അവർ മനുഷ്യക്കടത്തിന്റെ ഇരകൾ, ഒരു കുടുംബം ഇങ്ങനെ മരിച്ചതു കാണുന്നത് ദാരുണമാണ്... അതിർത്തി കടക്കരുതെന്ന് ഇതുകൊണ്ടാണ് ആളുകളോടു പറയുന്നത് ; ജസ്റ്റിൻ ട്രൂഡോ
കനേഡിയൻ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്സനിൽ 4 പേരടങ്ങിയ ഇന്ത്യൻ കുടുംബം മഞ്ഞിൽപ്പെട്ട് മരിച്ചത് ദാരുണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മനസിനെ വല്ലാതെ ഉലച്ച സംഭവമാണിത്. ഒരു കുടുംബം ഇങ്ങനെ മരിച്ചതു കാണുന്നതു ദാരുണമാണ്. അവർ മനുഷ്യക്കടത്തിന്റെ ഇരകളാണ്. മികച്ച ജീവിതം ആഗ്രഹിച്ചു ചെയ്യുന്ന സാഹസികതയാണ് ഇതിനു പിന്നിൽ. അനധികൃതമായി അതിർത്തി കടക്കരുതെന്ന് ഇതുകൊണ്ടാണ് ആളുകളോടു പറയുന്നതും നിരുത്സാഹപ്പെടുത്തുന്നതും. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ യുഎസുമായി ചേർന്നു സാധ്യമായതെല്ലാം ചെയ്യും– ട്രൂഡോ പറഞ്ഞു.
മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസാണ് നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. കാനഡയിൽ നിന്നു യുഎസിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്നാണു പൊലീസ് അറിയിച്ചത്. അതേസമയം ഇന്ത്യൻ കുടുംബം മരിച്ചതിൽ അന്വേഷണം തുടരുകയാണ്. സ്ത്രീയും പുരുഷനും കൗമാരപ്രായത്തിലുള്ള ആൺകുട്ടി, ഒരു കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. മൈനസ് 35 ഡിഗ്രി താപനില നിലനിൽക്കുന്നിടത്തായിരുന്നു അപകടം.
അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുകയും മണിക്കൂറുകളോളം കൊടുംതണുപ്പിൽ കഴിയേണ്ടി വന്നതുമാണ് കുടുംബത്തിന്റെ ദാരുണാന്ത്യത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. ഇന്ത്യക്കാരുടെ ദാരുണ മരണത്തിൽ വിദേശകാര്യ മന്ത്രി എസ്‍.ജയ്ശങ്കർ നടുക്കം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha