പ്രവാസികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ എയർഇന്ത്യ.... കോടികളുടെ നഷ്ടത്തിൽ ! വില്പന നടപടികൾ പുരോഗമിക്കുന്നു
പ്രതിദിനം കോടികൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യയെ വിൽക്കുന്ന നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ താത്പര്യമുള്ളവരിൽ നിന്ന് സർക്കാർ ജൂണോടെ താത്പര്യപത്രം ക്ഷണിക്കുമെന്നാണ് വിവരം. എയർഇന്ത്യ സ്വകാര്യവത്കരണ നടപടികൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് വിൽപ്പനയ്ക്കുള്ള നടപടി. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഇൻഗിഡോ, ഇത്തിഹാദ് എയർവേസ് എന്നീ വമ്പൻ വിമാനക്കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്പനികൾ ചർച്ച നടത്തിയതായാണ് വിവരം. വിദേശ വിമാനക്കമ്പനിയായ ഇത്തിഹാദിന് 49 ശതമാനം മാത്രമേ വാങ്ങാനാകൂ. എന്നാൽ ഇത്തിഹാദ് അബുദാബി നിക്ഷേപ അതോറിറ്റിയുമായി ചേർന്ന് നൂറു ശതമാനം ഓഹരിയും വാങ്ങാൻ ആലോചിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആഭ്യന്തര വിമാനകമ്പനിയായ ഇൻഡിഗോയും എയർഇന്ത്യയെ സ്വന്തമാക്കാൻ മുന്നിൽ തന്നെയുണ്ട്. നിലവിലെ ചട്ടപ്രകാരം ഇൻഡിഗോയ്ക്ക് 100 ശതമാനം ഓഹരിയും സ്വന്തമാക്കാനാകും. നേരത്തെ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ടാറ്റയ്ക്ക് ഇപ്പോൾ വിമാനത്തിൽ താല്പര്യമില്ലെന്നാണ് സൂചന. നേരത്തെ എയർ ഇന്ത്യ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നതിനാൽ തന്നെ ഇത്തവണ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിക്ഷേപകരുടെ ഭാഗത്ത് നിന്നുളള താല്‍പര്യക്കുറവ് മൂലമാണ് നേരത്തെ വില്‍പ്പന നടക്കാതെ പോയത്. പോയ വര്‍ഷം നിര്‍ത്തിവച്ച ഓഹരി വില്‍പ്പന അടുത്തിടെ വീണ്ടും സര്‍ക്കാര്‍ പുനരാരംഭിച്ചിരുന്നു. നീതി ആയോഗ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ തുടക്കത്തില്‍ 74 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, ഇത് നിക്ഷേപകരില്‍ താല്‍പര്യക്കുറവിന് കാരണമായിരുന്നു.
ഇതാണ് ഇപ്പോള്‍ പൂര്‍ണ ഓഹരി വില്‍പ്പന എന്ന നയത്തിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വ്യോമയാന രംഗത്ത് നേരിട്ടുളള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാണ്. സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ (ഹിന്ദി: एअर इंडिया). എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട്
'എയര്‍ ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്, ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്‌സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്വകാര്യവത്കരണ പദ്ധതികള്‍ക്കിടയില്‍ ഫണ്ട് ഇറക്കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ കടക്കെണിയില്‍ നിന്ന് സ്വയം മുക്തമാകാന്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനാളത്തേക്ക് അങ്ങനെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എയര്‍ഇന്ത്യയില്‍ 30,520.21 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചതായി സര്‍ക്കാര്‍ പറയുന്നു. 2012-ല്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തെ കാലയളവില്‍ 30,000 കോടി രൂപയുടെ ധനസഹായം എയര്‍ഇന്ത്യക്ക് ലഭ്യമാക്കിയിരുന്നു.
'പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2,400 കോടി രൂപയുടെ സോവറിന്‍ ഗ്യാരന്റിക്ക്(ഉറപ്പ്) ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 500 കോടി രൂപയ്ക്ക് മാത്രമാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയിരിക്കുന്നത്. നിലവിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഞങ്ങളാണ്. ജൂണ്‍ വരെ ഈ അവസ്ഥയില്‍ പോകും. ഈ സമയത്തിനുള്ളില്‍ വാങ്ങാന്‍ വന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് അടച്ച് പൂട്ടേണ്ടി വരും' എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2018-19 ല്‍ 8,556.35 കോടി രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. ഇത് കൂടാതെയാണ് 60,000 കോടി രൂപയുടെ കടബാധ്യത.
https://www.facebook.com/Malayalivartha