പുതിയ കൊവിഡ് വകഭേദം ‘ഒമിക്രോൺ’ ഏറ്റവും അപകടകാരി, നിരീക്ഷണം ശക്തമാക്കണം,രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ, ഹോങ്കോംഗ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. ഈ സാഹചര്യത്തിൽ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് നിഗമനം.
കൂടുതൽ അപകടകാരിയായ കൊവിഡ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടുതൽ രാജ്യങ്ങൾക്കും വിലക്കേർപ്പെടുത്തി. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ,സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് അടക്കം ഏര്‍പ്പെടുത്തി വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്നത്.
വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ഇപ്പോള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 77 പേരിലാണ് ഇതുവരെ അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ ബോട്സ്വാനയില്‍ മൂന്ന് കേസുകളും ഹോങ്കോങില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കൻ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയില്‍ എത്തുന്നവരില്‍ പരിശോധനക്കും കര്‍ശന നിരീക്ഷണത്തിനുമാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊവിഡ് രോഗികളുടെ സാമ്പിളുകള്‍, വകഭേദത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിരിക്കന്ന ലാബുകളിലേക്ക് അയക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha