ഇമ്രാൻ പ്രതികാരം തുടങ്ങി; വ്യോമപാത തുറന്ന് ഒന്നരമാസം പോലും പൂർത്തിയാകും മുപ് തന്നെ കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്ഥാൻ അടച്ചു
ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പൊരുത്തക്കേട് കൂടുതൽ ശക്തമാകുകയാണ്. ഇന്ത്യാ പാക് ബന്ധം അനുദിനം വഷളായികൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ മുന്നോട്ടു വന്നിരിക്കുകയാണ്. വ്യോമപാത തുറന്ന് ഒന്നരമാസം പോലും പൂർത്തിയാകും മുപ് തന്നെ കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്ഥാൻ അടച്ചു. ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവിൽ ഏവിയേഷൻ അധികൃതരാണ് അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണമായും വിലക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബർ ഒന്നിന് വിലക്ക് അവസാനിക്കും.
ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂർണമായും തടയുന്നതു സംബന്ധിച്ച് പാകിസ്ഥാൻ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യവും പാകിസ്ഥാൻ വഴിയുള്ള ഇന്ത്യ-അഫ്ഗാൻ വ്യാപാരവും വിലക്കുന്ന കാര്യവും ചൊവ്വാഴ്ച പാക് മന്ത്രിസഭ ചർച്ചചെയ്തിരുന്നു. അന്തിമതീരുമാനം ഇമ്രാൻ കൈക്കൊള്ളും.
ബാലാകോട്ട് ആക്രമണത്തിനുപിന്നാലെ ഫെബ്രുവരിയിൽ പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചിരുന്നു. 138 ദിവസമാണ് പാകിസ്ഥാൻ വ്യോമപാത ഇന്ത്യക്ക് മുന്നിൽ അടച്ചിട്ടത്. മാർച്ച് 27-ന് ഇന്ത്യ, തായ്‌ലാൻഡ്, ഇൻഡൊനീഷ്യ എന്നിവയൊഴികെയുള്ള രാജ്യങ്ങൾക്കായി പാത തുറന്നുകൊടുത്തു. ജൂലായ് 16-നാണ് പാകിസ്ഥാൻൻ പിന്നീട് വ്യോമപാത പൂർണമായി തുറന്നത്. വ്യോമപാതയ്ക്ക് പുറമെ ഇന്ത്യ–അഫ്ഗാൻ വ്യാപാരം താറുമാറാക്കും വിധത്തിൽ റോഡ് ഗതാഗതത്തിനും നിരോധനം കൊണ്ടു വന്നേക്കും.
ഇതോടെ അമേരിക്ക ഉൾപ്പടെയുളള രാജ്യങ്ങളിലേക്ക് ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരും. ഡൽഹി–യൂറോപ്പ്,ഗൾഫ് യാത്രയിൽ സാധാരണ നിലയിൽ നിന്ന് രണ്ടു മണിക്കൂറിലേറെ സമയം വർധിക്കും. എന്നാൽ ഈ നിലപാടിലൂടെ പാകിസ്ഥാനും നഷ്ടം മാത്രമേ സംഭവിക്കുകയുള്ളൂ.
അതേസമയം, ജമ്മുകശ്മീർ വിഷയം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ അടുത്തമാസം നടക്കാനിരിക്കുന്ന യു.എൻ. പൊതുസഭയിൽ ശക്തമായിത്തന്നെ അവതരിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ബുധനാഴ്ച പറഞ്ഞു. കശ്മീരികളുടെ വികാരങ്ങൾ ഇമ്രാൻഖാൻ ലോകത്തെ അറിയിക്കും. ന്യൂയോർക്കിൽ നടക്കുന്ന മറ്റുപരിപാടികളിലും ഉഭയകക്ഷിചർച്ചകളിലും ഇമ്രാൻ പങ്കെടുക്കുമെന്നും ഖുറേഷി പറഞ്ഞു.
ജമ്മുകശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരാനാണ് പാകിസ്ഥാന്റെ നീക്കം. കശ്മീര്‍ വിഷയം ആഗോളതലത്തില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ ഭാഗംകൂടിയാണിതെന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ വിഷയം കൊണ്ടുവന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കശ്മീര്‍ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കം മാത്രമാണെന്ന നിലപാടായിരുന്നു രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ ഇനി ഉറ്റുനോക്കുന്നത് അടുത്ത മാസം ഒമ്പത് മുതല്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തെയാണ്. ഈ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത് അംഗരാജ്യങ്ങളെ കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 27 വരെ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളന കാലയളവില്‍ തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha