ഇറാനെതിരായ സൈനിക നടപടിയില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നിയന്ത്രണമേർപ്പെടുത്താൻ യുഎസ് പാര്‍ലമെന്‍റ് തീരുമാനം; ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ നിയന്ത്രിക്കുന്ന പ്രമേയം യുഎസ് കോണ്‍ഗ്രസിലെ ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ്സില്‍ പാസായി; പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടി പാടില്ലെന്ന് പ്രമേയം
ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 194 നെതിരെ 224 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും അമേരിക്കൻ ജനത ട്രംപിനൊപ്പമാണ്. അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായ ഇറാന് ഒരു മുന്നറിയിപ്പ് നല്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അവർ.
പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടി പാടില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നു. ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്നംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം, ഇരുരാജ്യങ്ങളുടെയും നിലപാടില്‍ അയവു വന്നിട്ടുണ്ട്. ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തത്.
അതിനിടെ അമേരിക്കയുടെ നാല് എംബസികള്‍ ആക്രമിക്കാന്‍ ഇറാന്‍ ജനറല്‍ കാസ്സെം സുലൈമാനിയുടെ നേതൃത്വത്തില്‍ പദ്ധതിയിട്ടിരുന്നതായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു . സുലൈമാനിയെ കൊലപെടുത്താനുള്ള കാരണമെന്തായിരുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ബാഗ്ദാദിലെ അടക്കം എംബസികളാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നും ട്രംപ് വിശദീകരിച്ചു. ആയിരങ്ങളുടെ മരണത്തിന് കാരണക്കാരാനാണ് സുലൈമാനിയെന്ന് ട്രംപും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ആരോപിച്ചു. ഇറാഖിൽനിന്ന് സേനയെ പിൻവലിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.
സുലൈമാനിയുടെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇറാഖിലെ അമേരിക്കന്‍ എംബസി ആക്രമിച്ചതിന് പിന്നില്‍ ഇറാന്റെ ആസുത്രണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ സുലൈമാനിക്ക് പുറമെ ഇറാന്റെ മറ്റൊരു സൈനിക ഉദ്യോഗസ്ഥനെയും അമേരിക്ക ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യമനില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ റേസ ഷഹലായിയെയാണ് അമേരിക്ക കൊലപ്പെടുത്താന്‍ ഈ മാസം മൂന്നാം തീയതി ശ്രമം നടത്തിയത്. എന്നാല്‍ ഇത് വിജയിച്ചില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha