മനഃസമാധാനാം നഷ്ടപ്പെട്ട് പരക്കം പാഞ്ഞ് പാകിസ്ഥാൻ; ജമ്മുകശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരാനാണ് പാകിസ്ഥാൻ നീക്കം
ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ മനഃസമാധാനാം നഷ്ടപ്പെട്ട് പരക്കം പായുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതീക്ഷിക്കാത്ത അവസരത്തിൽ പുറംതലക്കേറ്റ അടിയായിരുന്നു പാകിസ്ഥാന് കാശ്മീർ വിഷയം. എങ്ങനെയും വിഷയത്തെ പ്രതിരോധിക്കാനാണ് പാകിസ്ഥാന്റെ നിലവിലെ നീക്കം. ജമ്മുകശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരാനാണ് പാകിസ്ഥാന്റെ നീക്കം. കശ്മീര്‍ വിഷയം ആഗോളതലത്തില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ ഭാഗംകൂടിയാണിതെന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ വിഷയം കൊണ്ടുവന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കശ്മീര്‍ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കം മാത്രമാണെന്ന നിലപാടായിരുന്നു രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും കൈക്കൊണ്ടത്.
അതുകൊണ്ടുതന്നെ ഇനി ഉറ്റുനോക്കുന്നത് അടുത്ത മാസം ഒമ്പത് മുതല്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തെയാണ്. ഈ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത് അംഗരാജ്യങ്ങളെ കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 27 വരെ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളന കാലയളവില്‍ തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നുണ്ട്.
അതേസമയം ഇന്ത്യാ പാക് ബന്ധം അനുദിനം വഷളായികൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ മുന്നോട്ടു വന്നിരിക്കുകയാണ്. വ്യോമപാത തുറന്ന് ഒന്നരമാസം പോലും പൂർത്തിയാകും മുപ് താനെ അടച്ചിടുമെന്നാണ്പാക് ഭീഷണി. ക്യാബിനറ്റ് മീറ്റിംഗിന് പിന്നാലെ അംഗം ഫവാദ് ചൗധരിയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. വ്യോമപാതയ്ക്ക് പുറമെ ഇന്ത്യ–അഫ്ഗാൻ വ്യാപാരം താറുമാറാക്കും വിധത്തിൽ റോഡ് ഗതാഗതത്തിനും നിരോധനം കൊണ്ടു വന്നേക്കും. നേരത്തേ ബാലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 138 ദിവസമാണ് പാകിസ്ഥാൻ വ്യോമപാത ഇന്ത്യക്ക് മുന്നിൽ അടച്ചിട്ടത്.
ഇതോടെ അമേരിക്ക ഉൾപ്പടെയുളള രാജ്യങ്ങളിലേക്ക് ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരും. ഡൽഹി–യൂറോപ്പ്,ഗൾഫ് യാത്രയിൽ സാധാരണ നിലയിൽ നിന്ന് രണ്ടു മണിക്കൂറിലേറെ സമയം വർധിക്കും. എന്നാൽ ഈ നിലപാടിലൂടെ പാകിസ്ഥാനും നഷ്ടം മാത്രമേ സംഭവിക്കുകയുള്ളൂ.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാരിനോട് പല വിഷയങ്ങളിലും വിയോജിക്കുമ്പോഴും ഒരു കാര്യം വ്യക്തമാക്കുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാകിസ്ഥാനോ മറ്റേതെങ്കിലും രാജ്യത്തിനോ ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.കോണ്‍ഗ്രസ് നിലപാടിന്‍റെ പേരില്‍ പാക്കിസ്ഥാന്‍ മുതലെടുക്കേണ്ട. ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഭീകരതയുടെ പിന്തുണക്കാരായി ലോകമെമ്പാടും അറിയപ്പെടുന്ന പാകിസ്ഥാന്‍റെ പിന്തുണയോടെയാണിതെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ പിന്തുണച്ച് ശശി തരൂരും രംഗത്തെത്തി.
https://www.facebook.com/Malayalivartha