ഇമ്രാൻഖാന് ഇത് ശനിദശ; ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ പാകിസ്താന്റെ സുരക്ഷാ നയങ്ങളില്‍ പാക് സൈന്യത്തിനാണ് മേല്‍ക്കയ്യെന്ന് യുഎസ് റിപ്പോര്‍ട്ട്
പാകിസ്ഥാനിലെ സൈനിക മേധാവിത്തത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ പാകിസ്താന്റെ സുരക്ഷാ നയങ്ങളില്‍ പാക് സൈന്യത്തിനാണ് മേല്‍ക്കയ്യെന്നാണ് വെളിപ്പെടുത്തല്‍. നാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കിലും സര്‍ക്കാരില്‍ സൈന്യത്തിന്റെ സ്വാധീനം ശക്തമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയതോടെ പാക് സൈന്യത്തിന് വീണ്ടും അധീശത്വം സ്ഥാപിക്കാന്‍ കഴിഞ്ഞെന്നാണ് യുഎസ് കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബൈപാര്‍ട്ടിസണ്‍ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിലെ യുഎസ് നിയമനിര്‍മാതാക്കളാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അധികാരത്തിലെത്തിച്ചതിന് പിന്നില്‍ സൈന്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഇടപെടലുണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കെതിരെ പാകിസ്താന്‍ നിരന്തരമായി പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുന്ന സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പാകിസ്താന്‍ രാഷ്ട്രീയത്തിൽ പ്രതിസന്ധികൾ പ്രകടമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സി.ആര്‍.എസ്) പുറത്തുവിട്ട 'പാകിസ്ഥാൻ ഡൊമസ്റ്റിക് പൊളിറ്റിക്കല്‍ സെറ്റിങ്' എന്ന റിപ്പോര്‍ട്ടിലാണ് അവിടത്തെ രാഷ്ട്രീയ സ്ഥിതിയെ പറ്റി വ്യക്തമാക്കുന്നത്. ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനിലെ പ്രധാനമന്ത്രിയായിരിക്കാം, എന്നാല്‍ വിദേശകാര്യത്തിലും ദേശീയ സുരക്ഷാ നയത്തിലും സൈന്യം സ്വാധീനം ചെലുത്തുന്നുണ്ട്.
ഇമ്രാന്‍ ഖാന്‍ ഒരു രാഷ്ട്രീയ അനുഭവപരിചയവുമില്ലാതെയാണ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. പാകിസ്ഥാനിൽ നടന്ന അവസാനത്തെ പൊതു തിരഞ്ഞെടുപ്പില്‍ സൈന്യവും നീതിന്യായ സംവിധാനവും അടങ്ങിയ കൂട്ടുകെട്ട് സ്വാധീനം ചെലുത്തിയതായി സംശയിക്കണം. മുന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ പുറത്താക്കാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാൻ മുസ്ലീം ലീഗിനേ ക്ഷയിപ്പിക്കാനും ഈ കൂട്ടുകെട്ട് പ്രവര്‍ത്തിച്ചതായി സംശയമുണ്ട് എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പൊതുതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിനും സൈന്യത്തിന്റെ സഹായം ലഭിച്ചിരുന്നതായി സംശയമുണ്ട്. പൊതുജന ക്ഷേമവും മികച്ച വിദ്യാഭ്യാസവും നല്ല ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുമുള്ള പുതിയ പാകിസ്താന്‍ എന്ന ദര്‍ശനം നടപ്പാക്കാന്‍ ഇമ്രാന്‍ ഖാന് കഴിഞ്ഞിട്ടില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാണ് ഇതിന് കാരണം. നിരോധിച്ച തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള തീവ്രവാദ സംഘടനകള്‍ പാകിസ്താനില്‍ തീവ്രവാദം ശക്തിപ്പെടുത്തുകയാണെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നട്ടം തിരിയുകയാണ് പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ പൗരൻമാരെല്ലാം തങ്ങളുടെ സ്വത്ത് വിവരങ്ങൾ ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. കൂടാതെ പ്രതിരോധ വിഹിതത്തിൽ കുറവു വരുത്താനും പാക് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഓഫീസിലെ വൈദ്യുത ബില്ല് അടക്കാൻ പോലും പാകിസ്ഥാൻ സർക്കാരിനാവുന്നില്ലെന്ന് റിപ്പോർട്ട്. വൈദ്യുത കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുത കണക്ഷൻ ഉടൻ വിച്ഛേദിക്കുമെന്നാണ് റിപ്പോർട്ട്.
ബില്ല് അടക്കാത്തതിനെ തുടർന്ന് ഇസ്ലാമാബാദ് വൈദ്യുത വിതരണ കമ്പനി ആഗസ്റ്റ് 28ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് നൽകിയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വൈദ്യുത കമ്പനിക്ക് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് 41 ലക്ഷം നൽകാനുണ്ടെന്നും, പണം അടയ്ക്കുന്നതിനായി നിരന്തരം നോട്ടീസ് അയയ്ക്കാറുണ്ടെന്ന് വൈദ്യുത വിതരണ കമ്പനി അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബില്ല് അടക്കാത്തത് ആദ്യത്തെ സംഭവമല്ലെന്നും, ഇനിയും ഇത് തുടരുകയാണെങ്കിൽ വൈദ്യുത ബന്ധം ഉടൻ വിച്ഛേദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha