ആശ്വാസ തീരത്തേക്ക് അണഞ്ഞ് യൂറോപ്പ്; കൊവിഡ് 19 എന്ന കുഞ്ഞൻ വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങൾക്ക് ആശ്വാസം

കൊവിഡ് 19 എന്ന കുഞ്ഞൻ വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങൾക്ക് ആശ്വാസം. ഈ രാജ്യങ്ങളിൽ നിലവിലെ കണക്കനുസരിച്ച് മരണ സംഖ്യ കുറയുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മരണ നിരക്ക് കുത്തനെ കുറയുന്ന കാഴ്ചയാണ് ഈ രാജ്യങ്ങളില്‍ കാണാൻ സാധിക്കുന്നത്.
കൊവിഡ് ബാധിതരുടെ എണ്ണം ലാേകത്ത് 35 ലക്ഷം പിന്നിട്ടു. 2.47 ലക്ഷം പേര്‍ മരിച്ചു. 11.24 ലക്ഷം പേര്‍ രോഗമുക്തരായി. ലോക ജനസംഖ്യയില്‍ 10 ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയിലാണ് വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 1450 പേരാണ് കൊവിഡില്‍ മരിച്ചത്. ഇന്നലെ മാത്രം 30,696 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു. 68,276 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ മരണ നിരക്ക് കുറഞ്ഞ് വരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ 135, സ്പെയിനില്‍ 164, ഇറ്റലിയില്‍ 174 എന്നിങ്ങനെയായിരുന്നു മരണ നിരക്ക് രേഖപ്പെടുത്തിയത്. മാര്‍ച്ച് മുതലുള്ള കണക്ക് പരിശോധിക്കുമ്ബോഴുള്ള ഏറ്റവും കുറഞ്ഞ നിരക്കുകളാണിവ.
ഫ്രാന്‍സില്‍ മേയ് 11 വരെയാണ് ലോക്ക്ഡൗണ്‍ കാലാവധി. മേയ് 11ന് ശേഷം ഫ്രാന്‍സില്‍ കൂടുതല്‍ ഇളവുകള്‍ നടപ്പാക്കും. ആളുകള്‍ക്ക് തങ്ങളുടെ വീടിനും 100 കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാനാകും. കൂടുതല്‍ വ്യവസായ - വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കും. അതേ സമയം, പാരീസ്, വടക്ക് - കിഴക്കന്‍ ഫ്രാന്‍സ് തുടങ്ങിയ തീവ്രബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇളവുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനാകുവെന്ന് ആരോഗ്യ മന്ത്രി ഒലിവിയര്‍ വെറാന്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ സ്പെയിനില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ആളുകള്‍ക്ക് പുറത്തിറങ്ങി വ്യായാമം ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു. ഏഴ് ആഴ്ചകളായി വീടിനുള്ളില്‍ കഴിഞ്ഞിരുന്ന നിരവധി പേരാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് വ്യായാമത്തിനായി വീടിനു പുറത്തിറങ്ങിയത്. 14 വയസിന് താഴെയുള്ള കുട്ടികളെ പുറത്തിറക്കാമെന്ന ഇളവ് കഴിഞ്ഞാഴ്ച തന്നെ നടപ്പാക്കിയിരുന്നു.
രാജ്യത്ത് ഫേസ്മാസ്കുകള്‍ കര്‍ശനമാണ്. ഇറ്റലിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് മാസമായി നേരിട്ടുകൊണ്ടിരുന്ന ദുരിതത്തിനാണ് ശമനം ഉണ്ടായിരിക്കുന്നത്. തീവ്ര പരിചരണ വിഭാഗങ്ങളില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുറവ് ഏറെ പ്രതീക്ഷയേകുന്നുണ്ട്. കര്‍ശന നിബന്ധനകളോടെ വീടിനുള്ളില്‍ കഴിയുന്നവര്‍ക്ക് വ്യായാമം ചെയ്യാന്‍ പുറത്തിറങ്ങാനും ഒരേ പ്രവിശ്യയില്‍ തന്നെയുള്ള ബന്ധുക്കളെ കാണാന്‍ പോകാനും അനുമതി നല്‍കിയിട്ടുണ്ട്. സ്കൂള്‍, തിയേറ്റര്‍, വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവര്‍ത്തനം ജൂണോടെ മാത്രമേ പുനരാരംഭിക്കുകയുള്ളു.
റഷ്യയില്‍ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മരണനിരക്ക് കുറവാണ്. കഴിഞ്ഞ ദിവസം മാത്രം റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 10,633 പുതിയ കൊവിഡ് കേസുകളാണ്. 58 മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 134,687 ആയി. 1,280 പേരാണ് ഇതേവരെ രാജ്യത്ത് മരിച്ചത്.
ഇംഗ്ലണ്ടില്‍ ഇന്നലെ 315 പേര്‍ മരിച്ചു. യു.എസും ഇറ്റലിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. പുതിയ രോഗികളുടെ എണ്ണം കുറയുന്നതായി ഇംഗ്ലണ്ടിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 186,599 പേര്‍ക്ക് ഇതേവരെ രോഗം സ്ഥിരീകരിച്ചു. 28,446 പേരാണ് ഇംഗ്ലണ്ടില്‍ ഇതേവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha























