ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ചെയ്യുന്നവർക്കെല്ലാം ഒമിക്രോൺ; അതിവേഗം വ്യാപിക്കുന്നു; ലോകം വീണ്ടും നിശ്ചലമാകും

ദക്ഷിണാഫ്രിക്കയിൽ ഒമിക്രോണ്‍ വകഭേദം അതിവേഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനം ആയതായാണ് സൂചന. പൊടുന്നനെ ടെസ്റ്റ് ചെയ്യുന്നവരെല്ലാം ഓമിക്രോണ്‍ ബാധിതരാകുന്ന സ്ഥിതിയാണുള്ളത്. വൈറസ് വകഭേദം അതിവേഗം ലോകത്ത് പടർന്നു പിടിക്കുന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ദക്ഷിണാഫ്രിക്കയില്‍ രോഗവ്യാപന തോത് ഒരു ദിവസം കൊണ്ട് വര്‍ദ്ധിച്ചത് ഇരട്ടിയോളമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ചികിത്സതേടി ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ കമ്മ്യുണിക്കബിള്‍ ഡിസീസിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 8,561 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതായത്, പുതിയ രോഗികളുടെ എണ്ണം ഒരു ദിവസം കൊണ്ട് വര്‍ദ്ധിച്ചത് 95.8 ശതമാനം. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ വര്‍ദ്ധനവ് 571.5 ശതമാനമാണ്.
ഓമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ അതിവേഗത്തില്‍ വ്യാപിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 16.5 ശതമാനമായിരിക്കുന്നു. ഇന്നലെ ഇത് 10.2 ശതമാനം മാത്രമായിരുന്നു. ബുധനാഴ്‌ച്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.6 ശതമാനം മാത്രമായിരുന്നു. ഈ കണക്കുകള്‍ തന്നെ ഓമിക്രോണിന്റെ വ്യാപന വേഗതയെ സൂചിപ്പിക്കുന്നു. കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെങ്കിലും, ജനസംഖ്യാനുപാതികമായി നോക്കിയാല്‍ രോഗികളുടെ എണ്ണം ഇപ്പോഴും ദക്ഷിണാഫ്രിക്കയില്‍ കുറവു തന്നെയാണ്. അതിനിടയില്‍ അമേരിക്കയിലും ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയില്‍ ഒരു രോഗിയില്‍ ഈ പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഡോ. ആന്റണി ഫൗസിയാണ് പ്രഖ്യാപിച്ചത്. നവംബര്‍ 22 ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ ഈ വ്യക്തിക്ക് നവംബര്‍ 29 നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
വാക്സിന്റെ രണ്ടു ഡോസുകളും ഈ വ്യക്തി എടുത്തിട്ടുണ്ടെങ്കിലും ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ല എന്നും ഫൗസി അറിയിച്ചു.സെല്‍ഫ് ഐസൊലേഷനില്‍ പോയ ആ വ്യക്തിയുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരൊക്കെ ഇതുവരെ നെഗറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വളരെ നേരിയ തോതിലുള്ള ലക്ഷണങ്ങള്‍മാത്രമാണ് രോഗി പ്രദര്‍ശിപ്പിക്കുന്നതെന്നും ഇപ്പോള്‍ ആ വ്യക്തിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും ഫൗസി പറഞ്ഞു. 18 വയസ്സിനും 49 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള വ്യക്തിയാണ് ഈ രോഗി എന്ന് മറ്റൊരു പത്രസമ്മേളനത്തില്‍ ഗവര്‍ണര്‍ ഗവിന്‍ ന്യുസം വ്യക്തമാക്കി. അതേസമയം ബ്രിട്ടനില്‍ ഓമിക്രോണിന്റെ പേരില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോട് കടുത്ത പ്രതിഷേധം ഉയരുകയാണ്. പല സ്ഥാപനങ്ങളും ജീവനക്കാരോട് ഏതാണ്ട് ഡിസംബര്‍ മുഴുവനും ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് ഉത്തരവിട്ടു കഴിഞ്ഞു.
അതുപോലെ ക്രിസ്ത്മസ്സ് പാര്‍ട്ടികള്‍ പലതും റദ്ദാക്കുകയ്യും ചെയ്തിട്ടുണ്ട്. അതിന്റെ കൂടെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ബ്രിട്ടനില്‍ തിരികെയെത്തുന്നവര്‍ നിര്‍ബന്ധമായും അഞ്ചു ദിവസത്തെ ക്വാറന്റൈന് വിധേയരാകണം എന്ന ശാസ്ത്രോപദേശക സമിതിയുടെ നിര്‍ദ്ദേശവും ജനരോഷം ഉയര്‍ത്തിയിട്ടുണ്ട്. മാസ്‌ക് നിര്‍ബന്ധമാക്കുകയും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുകയും ചെയ്ത പുതിയ നിയമങ്ങള്‍ക്കൊപ്പം പുതിയ വകഭേദത്തിന്റെ ഭീഷണിയെ കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്താത്തതും ഒരു അര്‍ദ്ധ ലൊക്ക്ഡൗണിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. രോഗവ്യാപനവും, മരണവു ഇന്നലെ ബ്രിട്ടനില്‍ കുറയുകയാണ് ചെയ്തത്. അതുപോലെ ലോകാരോഗ്യ സംഘടനയുടെ ഒരു വക്താവ് ഇന്നലെ പറഞ്ഞത് ഓമിക്രോണ്‍ ബാധിച്ചാല്‍ നേരിയതോതിലുള്ള ലക്ഷണങ്ങള്‍ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളു എന്നായിരുന്നു. അതുപോലെ വാക്സിനെ പ്രതിരോധിക്കാന്‍ ഈ വകഭേദത്തിനു കഴിയും എന്നതിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ അനാവശ്യമായ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളുമായി ഭീതിപടര്‍ത്തുകയാണ് സര്‍ക്കാര്‍ എന്ന് വിമര്‍ശകര്‍ പറയുന്നു. ക്രിസ്ത്മസ് പാര്‍ട്ടിയില്‍ പങ്കെടുക്കുമ്ബോള്‍ വിവേകപൂര്‍വ്വം പെരുമാറണമെന്ന സാജിദ് ജാവേദിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ക്രിസ്ത്മസ്സ് കാലത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഒരു ഉറപ്പും നല്‍കാന്‍ കഴിയില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. അതേസമയം ഒമിക്രോൺ ആദ്യമായി കണ്ടെത്തിയതിന്‍റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചു. ഒമിക്രോണ്‍ രോഗബാധയുടെ പേരില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിന്‍വലിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിള്‍ റാമഫോസ പറഞ്ഞു.
ശാസ്ത്രീയമായി നീതീകരിക്കാനാവാത്തതാണ് ഈ യാത്രാ നിരോധം. നെതർലാൻഡ്, ഡെൻമാർക്ക്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റാമഫോസയുടെ പ്രതികരണം. ലോക രാജ്യങ്ങൾ ബ്ലാക് ലിസ്റ്റിൽ പെടുത്തിയതോടെയാണ് പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയത്. അതേസമയം, ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയതോടെ അമേരിക്ക എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി. കാനഡ, സൈപ്രസ് , ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്കും പ്രവേശനവിലക്ക് ഏർപ്പെടുത്തി. യു.എ.ഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.
https://www.facebook.com/Malayalivartha

























