അമേരിക്ക ആളിക്കത്തുന്നു; കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസുദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍മുട്ട് വച്ച് ഞെരിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ ആളിക്കത്തുന്ന കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നു
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസുദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍മുട്ട് വച്ച് ഞെരിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ ആളിക്കത്തുന്ന കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നു. 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളില്‍ അതാത് ഭരണകൂടങ്ങള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ മിലിറ്ററി പൊലീസും രംഗത്ത് ഇറങ്ങി. നാഷണല്‍ ഗാര്‍ഡുകളെക്കൂടി വിന്യസിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണ്. ടെന്നിസിയില്‍ നാഷ്വില്ലെസ് സിറ്റി ഹാളിന് പ്രതിഷേധക്കാര്‍ തീവച്ചു. 26 നഗരങ്ങളില്‍ കര്‍ഫ്യൂ ♦ മിലിട്ടറി പൊലീസും നാഷണല്‍ ഗാര്‍ഡും രംഗത്ത്
കൊറോണ ബാധ രൂഷമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയാണ് പ്രതിഷേധം നടക്കുന്നത്. പൊലീസ് വാഹനങ്ങൾക്കും ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ജോര്‍ജ് ഫ്ലോയ്ഡിന്‍റെ അവസാനവാക്കുകള്‍ ഏറ്റുപറഞ്ഞാണ് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങുന്നത്. പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും റബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തെങ്കിലും നാലാം ദിനവും പ്രതിഷേധങ്ങൾക്ക് അറുതിയില്ല. ബുധനാഴ്ച ആരംഭിച്ച പ്രതിഷേധം ആദ്യം സമാധാനപരമായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രതിഷേധങ്ങൾ അക്രമാസക്തമായത്.
അതെ സമയം ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം വലിയ ദുരന്തമാണെന്ന പ്രസ്താവനയ്ക്കുമപ്പുറം, അക്രമികളെ കര്‍ശനമായി നേരിടും എന്ന തരത്തിലുള്ള പ്രസ്താവനകള്‍ക്കാണ് ട്രംപ് ഊന്നല്‍ കൊടുക്കുന്നതെന്നതാണ് പരക്കെയുള്ള ആക്ഷേപം. മിനിയാപോളിസില്‍ ഡെമോക്രാറ്റായ ഗവര്‍ണര്‍ ശ്രമിച്ചിട്ട് നടക്കാത്ത ക്രമസമാധാനപാലനം സൈന്യത്തെ വിട്ട് ഞാന്‍ നടപ്പിലാക്കി എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതേസമയം, പ്രതിഷേധക്കാരെ തീര്‍ത്തും മോശമായ ഭാഷയില്‍ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നിലപാടിനെതിരെ വാഷിംഗ്ടണ്‍ ഗവര്‍ണര്‍ അടക്കം വിമര്‍ശനം കടുപ്പിക്കുകയാണ്.
വാഷിംഗ്ടണിൽ വൈറ്റ്‌ഹൗസിനു പുറത്ത് തടിച്ചു കൂടിയ പ്രതിഷേധക്കാർ സെക്യൂരിറ്റി ബാരിയറുകൾ തള്ളി മാറ്റുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുകയും ചെയ്തു. ഫിലാഡൽഫിയയിൽ 13 പൊലീസ് ഓഫീസർമാർക്ക് പരുക്ക് പറ്റി. 4 പൊലീസ് വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീവച്ചു. ഫ്ലോറിഡയിലെ ടല്ലഹസിയിൽ പ്രതിഷേധക്കാർക്ക് നേരെ പിക്കപ്പ് ട്രക്ക് ഓടിച്ചു കയറ്റിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ലോസ് ആഞ്ചലസ്, ന്യൂയോർക്ക് സിറ്റി തുടങ്ങിയ പല നഗരങ്ങളിലും അവസ്ഥ നിയന്ത്രണാതീതമല്ല.
അമേരിക്കയിലെമ്ബാടും പൊലീസ് ആസ്ഥാനങ്ങള്‍ക്ക് നേരെയുള്ള അക്രമം തുടരുകയാണ്. ഫെര്‍ഗൂസന്‍ പൊലീസ് ആസ്ഥാനം ആക്രമിക്കപ്പെട്ടു. ഇവിടെയുള്ള എല്ലാ പൊലീസുദ്യോഗസ്ഥരെയും ഒഴിപ്പിച്ചു. വാഷിംഗ്ടനില്‍ വൈറ്റ് ഹൗസിനു പുറത്തും പ്രതിഷേധക്കാര്‍ എത്തി. അതേസമയം, വൈറ്റ് ഹൗസിലെത്തിയ പ്രതിഷേധക്കാര്‍ ജോര്‍ജ് ഫ്ലോയ്ഡിന് വേണ്ടി പ്രതിഷേധിക്കാന്‍ വന്നതല്ലെന്നും, അവര്‍ ആയുധങ്ങളും, വേട്ടനായ്ക്കളുമായി സീക്രട്ട് സര്‍വീസിനെ നേരിടാന്‍ സാധ്യതയുണ്ടെന്നും, ഇതിനെ കൃത്യമായി സീക്രട്ട് സര്‍വീസ് നേരിട്ടുവെന്നുമുള്ള തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെയും പ്രതിഷേധം കടുക്കുകയാണ്.
https://www.facebook.com/Malayalivartha