ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി അമേരിക്കയിലേക്ക്
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. നാളെ ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം ആരംഭിക്കുന്നത്.ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മോദി-ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
ഇരുപത്തിയേഴിന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി സംസാരിക്കും. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം 24 ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ 50000 ഇന്ത്യക്കാര്‍ പങ്കെടുക്കും.
അതേസമയം യുഎസിലെ ഹൂസ്റ്റണിൽ ശക്തമായ കാറ്റും മഴയുമാണ്. വ്യാഴാഴ്ച മുതലാണ് ടെക്സസിൽ കനത്ത മഴ തുടങ്ങിയത്. ഇതോടെ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. സ്ഥിതി വിലയിരുത്തി മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് മേഖലയിൽ കനത്ത മഴയുണ്ടായത്. പരിപാടിക്കുള്ള ഒരുക്കങ്ങളെ കാലാവസ്ഥ ബാധിച്ചിട്ടില്ലെന്നും പ്രതീക്ഷിച്ചതു പോലെ ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹം ഒഴുകിയെത്തുമെന്നും സംഘാടകർ പറഞ്ഞു. 1500 സന്നദ്ധപ്രവർത്തകരാണ് പരിപാടിയുടെ വൻവിജയത്തിനായി പിന്നണിയിൽ പ്രവർത്തിക്കുന്നത്.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നത്. 2014 ൽ അധികാരമേറ്റ ശേഷം നരേന്ദ്ര മോദി അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പരിപാടിയാണ് ഹൂസ്റ്റണിലേത്. 2014 ൽ ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിലും 2016 ൽ സിലിക്കൺ വാലിയിലുമാണ് ഇതിനു മുൻപ് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികൾ. ഇതിൽ രണ്ടിലും ഏകദേശം 20,000 പേരാണ് പങ്കെടുത്തത്.
https://www.facebook.com/Malayalivartha