കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ - പാക് ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ വ്യോമപാത അടയ്ക്കുമെന്ന് വീണ്ടും പാക് ഭീഷണി; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യാത്രകൂടും വ്യോമഗതാഗതം ചെലവേറും
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ - പാക് ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിൽ വ്യോമപാത അടയ്ക്കുമെന്ന് ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ രംഗത്ത്. വ്യോമപാത തുറന്ന് ഒന്നരമാസം പോലും പൂര്‍ത്തിയാകും മുൻപാണ് പാകിസ്താന്‍ വീണ്ടും വ്യോമപാത അടയ്ക്കാനൊരുങ്ങുന്നത്. പാകിസ്ഥാൻ ക്യാബിനറ്റ് അംഗം ഫവാദ് ചൗധരിയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് മീറ്റിംഗിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മോദി തുടങ്ങിയത് തങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് ചൗധരിയുടെ ട്വീറ്റ്. വ്യോമ പാതയ്ക്ക് പുറമേ അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ വ്യാപാരത്തെ ബാധിക്കുന്ന രീതിയില്‍ പാകിസ്താനിലൂടെയുള്ള റോഡ് ഗതാഗതത്തിനും നിരോധനം കൊണ്ടുവരും. നേരത്തേ ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ഫെബ്രുവരി 27 മുതല്‍ ജൂലൈ 16 വരെ 138 ദിവസമാണ് അന്ന് അടച്ചിട്ടത്.അതിന് ശേഷം ഇത് വീണ്ടും തുറന്നു നല്‍കുകയും ചെയ്തിരുന്നു. വീണ്ടും തുറന്ന് ഒന്നര മാസം പോലും പിന്നിടും മുൻപാണ് പുതിയ തീരുമാനം.
ഇതോടെ ഡല്‍ഹിയുമായി ബന്ധപ്പെടുന്ന വിമാനങ്ങള്‍ക്ക് മുംബൈ- അറേബ്യന്‍ കടല്‍- മസ്‌ക്കറ്റ്-ഗള്‍ഫ് റൂട്ട് വഴി അധികദൂരം സഞ്ചരിക്കേണ്ടി വരും. ഡല്‍ഹി- ബിര്‍മിംഗാം, ഡല്‍ഹി - കാബൂള്‍ സ്‌പൈസ് ജറ്റ് എന്നിവയുടെ ഗതാഗതത്തെയും ബാധിക്കും. എയര്‍ ഇന്ത്യയ്ക്ക് 560 കോടിയുടെ നഷ്ടവും ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ്, ഗോ എയര്‍ എന്നീ വിമാന കമ്ബനികള്‍ക്ക് 60 കോടിയുടെ നഷട്മാണ് സംഭവിക്കുക.
പല വിദേശ വിമാനക്കമ്ബനികളും അവസാനിപ്പിച്ച ഈ റൂട്ടിലെ ഗതാഗതം പുനരാരംഭിച്ചിട്ടു പോലുമില്ല. പാക് വ്യോമപാത നിരോധനത്തെ തുടര്‍ന്ന് യുഎസിലെ ഏറ്റവും വലിയ വിമാനക്കമ്ബനി യുണൈറ്റഡ് ഏപ്രില്‍ 5 ന് ഇതിന്റെ ന്യൂആര്‍ക്ക് - ഡല്‍ഹി നോണ്‍സ്‌റ്റോപ്പ് സര്‍വീസ് നിര്‍ത്തിയിരുന്നു. എയര്‍ ക്യാനഡ ദിനംപ്രതിയുള്ള ഡല്‍ഹി - ടൊറന്റോ നോണ്‍സ്‌റ്റോപ്പ് സര്‍വീസും ജൂണ്‍ 14 ന് വേണ്ടെന്ന് വെച്ചിരുന്നു. ഡല്‍ഹി-ബിര്‍മിംഗാം റൂട്ട് എയര്‍ ഇന്ത്യയും ആഗസ്റ്റ് 1 ന് തന്നെ നിര്‍ത്തി വെച്ചിരിക്കുകയാണ്. യാത്രാ ദൈര്‍ഘ്യം മൂലം വരുന്ന അധിക ചെലവില്‍ ടിക്കറ്റ് ചാര്‍ജ്ജും കൂടും.
അമേരിക്കയിലേക്കും മറ്റുമുള്ള യാത്രയ്ക്ക് വിമാനങ്ങള്‍ക്ക് യാത്രാ ദൈര്‍ല്യം കൂടും. ഇതിലൂടെ സ്‌റ്റോപ്പുകള്‍ അധികമാകുകയും ഇന്ധന ചെലവ് വര്‍ദ്ധിക്കുകയും ചെയ്യും. ഡല്‍ഹി - യൂറോപ്പ്, ഗള്‍ഫ് വിമാനങ്ങളുടെ യാത്രാ സമയം രണ്ടു മണിക്കൂര്‍ കൂടും. അമേരിക്കയിലേക്കും ഈസ്റ്റ് കോസ്റ്റിലേക്കും പറക്കുന്ന എയര്‍ ഇന്ത്യ നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനായി ഇടയ്ക്ക് നിര്‍ത്തേണ്ടി വരും. ഇത് യാത്രാ സമയം 4-5 മണിക്കൂറുകള്‍ കൂടാന്‍ കാരണമാകും. പാകിസ്താനും ഈ നീക്കം വന്‍ നഷ്ടമാണ്. 50 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് അവര്‍ക്ക് ഉണ്ടാകുക.
https://www.facebook.com/Malayalivartha