പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ ലേലത്തില്‍ വച്ച് പോളണ്ടിലെ ജാവലിന്‍ താരം; ലേലത്തില്‍ പിടിച്ചവര്‍ ചികിത്സാച്ചെലവ് നല്‍കിയ ശേഷം മെഡല്‍ തിരികെ നൽകി

ടോക്യോ ഒളിമ്പിക്സില്‍ നേടിയ വെള്ളി മെഡല്‍ തൊട്ടു കൊതി തീരും മുന്നേ ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി ലേലത്തില്‍ വച്ച് പോളണ്ടുകാരിയായ അത്‌ലറ്റ്. എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് പോളണ്ടിന്റെ വനിതാ ജാവലിന്‍ ത്രോ താരം മരിയ ആന്ദ്രേസിച്ച് തന്റെ മെഡല്‍ ലേലത്തില്‍ വച്ചത്.
ശസ്ത്രക്രിയക്കായി 3,85000 യു.എസ് ഡോളറെന്ന ഭീമമായ തുകയായിരുന്നു ചെലവ്. പണം കണ്ടെത്താനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഒരു ഓണ്‍ലൈന്‍ ക്യാമ്പയ്ന്‍ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ കുഞ്ഞിന്റെ അവസ്ഥ ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കേ ആവശ്യമുള്ള തുകയുടെ പകുതി മാത്രമേ അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചുള്ളൂ. ഇതോടെയാണ് മരിയ ആന്ദ്രേസിക് സഹായവുമായി രംഗത്തെത്തിയത്.
ഒരു പോളിഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ സാബ്ക പോള്‍സ്‌ക 1,25000 ഡോളറിന് മരിയയുടെ മെഡല്‍ ലേലത്തില്‍ പിടിച്ചു.എന്നാല്‍ മരിയയെപ്പോലെ ഹൃദയമുള്ളവരായിരുന്നു സാബ്ക പോള്‍സ്‌കയും. കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുകയും
നല്‍കിയ അവര്‍ തങ്ങള്‍ ലേലത്തില്‍ പിടിച്ച മെഡല്‍ മരിയയ്ക്ക് തന്നെ തിരിച്ചു കൊടുക്കുകയും ചെയ്തു. മരിയയുടെ നല്ല മനസ് കാരണമാണ് തങ്ങള്‍ ഈ തീരുമാനത്തിലെത്തിയത് എന്നായിരുന്നു സ്ഥാപനത്തിന്റെ പ്രതികരണം.
കാന്‍സറിനെ അതി ജീവിച്ച ചരിത്രമുള്ള താരമാണ് മരിയ ആന്ദ്രേസിച്ച്. 2018-ലാണ് താരത്തിന് എല്ലിലെ കാന്‍സര്‍ സ്ഥിരീകരിച്ചത്. രോഗം നേരത്തെ തന്നെ കണ്ടെത്തിയതിനാല്‍ കീമോ തെറാപ്പി ചെയ്യാതെ മരിയ രക്ഷപ്പെട്ടു. ഒരു ശസ്ത്രക്രിയ മാത്രമാണ് ആവശ്യമായി വന്നത്. വൈകാതെ കളിക്കളത്തിലേക്ക് തിരികെയെത്താനും താരത്തിനായി.
https://www.facebook.com/Malayalivartha
























