ശരീരം അതിവേഗം ഇരുണ്ട നിറമായി; കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടർ ഒടുവില്‍ മരണത്തിന് കീഴടങ്ങി
വുഹാനില്‍ പുതിയ ഇനം വൈറസ് മനുഷ്യരില്‍ പടര്‍ന്നു പിടിക്കുന്നതായി കണ്ടെത്തിയ ഡോ. ലീ വെന്‍ ലിയാംഗിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. ഹു വെയ്ഫംഗ് മരണത്തിന് കീഴടങ്ങി. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൈനീസ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ആയിരുന്ന ഹു വെള്ളിയാഴ്ചയാണ് മരിച്ചത്. നാല് മാസത്തോളമായി കൊവിഡുമായി മല്ലിടുകയായിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ മരിക്കുന്ന ആറാമത്തെ ഡോക്ടറാണ് ഹു. നിലവില്‍ ചൈനയില്‍ 4,634 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചെന്നാണ് ഭരണകൂടം പറയുന്നത്. 1.4 ബില്യണ്‍ ജനങ്ങള്‍ താമസിക്കുന്ന ചൈനയില്‍ 83,022 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും അധികൃതര്‍ പറയുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അധികം വൈകാതെ തന്നെ ഇരുവരുടേയും ആരോഗ്യനില വഷളാവുകയായിരുന്നു. ഇതിനിടെ ഇവരുടെ തൊലിയുടെ നിറം പാടെ മങ്ങി ഇരുണ്ടുപോകാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഈ വിചിത്രമായ മാറ്റം, ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ വലിയ പരിഭ്രാന്തിയാണ് പടര്‍ത്തിയത്.
അങ്ങനെ ആഗോളതലത്തില്‍ തന്നെ ഇവരുടെ കേസ് വലിയ വാര്‍ത്തയുമായി. എന്നാല്‍ കൊവിഡ് ചികിത്സയ്ക്കിടെ നല്‍കിയ മരുന്നുകളുടെ 'റിയാക്ഷ'ന്റെ ഫലമായാണ് തൊലിയുടെ നിറം മങ്ങിയതെന്ന് പിന്നീട് കണ്ടെത്തപ്പെട്ടു. ഇതിനിടെ ആഴ്ചകളോളം അബോധാവസ്ഥയില്‍ തുടര്‍ന്ന ശേഷം ഡോ. യീ ഫാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു.
എന്നാല്‍ ഡോ. ഹു വെയിഫിംഗ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് വുഹാനില്‍ നിന്നെത്തുന്നത്. കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിരവധി രോഗികളെ ചികിത്സിച്ചിരുന്ന വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ യൂറോളജിസ്റ്റായിരുന്നു ഡോ. ഹൂ.
മാരകമായ മഹാമാരിയാണ് കൊറോണയെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും വുഹാനില്‍ നിന്ന് ആദ്യമായി സൂചന നല്‍കിയ ഡോ. ലീ വെന്‍ലിയാംഗിന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. പരിഭ്രാന്തി പരത്തുന്ന പ്രസ്താവന നടത്തിയെന്ന പേരില്‍ അന്ന് ഡോ. ലീ വെന്‍ലിയാംഗ് പൊലീസിന്റെ താക്കീത് നേരിടുകയും പിന്നീട് കൊവിഡ് ബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു.
അതേ സമയം, ഹു വിന്റെ മരണത്തെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നും ഇതേവരെ ഉണ്ടായിട്ടില്ല. ഫെബ്രുവരി ആദ്യം ഇവിടുത്തെ 68 ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയില്‍ കഴിഞ്ഞ ഹുവിന്റെ നില അതീവ ഗുരുതരമായിരുന്നു. കരളിന്റെ പ്രവര്‍ത്തനം തകരാറിലായ ഹുവിന്റെ ത്വക്ക് ഇരുണ്ട നിറമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ചൈനീസ് മാദ്ധ്യമങ്ങള്‍ നേരെ പുറത്തുവിട്ടിരുന്നു. ഹുവിനെ പോലെ തന്നെ ചികിത്സയ്ക്കിടെ ത്വക്ക് ഇരുണ്ട് ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന മറ്റൊരു ഡോക്ടറായിരുന്ന യി ഫെന്‍ രോഗമുക്തനാവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു.
ഇവരുടെയെല്ലാം സഹപ്രവര്‍ത്തകനായിരുന്ന ഡോ. ലീ വെന്‍ ലിയാംഗിന്റെ മരണം ചൈനീസ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഡിസംബറില്‍ തന്നെ വൈറസിനെ പറ്റി മുന്നറിയിപ്പ് നല്‍കിയ 34 കാരനായ ഓഫ്ത്താല്‍മോളജിസ്റ്റായ ലീയുടെ ആരോപണങ്ങള്‍ ഭരണകൂടം തള്ളിയിരുന്നു. മാത്രവുമല്ല ലീയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഒടുവില്‍ രോഗികളെ ചികിത്സിച്ച ലീയ്ക്ക് ജനുവരിയില്‍ കൊവിഡ് പിടിപെടുകയും ഫെബ്രുവരിയില്‍ മരണം സംഭവിക്കുകയും ചെയ്തിരുന്നു. ലീയെ പോലെ തന്നെ വൈറസിനെ പറ്റി മുന്നറിയിപ്പ് നല്‍കിയ വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ജീവനക്കാരെ അതികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റ് ഡയറക്ടറായ ഐ ഫെന്‍ പറഞ്ഞിരുന്നു. ഇതേ വരെ രാജ്യത്ത് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തകരുടെ യഥാര്‍ത്ഥ കണക്ക് ചൈന ഇതേവരെ പുറത്തുവിട്ടിട്ടില്ല. അതേ സമയം, ലീ വെന്‍ ലിയാംഗ് ഉള്‍പ്പെടെ കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട 35 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മരണാനന്തര ആദരം നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ 3,387 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha