ഒമൈക്രോണിന്റെ സാനിധ്യം കണ്ടെത്തിയത് നിരവധി രാജ്യങ്ങളിൽ; ഒമൈക്രോണിന് വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന, 16 രാജ്യങ്ങളിലായി കേസുകള്‍ 185 കവിഞ്ഞു! ഒമിക്രോണ്‍ എത്താതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അതികൃതർ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരത്തെ തന്നെ പ്രതിരോധിക്കാന്‍ ലോക രാജ്യങ്ങള്‍ കടുത്ത തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളിൽ ഒമൈക്രോണിന്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ തങ്ങളുടേ രാജ്യത്തില്‍ ഒമിക്രോണ്‍ എത്താതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് അധികൃതർ. അതിനിടെ ഒമൈക്രോണിന് വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍, ഇതുവരെ മരണം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 രാജ്യങ്ങളിലായി കേസുകള്‍ 185 കവിഞ്ഞു.
110 രോഗികളുള്ള ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍. പോര്‍ച്ചുഗലില്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ 13 പേര്‍ക്കും സ്‌കോട്‌ലന്‍ഡില്‍ വിദേശയാത്ര നടത്തിയിട്ടില്ലാത്ത 6 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിനു പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിര്‍ത്തി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയ വിമാനവിലക്ക് ഡിസംബര്‍ 15 വരെ നീട്ടി. ഇന്തൊനീഷ്യ ഹോങ്കോങ്ങില്‍ നിന്നുള്ള യാത്രക്കാരെയും വിലക്കിയിരിക്കുകയാണ്.
അതേസമയം ഇന്ത്യയും ഒമിക്രോണ്‍ ഭീഷണിയിലാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സാംപിള്‍ തുടര്‍പരിശോധനയ്ക്കയച്ചു. കഴിഞ്ഞദിവസം ബെംഗളൂരുവിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച 2 പേരില്‍ ഒരാള്‍ക്കു ഡെല്‍റ്റ വകഭേദമല്ല ബാധിച്ചതെന്നു കര്‍ണാടക അറിയിച്ചു. ഒമിക്രോണ്‍ ആണോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ആയി ചര്‍ച്ച നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ മറുപടി നല്‍കി. സമ്പര്‍ക്കപട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് 24നു ഡല്‍ഹി വഴി മുംബൈയിലെത്തിയ ഡോംബിവ്‌ലി സ്വദേശി കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോണ്‍ ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തുനിന്നു നേരത്തേ എത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഏതാനും ആഴ്ച കൂടി കാത്തിരിക്കാതെ ഒമിക്രോണിന്റെ തീവ്രത സംബന്ധിച്ച ചിത്രം വ്യക്തമാകില്ലെന്നാണു ശാസ്ത്രജ്ഞരുടെ നിലപാട്. മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ പടരും, വാക്‌സീന്‍ എടുത്തവരെയും ബാധിക്കും. അതേസമയം വാക്‌സിനേഷന്‍ കടുത്ത രോഗാവസ്ഥയും മരണസാധ്യതയും ഒഴിവാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
ഒമിക്രോണ്‍ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം, പുതിയ വകഭേദം കൂടുതല്‍ വ്യാപന ഭീഷണി സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്. അസാധാരണ രീതിയില്‍ ജനിതക മാറ്റം സംഭവിച്ച വകഭേദമാണിത്. ചില മേഖലകളില്‍ ഇതു ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കാം. കോവിഡ് വന്നുപോയതു വഴിയും വാക്‌സീന്‍ വഴിയും കിട്ടുന്ന സുരക്ഷയെ ഒമിക്രോണ്‍ മറികടക്കുന്നു. വിശദമായ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതോടൊപ്പം തന്നെ മുഴുവന്‍ രാജ്യങ്ങളും വാക്‌സീന്‍ കുത്തിവയ്പ് ശക്തിപ്പെടുത്താന്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡാനം നിര്‍ദേശിച്ചു. ചില രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതുള്‍പ്പെടെ നടപടികളെ അദ്ദേഹം വിമര്‍ശിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ അതിസൂക്ഷ്മ ത്രിമാന ചിത്രം പുറത്തു വന്നു. ഡെല്‍റ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒട്ടേറെ ജനിതകമാറ്റം ഉണ്ടായി എന്ന വാദം ശരിവയ്ക്കുന്നതാണ് ചിത്രം.
മാറ്റങ്ങള്‍ അധികവും വൈറസിനെ മനുഷ്യകോശത്തിലേക്കു പ്രവേശിക്കാന്‍ അനുവദിക്കുന്ന സ്‌പൈക് പ്രോട്ടീനിലാണ്. എന്നാല്‍, കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായി എന്നതു കൊണ്ടു മാത്രം കൂടുതല്‍ അപകടകാരിയാണെന്നു പറയാനാവില്ലെന്നു വിദഗ്ധര്‍ പറയുന്നു.ഡെല്‍റ്റ വകഭേദവുമായുള്ള താരതമ്യ ചിത്രവും പഠനം നടത്തിയ റോമിലെ ബാംബിനോ ജെസു ആശുപത്രിയും മിലാന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയും പ്രസിദ്ധീകരിച്ചു.
https://www.facebook.com/Malayalivartha


























