കുട്ടികളിൽ കൊറോണ വൈറസ് ബാധ ഏറ്റ കുട്ടികൾക്ക് പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കില്ല; കൂടുതൽ ശ്രദ്ധവേണമെന്ന് വിദഗ്ദ്ധർ, വൈറസ് പിടിപെടാതിരിക്കാന്‍ പൊതു ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകരുതെന്ന് മുന്നറിയിപ്പ്
കോവിഡ് ബാധിതരായ കുട്ടികൾക്ക് സാധാരണയുള്ള കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചേക്കില്ലെന്ന് പഠന റിപ്പോർട്ടുകൾ. അമേരിക്കയിലെ അലബാമ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.
പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കുറവായിരിക്കുമെന്നും അതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
12,000ത്തോളം കോവിഡ് ബാധിതരായ കുട്ടികളിലാണ് പഠനം നടത്തിയത്. കോവിഡ് രോഗികളില്‍ സാധാരണയായി കണ്ടു വരുന്ന ശ്വാസതടസ്സം, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, പനി, ക്ഷീണം, പേശിവേദന, രുചിയും മണവും തിരിച്ചറിയാന്‍ സാധിക്കാതിരിക്കല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം മിക്ക കുട്ടികളിലും ഉണ്ടായിരുന്നില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.
'മുതിര്‍ന്ന ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ വളരെ കുറവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്ക ലക്ഷണങ്ങള്‍ പലരിലും ഉണ്ടാകാറില്ല. എന്നാല്‍ 5 മുതല്‍ 6 ശതമാനം വരെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ട്. ഇതില്‍ തന്നെ 18 ശതമാനം പേരെ ആത്യാഹിത വിഭാഗത്തിലും 4 ശതമാനം പേരെ വെന്റിലേറ്ററിലേക്കും മാറ്റേണ്ടി വരുന്നുണ്ടെന്നും' - പഠനത്തിന്റെ ഭാഗമായ ഹൃദ്രോഗ വിഭാഗ വിദഗ്ധന്‍ വിഭു പാര്‍ച്ച പറയുന്നു.
കറുത്ത വര്‍ഗക്കാരിലും പരിഗണനകള്‍ ലഭിക്കാത്ത ന്യൂനപക്ഷ വിഭാഗങ്ങളിലും ഉള്‍പ്പെട്ട കുട്ടികളില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ വെന്റിലേറ്ററുകളുടെയും മറ്റും സഹായം ആവശ്യമായി വരുന്നവരുടെ കാര്യത്തില്‍ വര്‍ഗ - വര്‍ണ വ്യത്യാസങ്ങള്‍ ഇല്ലെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
വാക്സിനേഷന്റെ മുന്‍ഗണന ക്രമത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട് എന്ന കാര്യം പഠനം മുന്നോട്ട് വെക്കുന്നതായി വിഭു പാര്‍ച്ച വിശദീകരിക്കുന്നു. നാച്ച്‌വറല്‍ സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കോവിഡ് കേസുകള്‍ കുറവാണെന്ന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലോക ആരോഗ്യ സംഘടനയുടെ രേഖകളിലും വ്യക്തമാക്കിയിരുന്നു. അന്നത്തെ കണക്കനുസരിച്ച് മൊത്തം കോവിഡ് കേസുകളില്‍ 8 ശതമാനം മാത്രമാണ് കുട്ടികളും കൗമാരക്കാരായവരും ഉണ്ടായിരുന്നത്.
ഇന്ത്യയിലെ കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തില്‍ രോഗം ബാധിച്ച കുട്ടികളുടെ സ്ഥിതിയും പഠനത്തിലെ കണ്ടെത്തലിന് സമാനമാണ്. ചെറിയ പനി, കഫക്കെട്ട്, ജലദോഷം, വയറുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നുത്. എന്നാല്‍ ചില കുട്ടികള്‍ക്ക് ശരീരവേദന, തലവേദന, വയറിളക്കം എന്നിവയും ഉണ്ടായിരുന്നു. ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോലും രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചില കുട്ടികളില്‍ പനിയോടൊപ്പം ഗുരുതരമായ അവസ്ഥക്ക് കാരണമാകുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോമും ഉണ്ടായിട്ടുണ്ട്. കോവിഡ് ബാധിച്ച് രണ്ടു മുതല്‍ നാല് വരെ ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. കൊറോണ വൈറസ് പിടിപെടാതിരിക്കാന്‍ പൊതു ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകരുത് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha