ബോറിസ് ജോൺസന്റെ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ; മരണത്തിനും ജീവിതത്തിനും ഇടയിൽ ആയിരുന്നു ഒരാഴ്ച; 'ജെന്നി, ലൂയിസ്?...നിങ്ങളെന്നെ ജീവിതത്തിൽ തിരിച്ചെത്തിച്ചു'
കോവിഡ്-19 ബാധിതനായി വളരെ ഗുതുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മരണത്തിനും ജീവിതത്തിനും ഇടയിൽ ആയിരുന്നു ഒരാഴ്ച, ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇപ്പോൾ അദ്ദേഹം സുഖംപ്രാപിച്ച് തിരിച്ചെത്തിയിരിക്കുന്നു. ആശുപത്രി വിട്ടതിനു പിന്നാലെ, തന്റെ ജീവൻ രക്ഷിച്ച രാജ്യത്തെ ചികിത്സാ സംവിധാനങ്ങളെയും ശുശ്രൂഷിച്ച ഡോക്ടർമാരെയും നഴ്സുമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ് പ്രധാനമന്ത്രി
ബോറിസ് ജോൺസൺ നൽകിയ വിഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം...
''ഒരാഴ്ചക്കുശേഷം ഞാൻ ഇന്ന് ആശുപത്രിവിട്ടു. എൻ.എച്ച്.എസ് (നാഷനൽ ഹെൽത്ത് സർവിസ്) ആണ് എന്റെ ജീവൻ രക്ഷിച്ചത്. അതിൽ സംശയമൊന്നുമില്ല.അവരോട് വാക്കുകളിൽ കടപ്പാട് അറിയിക്കുക ദുഷ്‌കരമാണ്. എന്നാൽ, അതിനുമുമ്പ് യു.കെയിലുള്ള മുഴുവൻ ആളുകളോടും എന്റെ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ നടത്തുന്ന ശ്രമങ്ങളും ത്യാഗവുമൊക്കെ അത്രയേറെയാണ്.
സൂര്യൻ പുറത്തെത്തുകയും നിങ്ങളുടെ കുഞ്ഞുങ്ങൾ വീട്ടിലായിരിക്കുകയും ചെയ്യുമ്പോൾ, ലോകം മുഴുവൻ അതിന്റെ മനോഹാരിതയിൽ നിൽക്കെ പുറംകാഴ്ചകൾ നിങ്ങളെ മാടിവിളിക്കുമ്പോൾ, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ നിയമവശങ്ങൾ പിന്തുടരുകയെന്നത് എത്ര കടുപ്പമേറിയതാണെന്ന് ഞാൻ ഊഹിക്കുന്നുണ്ട്. എന്നിട്ടും രാജ്യത്തെ ദശലക്ഷക്കിനാളുകൾ ശരിയായ ദിശയിൽതന്നെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷങ്ങൾ സമ്പർക്ക വിലക്കിന്റെ ചിട്ടവട്ടങ്ങൾ പാലിക്കുന്നു.
കൊറോണ വൈറസിനെതിരായ അവിശ്വസനീയ പോരാട്ടത്തിൽ നമ്മൾ പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. മുഴുവനായും മനസ്സിലാക്കാത്ത ഒരു ശത്രുവിനെതിരെ നമ്മൾ മുമ്പൊരിക്കലും ഏറ്റുമുട്ടിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിൽ ഒരുപാട് പ്രതിസന്ധികൾ മറികടന്നതുപോലെ രാജ്യം ഒത്തൊരുമിച്ച് അവസരത്തിനൊത്തുയർന്ന് ഈ വെല്ലുവിളിയും മറികടക്കുക തന്നെ ചെയ്യും.
കഴിഞ്ഞ ഒരാഴ്ചക്കാലം എൻ.എച്ച്.എസ് എന്തുമാത്രം സമ്മർദത്തിലായിരുന്നെന്ന് ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. ഡോക്ടർമാരുടേതും നഴ്സുമാരുടേതും മാത്രമല്ല, മുഴുവൻ ആളുകളുടെയും മനോധൈര്യം ഞാൻ നേരിട്ടുകണ്ടു. ക്ലീൻചെയ്യുന്നവരും പാചകക്കാരും ആരോഗ്യ പ്രവർത്തകരുമടക്കം എല്ലാവരും ഈ പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു. ആ ധീരതയോടും അർപ്പണബോധത്തോടും കർമനിരതയോടും ഏറെ നന്ദിയുണ്ട്. ആ സ്നേഹമാണ് നമ്മുടെ ആരോഗ്യ സംവിധാനത്തെ അജയ്യരാക്കി മാറ്റുന്നത്.
അത്രയധികം മിടുക്കരായ, അവരുടെ മേഖലകളിലെ സമുന്നതരായ ഡോക്ടർമാരോട് എന്റെ കൃതജ്ഞത അറിയിക്കട്ടെ..കുറച്ചുദിവസങ്ങൾക്ക് മുമ്പ് അവരെടുത്ത നിർണായകയ തീരുമാനങ്ങൾക്ക് ശേഷിക്കുന്ന ജീവിതത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. പുരുഷന്മാരും സ്ത്രീകളുമായ ഒരുപാട് നഴ്സുമാരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അത്രയും ആശ്ചര്യജനകമായ രീതിയിലാണ് അവരെന്നെ പരിചരിച്ചത്. പല പേരുകളും വിട്ടുപോയാൽ എന്നോട് പൊറുക്കണം..എങ്കിലും പോ ലിങ്, ഷാനോൺ, എമിലി, ഏയ്ഞ്ചൽ, കോണി, ബെക്കി, റേച്ചൽ, നിക്കി, ആൻ എന്നിവരോട് എന്റെ അളവറ്റ നന്ദി അറിയിക്കുകയാണ്.
എന്നാൽ, രണ്ടു നഴ്സുമാരുടെ പേരുകൾ ഞാൻ പ്രത്യേകം പരാമർശിച്ചാൽ മറ്റുള്ളവർക്കെന്നോട് പരിഭവമുണ്ടാകില്ലെന്ന് കരുതട്ടെ. കാര്യങ്ങൾ ഏതുഭാഗത്തേക്കും മാറിമറിയാമെന്ന ഘട്ടത്തിൽ 48 മണിക്കൂർ എന്റെ കിടക്കക്കരികിലിരുന്ന് അത്രയേറെ ശ്രദ്ധയോടെ എന്നെ പരിചരിച്ചവരാണവർ. ന്യൂസിലൻഡിൽനിന്നുള്ള ജെന്നി മക്ഗീയും പോർചുഗലിൽ പോർട്ടോക്കടുത്തുള്ള ലൂയിസ് പിതാർമയുമാണവർ. ഒടുവിൽ, എന്റെ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാൻ തുടങ്ങിയത് രാത്രിയിലെ ഓരോ നിമിഷങ്ങളിലുമടക്കമുള്ള അവരുടെ കരുതലും നിരീക്ഷണവും പരിചരണവും കാരണമാണ്. എന്നെക്കുറിച്ച് ചിന്തിക്കുകയും എന്നെ ശുശ്രൂഷിക്കുകയും ചെയ്ത അവർ എനിക്കുവേണ്ടി ഇടപെടൽ ആവശ്യമായ സന്ദർഭങ്ങളിലൊക്കെ അതു ചെയ്തു.
രാജ്യത്തുടനീളം 24 മണിക്കൂറും ആയിരക്കണക്കിന് എൻ.എച്ച്.എസ് ജീവനക്കാർ ജെന്നിയെയും ലൂയിസിനെയും പോലെ അതേ കരുതലും ചിന്തകളുമായി കർമനിരതരാണ്. അതുകൊണ്ടാണ് നമ്മളൊരുമിച്ച് കൊറോണ വൈറസിനെ കീഴ്പെടുത്തുമെന്ന് ഞാൻ ഉറപ്പുപറയുന്നത്. എൻ.എച്ച്.എസ് രാജ്യത്തിന്റെ ഹൃദയതാളമായതുകൊണ്ടുതന്നെ ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കും. ഏറ്റവും മികച്ച ഈ ആരോഗ്യ സംവിധാനം സ്നേഹത്താൽ കരുത്താർജിച്ചതാണ്.അതുകൊണ്ട് എൻ.എച്ച്.എസിന് എന്റേയും നമ്മൾ എല്ലാവരുടെയും നന്ദി അർപ്പിക്കുന്നു...സാമൂഹിക അകലം പാലിക്കാൻ ഓർമിക്കുക...വീട്ടിൽ കഴിയുക..ആരോഗ്യ സംവിധാനത്തെ കാത്തുസൂക്ഷിക്കുക..ജീവൻ സംരക്ഷിക്കുക...''
https://www.facebook.com/Malayalivartha