മലയാളികളുടെ കാത്തിരിപ്പ് നീളും; രാജ്യാന്തര പാസഞ്ചർ വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി, കാർഗോ വിമാനങ്ങൾക്കും സ്പെഷൽ പെർമിറ്റ് സർവീസുകൾക്കും ഈ വിലക്കു ബാധകമാകില്ല, പ്രവാസികളുടെ യാത്ര അവതാളത്തിൽ

കഴിഞ്ഞ ദിവസമാണ് രാജ്യാന്തര പാസഞ്ചർ വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടിയതായുള്ള വാർത്ത പുറത്തേക്ക് വന്നത്. നേരത്തെ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്കാണ് ഇപ്പോൾ ഏപ്രിൽ 30 വരെ ഒരു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. എന്നാൽ, എയർ ബബിൾ കരാർ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരുന്നതാണ്. കാർഗോ വിമാനങ്ങൾക്കും സ്പെഷൽ പെർമിറ്റ് സർവീസുകൾക്കും ഈ വിലക്കു ബാധകമാകില്ല.
എന്നാൽ ഈ തീരുമാനത്തിൽ രാജ്യാന്തര യാത്രക്കാർ എല്ലാവരും തന്നെ ഏറെ ആശങ്കയിലാണ്. കൊറോണ വ്യാപനത്തെ തുടർന്ന് സ്തംഭിച്ചുപോയ യാത്രകൾക്കായി ഇനിയും കാത്തിരിക്കേണ്ടി വരും എന്നത് തന്നെയാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്.
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഇറക്കിയത്. കഴിഞ്ഞവർഷം മാർച്ച് 25നായിരുന്നു കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ രാജ്യാന്തര പാസഞ്ചർ സർവീസുകൾക്കു മുഴുവനായി വിലക്ക് ഏർപ്പെടുത്തിയത്. ഇതേതുടർന്ന് അവശ്യ യാത്രകൾക്കായി വന്ദേഭാരത് മിഷന്റെ പ്രത്യേക സർവീസുകളും തിരഞ്ഞെടുക്കപ്പെട്ട 18 രാജ്യങ്ങളിലേക്ക് എയർബബിൾ സംവിധാനവും ഏർപ്പെടുത്തുകയാണ് ചെയ്തത്.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, കാനഡ, ബംഗ്ലദേശ്, മാലദ്വീപ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് എയർ ബബിൾ സംവിധാനം നിലവിലുള്ളത്. ബ്രിട്ടനിൽ നിന്നും വന്ദേഭാരത് മിഷനിൽ പെടുത്തി ഒരുഘട്ടത്തിൽ കൊച്ചി ഉൾപ്പെടെ ഒൻപതു നഗരങ്ങളിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക സർവീസ് ആരംഭിച്ചെങ്കിലും പിന്നീടിത് മുംബൈ, ഡൽഹി, ബാംഗ്ലൂർ നഗരങ്ങളിലേക്കു മാത്രമായി ചുരുക്കുകയാണ് ചെയ്തത്. ഏപ്രിൽ 30 വരെ ഈ സ്ഥിതി തന്നെ തുടരുക തന്നെ ചെയ്യുമെന്നാണ് സൂചന.
കൊച്ചിയിലേക്കു നേരിട്ടുള്ള സർവീസിനും മിഡിൽ ഈസ്റ്റ് വഴി കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ട്രാൻസിറ്റ് സർവീസുകൾക്കും ഇനിയും ബ്രിട്ടനിലെ മലയാളികൾ ഏറെ കാത്തിരിക്കണമെന്നതാണ് ചുരുക്കം.
https://www.facebook.com/Malayalivartha























