'മികച്ച പോരാളികള്‍, ആയിരം വര്‍ഷമായി താലിബാൻ പോരാടുന്നു, ചര്‍ച്ചകളില്‍ മികവും പുലര്‍ത്തിയിരുന്നു'; താലിബാനെ പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ട്രംപിന്റെ ഇന്‍റര്‍വ്യൂ, ട്രംപിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി

താലിബാനെ വാനോളം പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. താലിബാന്‍ മികച്ച പോരാളികളാണെന്നും സാമര്‍ഥ്യമുള്ളവരാണെന്നുമാണ് ട്രംപ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
'1000 വര്‍ഷമായി താലിബാന്‍ പോരാടുന്നതായും ചര്‍ച്ചകളില്‍ മികവ് പുലര്‍ത്തിയിരുന്നതായും' ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഭരണകാലത്ത് താലിബാനുമായി നിരവധിതവണ അമേരിക്ക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് അമേരിക്ക അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കുന്നത്.
അഫ്ഗാന് പ്രതിസന്ധിക്ക് കാരണം നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാന് പ്രതിസന്ധി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണെന്ന് ട്രംപ് പറഞ്ഞു. തന്റെ ഭരണകാലത്ത്
അഫ്ഗാന് സര്‍ക്കാരിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറിയതല്ല, പിന്‍മാറിയ രീതിയാണ് തെറ്റായതെന്നും ട്രംപ് പറഞ്ഞു.
'ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാല്‍ പത്തിരട്ടി ശക്തിയില്‍ തിരിച്ചടിക്കുമെന്ന് 'താലിബാന്‍ നേതാവ് മുല്ല അബ്ദുല്‍ ഗനി ബരാദറിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ട്രംപ് പറഞ്ഞു. ട്രംപിന്റെ ഇന്‍റര്‍വ്യൂ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിപേര്‍ ട്രംപിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന നടത്തി. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോണ്‍സുലേറ്റുകളിലാണ് താലിബാന്‍ പരിശോധന നടത്തിയയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഓഫീസിലെ വിവിധ രേഖകള്‍ പരിശോധിക്കുകയും കോണ്‍സുലേറ്റിലെ വാഹനങ്ങള്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന നടത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടക്കം 180 പേരെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യ ഡല്‍ഹിയിലെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാബൂളില്‍ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
അധികാരമേറ്റെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കഴിഞ്ഞ ദിവസം താലിബാന്‍ നിര്‍ത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിര്‍ത്തി താലിബാന്‍ അടച്ചതോടെയാണ് കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവന്‍ വ്യാപാര ഇടപാടുകളും മരവിച്ചത്.
https://www.facebook.com/Malayalivartha
























