ആയുധധാരിയെന്ന് സംശയിക്കുന്നയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചു; ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം മണിക്കൂറുകളോളം അടച്ചിട്ടു

ആയുധധാരിയെന്ന് സംശയിക്കുന്നയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിനെ തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം മണിക്കൂറുകളോളം അടച്ചിട്ടതായി റിപ്പോർട്ട്. യു എൻ ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് ആയുധധാരിയെ സുരക്ഷാ സേന നേരിട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. മാൻഹട്ടനിലെ ഫസ്റ്റ് അവന്യൂവിലെ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിന് പുറത്ത് ഉദ്ദേശം അറുപത് വയസ് പ്രായം വരുന്നയാളാണ് വ്യാഴാഴ്ച സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നത്.
അതോടൊപ്പം തന്നെ തോക്ക് പോലുള്ള വസ്തു സ്വയം കഴുത്തിലേക്ക് ചൂണ്ടിയാണ് ഇയാൾ നിന്നത്. മൂന്ന് മണിക്കൂറോളം എടുത്താണ് സുരക്ഷാ സേനയ്ക്ക് ഇയാളെ കീഴ്‌പെടുത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
ഇതിനുപിന്നാലെ സുരക്ഷാ ഭീഷണി ഉയർന്നയുടൻ യുഎൻ സമുച്ചയത്തിലേക്കുള്ള ഗേറ്റുകളെല്ലാം അടച്ചിടുകയുണ്ടായി. എന്നാൽ ആയുധധാരി ഗേറ്റിനുള്ളിലേക്ക് കയറാൻ ശ്രമിച്ചിരുന്നില്ല. തുടർന്ന് മറ്റ് പ്രവേശന കവാടങ്ങളിലൂടെ ആളുകളെ ഓഫീസിൽ വരാൻ അനുവദിക്കുകയായിരുന്നു. പൊതുജനങ്ങൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. യുഎൻ ജനറൽ അസംബ്ലിയും സെക്യൂരിറ്റി കൗൺസിലും വ്യാഴാഴ്ച ചേർന്നിരുന്നു. ഇത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയായിരുന്നു.
അതേസമയം പ്രധാന ഗേറ്റിന് മുന്നിൽ ഏറെ നേരമായി അജ്ഞാതനായ വ്യക്തി നിൽക്കുന്നത് കണ്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ നിരീക്ഷിക്കാൻ ആരംഭിച്ചത്. എന്നാൽ ഭീഷണി ഉയർത്തിയ വ്യക്തി യു എന്നിലെ ജീവനക്കാരനല്ലെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























