉപയോഗിക്കണമെന്ന ട്രംപിന്റെ ആവശ്യം അമേരിക്കന്‍ വാര്‍ത്താ സൈറ്റായ ആക്‌സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ട്രംപ് നടത്തിയ ചർക്കിടെയാണ് ചുഴലിക്കാറ്റിനെ നേരിടാൻ ആറ്റം ബോംബുകൾ ഉപയോഗിക്കാമെന്ന ആശയം ചർച്ച ചെയ്തതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ സംഭാഷണം എന്നാണു നടന്നതെന്നു റിപ്പോർട്ട് പുറത്തു വിട്ട യുഎസ് വെബ്സൈറ്റ് ആക്‌സിയോസ് വ്യക്തമാക്കിയിട്ടില്ല.
ഹോംലാൻഡ് സെക്യൂരിറ്റി, നാഷണൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്കിടെയാണ് ട്രംപ് സുപ്രധാനമായ ആശയം മുന്നോട്ടുവച്ചത്. ആഫ്രിക്കൻ തീരത്തിനു സമീപത്തുനിന്ന് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിനെ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച് യുഎസിൽ പ്രവേശിക്കുന്നതിനു മുൻപ് കേന്ദ്ര ഭാഗത്ത് ബോംബിട്ട് എന്തുകൊണ്ട് തകർത്തുകൂടായെന്നു ട്രംപ് ഉദ്യോഗസ്ഥരോട് ചോദിച്ചു. എന്നാൽ ട്രംപിന്റെ ഈ സുപ്രധാനമായ നിർദേശത്തെ പൂർണമായി തള്ളാതെയാണ് ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രതികരിച്ചത്. 2017 ലും ട്രംപ് ഇത്തരം നിർദേശം മുന്നോട്ടു വച്ചതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
1950ൽ യുഎസ് പ്രസിഡന്റ് ഡി.ഡി ഐസെനോവറിന്റെ കാലത്തും ഇത്തരം അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നുവെങ്കിലും അധികം പഠനങ്ങളും ഗവേഷണങ്ങളും ഈ വിഷയത്തിൽ നടന്നില്ല. ഈ ആശയം ശാസ്ത്രജ്ഞർ പൂർണമായി തള്ളിക്കളയുന്നുമില്ല. പ്രസിഡന്റിന്റെ അനൗദ്യോഗിക സംഭാഷണങ്ങളിൽ നിലപാട് അറിയിക്കാൻ സാധിക്കില്ലെന്നായിരുന്നു വൈറ്റ്ഹൗസ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടെ അതിശക്തമായ ചുഴലിക്കാറ്റുകളാണ് യുഎസിൽ ആഞ്ഞടിച്ചത്. ആയിരക്കണക്കിനു ആളുകൾ കൊല്ലപ്പെട്ടു. കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടങ്ങളാണ് പ്രകൃതിദുരിതങ്ങളിൽ മാത്രം യുഎസിനു നേരിടേണ്ടി വരുന്നത്.
ബോംബുകളിൽ ജനകീയൻ ആറ്റം ബോംബാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അതിൽ ഓരോന്ന് ഇട്ടതോടെ ബോംബെന്ന് കേൾക്കുന്നതു തന്നെ എല്ലാവർക്കും പേടിയായി. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബുകൾ വെറെ പലത് വന്നിട്ടും ആറ്റം ബോംബ് തന്നെയാണ് ഇന്നും സാധാരണക്കാരന്റെ മനസ്സിലെ ‘ബോംബ് രാജാവ്’.
ആറ്റമിക് ഫ്യൂഷൻ ചെയിൻ റിയാക്ഷൻ വഴി ലഭിക്കുന്ന ഉൗർജത്തിൽ പ്രവർത്തിക്കുന്ന ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബാണ് ഇത്. ആറ്റമിക് ഫ്യൂഷൻ ചെയിൻ റിയാക്ഷൻ എന്നാൽ എണ്ണമറ്റ ഫ്യൂഷനുകൾ ഒരേസമയം ഉണ്ടാകുന്ന അവസ്ഥ. അതിൽ നിന്ന് ലഭിക്കുന്ന ഉൗർജവും വളരെ കൂടുതലായിരിക്കും.
1952 നവംബർ 1–ന് അമേരിക്കയാണ് ആണു ബോംബ് ആദ്യമായി പരീക്ഷിക്കുന്നത്. പിന്നീട് 1953–ൽ സോവിയറ്റ് യൂണിയനും ഇത് പരീക്ഷിച്ചു. 1954–ൽ വീണ്ടും യു എസ് ഇത് പരീക്ഷിച്ചു. അന്ന് 4.8കിലോമീറ്റർ വ്യാപ്തിയിൽ തീഗോളമുണ്ടാകുകയും കൂണു പോലെ പുകപടലങ്ങൾ പടരുകയും ചെയ്തുവെന്നാണ് ചരിത്രത്തിൽ. ബ്രിട്ടൻ, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളും ആണു ബോംബ് പരീക്ഷിച്ചിട്ടുണ്ട്.
ഹിരോഷിമയിൽ അമേരിക്ക ഇട്ടത് യുറേനിയം ന്യൂക്ലിയർ ഫിഷൻ ബോംബാണ്. ലിറ്റിൽ ബോയ് എന്ന ഇരട്ടപ്പെരിൽ അറിയപ്പെട്ട ഇൗ ബോംബിന് 28 ഇഞ്ച് വ്യാപ്തിയും 120 ഇഞ്ച് നീളവുമുണ്ടായിരുന്നു. 20,000 ടൺ ഉൗർജമാണ് ഇത് അന്ന് ഉൽപ്പാദിപ്പിച്ചത്. നാഗസാക്കിയിൽ ഇട്ടത് പ്ലൂട്ടോണിയം ബോംബാണ്. ഇൗ ബോംബുകൾ ഉയർന്ന അളവിൽ റേഡിയോ ആക്ടീവ് മാലിന്യങ്ങൾ പുറന്തള്ളിയതാണ് പിന്നീട് രോഗങ്ങൾക്ക് കാരണമായത്.
എന്നാൽ ആണവ ബോംബുകൾ യുദ്ധത്തിത്തിനായി മാത്രമല്ല പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും ഉപയോഗപ്പെടുത്തണമെന്നാണ് ട്രംപ് പ്രസ്താവന നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha