ദക്ഷിണ ആഫ്രിക്ക കിതയ്ക്കുന്നു; ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായതായി പുതിയ കൊവിഡ് കേസുകള്‍, കഴിഞ്ഞ ദിവസം 4373 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇത് 8561 ആയി ഉയർന്നു, ദക്ഷിണ ആഫ്രിക്കയില്‍ കൊവിഡ് കേസുകളുടെ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ശാസ്ത്രഞ്ജര്‍

ദക്ഷിണ ആഫ്രിക്കയിലെ പുതിയ കൊവിഡ് കേസുകള്‍ ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയില്‍ ഇത് കേസുകളുടെ വന്‍ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് കഴിഞ്ഞ ദിവസം 4373 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇത് 8561 കേസുകളായി വർധിക്കുകയാണ് ചെയ്തത്. ഇതോടെ ദക്ഷിണ ആഫ്രിക്കയില്‍ കൊവിഡ് കേസുകളുടെ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
അതോടൊപ്പം തന്നെ വരും ആഴ്ചകളില്‍ കേസുകള്‍ ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന റീജിയണല്‍ വൈറോളജിസ്റ്റായ ഡോ.നിക്സി ഗുമേഡ് മൊയലെറ്റ്സി സൂചിപ്പിക്കുകയും ചെയ്തു. ദക്ഷിണ ആഫ്രിക്കയിലെ ലാബുകള്‍ ഒമിക്രോണ്‍ കേസുകളുടെ പഠനത്തിനായി അടിയന്തരമായി ജനിതക ശ്രേണീകരണം നടത്തുകയാണെന്നും ഡോ.നിക്സി വ്യക്തമാക്കുകയും ചെയ്തു.
ഇതിലൂടെ ഒമിക്രോണ്‍ അതിവേഗം പകരുന്നതാണോ, കൊവിഡിന്റെ കൂടുതല്‍ ഗുരുതരമായ കേസുകള്‍ക്ക് കാരണമാകുമോ, വാക്സിനേഷനില്‍ നിന്നുള്ള സംരക്ഷണത്തെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നും ഡോ.നിക്സി വ്യക്തമാക്കുകയും ചെയ്തു. സ്റ്റാന്‍ഡേര്‍ഡ് പി സി ആര്‍ ടെസ്റ്റിലൂടെ ഒമിക്രോണ്‍ കണ്ടെത്താനാകുമെങ്കിലും പൂര്‍ണ ജനിതക ശ്രേണീകരണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.
അതോടൊപ്പം തന്നെ നവംബര്‍ മദ്ധ്യത്തോടെയാണ് ദക്ഷിണ ആഫ്രിക്കയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ആരംഭിച്ചത്. ഒരു ശതമാനം പോസിറ്റിവിറ്റി നിരക്ക് 16.5 ശതമാനമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അറുപത് ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 90,000 മരണങ്ങള്‍ ഉള്‍പ്പെടെ 2.9 ദശലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത് തന്നെ. ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളില്‍ അഞ്ചെണ്ണത്തിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം നവംബറില്‍ വൈറസ് ജീനോമുകളുടെ എഴുപത്തിനാല് ശതമാനം ക്രമീകരിച്ചതായി രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























