ഗൾഫ് മേഖലയിൽ അതീവ ജാഗ്രത ഒമിക്രോൺ ഉടൻ ഇന്ത്യയിലേക്കും? ആശങ്കയിൽ പ്രവാസികൾ; വീണ്ടും അതിർത്തികൾ അടയ്ക്കുമോ

ലോക രാജ്യങ്ങളിൽ അതി വേഗം വ്യാപിക്കുകയാണ് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ. സൗദി അറേബ്യയിൽ ഇന്നലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ യു.എ.ഇയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ഗള്‍ഫ് മേഖല കനത്ത ആശങ്കയിലേക്ക് നീങ്ങുകയാണ്. എല്ലാ ലോകരാജ്യങ്ങളിലും നിന്നുള്ള പൗരന്‍മാര്‍ ജോലി നോക്കുന്ന ഗള്‍ഫില്‍ ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയതോടെ വിദേശ വിമാനസര്‍വീസുകള്‍ക്കും യാത്രകള്‍ക്കും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. ഇത് ഇന്ത്യയെയും വരുംദിവസങ്ങളില്‍ ബാധിക്കും എന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്നെത്തിയ സൗദി പൗരനില്‍ പുതിയ വകഭേദം കണ്ടെത്തിയതോടെ ഇദ്ദേഹത്തേയും, ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ഐസലേഷനില്‍ ആക്കിയതായി സൗദ്യ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്ഇ ന്ത്യയില്‍ വിദേശയാത്രക്കാരില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ വകഭേദം എത്തിയേക്കാമെന്ന ആശങ്കയിലാണ് ആരോഗ്യമന്ത്രാലയം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഡല്‍ഹി വഴി മുംബൈയിലെത്തിയ ഡോംബിവ്‌ലി സ്വദേശി കോവിഡ് പോസിറ്റീവാണെങ്കിലും ഒമിക്രോണ്‍ ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തുനിന്നു നേരത്തേ എത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നു. വൈറസ് സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥന തള്ളി കൂടുതല്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചുവരികയാണ്.
രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് ഒറ്റവിമാനവും പ്രവേശിപ്പിക്കില്ലെന്ന് മൊറോക്കോ പ്രഖ്യാപിച്ചതിനു പിന്നാലെ എട്ട് ആഫ്രിക്കന്‍ രാജ്യക്കാര്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഇറാന്‍, പാകിസ്ഥാന്‍, സൗദി, ഒമാന്‍, ശ്രീലങ്ക, കുവൈത്ത്, ഇന്‍ഡോനേഷ്യ, മാലദ്വീപ് എന്നീ രാജ്യങ്ങളിലും വിലക്ക് തുടരുകയാണ്. ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയിലാണ് . മാത്രവുമല്ല അവശ്യസാഹചര്യത്തില്‍ എല്ലാ പൗരന്‍മാര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യവും ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കോവിഡ്മൂലം മരിച്ചവരില്‍ കൂടുതലും വാക്‌സിന്‍ എടുക്കാത്തവരാണെന്നും വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നുമാണ് വിലയിരുത്തല്‍.
അതേസമയം ഇന്ത്യയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനമായിട്ടില്ല. രോഗമുള്ള കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മുന്‍ഗണന നല്‍കുക. കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുമെടുത്തവര്‍ക്ക് ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് അണുബാധയില്‍നിന്ന് 63 ശതമാനം സംരക്ഷണം കിട്ടിയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു വളരെ ഉയര്‍ന്ന വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിക്കഴിഞ്ഞു. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇരുപത് രാജ്യങ്ങളിലായി കേസുകള്‍ ഇരുന്നൂറിലേറെ പേരില്‍ രോഗം കണ്ടെത്തിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. ഇവിടെ അതിവ്യാപനത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. എന്നാൽ ഇന്ത്യയ്ക്ക് ആശ്വസിക്കാൻ വഴിയുണ്ട് എന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് വ്യക്തമാക്കുന്നത്. ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിനു കോവിഡ് വന്നുപോയതും, വാക്സിനേഷനിലൂടെ ലഭിച്ച ആന്റിബോഡിയും ഒമിക്രോൺ വകഭേദത്തിൽ നിന്ന് ഇന്ത്യയെ സുരക്ഷിതമാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുകയുണ്ടായി. അപ്പോഴും ഒമിക്രോൺ വകഭേദം ഇന്ത്യയിൽ വരില്ലെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും ഡോ. കാങ് അഭിപ്രായപ്പെടുകയാണ്. ഏറ്റവുമധികം ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് ഒമിക്രോൺ എന്നതാണ് ആശങ്കയ്ക്ക് വഴിയായി മാറുന്നത്. 50 മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതിൽ 30 എണ്ണവും വൈറസിനെ മനുഷ്യകോശത്തിലേക്കു കയറാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിലാണ് ഉള്ളത്.
ഒമിക്രോണിലെ ചില മാറ്റങ്ങൾ ബീറ്റ വകഭേദത്തിലും കാണുവാൻ സാധിക്കും. ബീറ്റ വാക്സീൻ പ്രതിരോധത്തെ മറികടന്നത് ഇതിനാലാണ് എന്നും അവർ പറയ്യുകയുണ്ടായി. ഡെൽറ്റ വകഭേദത്തിനു കൂടുതൽ വ്യാപനം നൽകിയ മാറ്റങ്ങളും ഒമിക്രോണിലുണ്ട്. പുതിയ വകഭേദത്തിലെ സ്പൈക് പ്രോട്ടീനിൽ സംഭവിച്ചതിൽ 26 മാറ്റങ്ങൾ പുതിയതാണ്. ഇത് ശ്രദ്ധ വേണ്ട കാര്യമാണ് എന്നതും എടുത്തുപറയേണ്ടതാണ്. അതോടൊപ്പം തന്നെ രോഗതീവ്രത, പ്രതിരോധം മറികടക്കാനുള്ള ശേഷി, വേഗത്തിലുള്ള വ്യാപനം എന്നീ 3 കാര്യങ്ങൾ ഇന്ത്യയ്ക്ക് പ്രധാനമാണ് എന്നും അവർ വ്യക്തമാക്കി. ഇതു മൂന്നും സംഭവിച്ചാൽ ഒമിക്രോൺ പുതിയ പകർച്ചവ്യാധിക്കു കാരണമാകും. ഇതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നു പറയാവുന്നതാണ്. ഈ വകഭേദത്തിന് വ്യാപനം കൂടുതലാണ്. എന്നാൽ, രോഗതീവ്രത സംബന്ധിച്ച വിവരങ്ങളില്ല. വാക്സീനെടുത്തവരെ എങ്ങനെ ബാധിക്കുമെന്നതിലും വിവരങ്ങളില്ല. കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ എന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























