അർധനഗ്ന നൃത്തവേദി, കമനീയമായ കിടപ്പുമുറികൾ...മുന്തിരിത്തോട്ടങ്ങൾ; കരിങ്കടൽ തീരത്തെ പുടിന്റെ അത്യാഢംബര രഹസ്യക്കൊട്ടാരത്തിന്റെ ചിത്രങ്ങൾ പുറത്ത്: നിർമ്മിച്ചത് 130 കോടി യുഎസ് ഡോളറിൽ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ കരിങ്കടൽ തീരത്ത് അതീവരഹസ്യമായി പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന കൊട്ടാരം പോലത്തെ വസതിയുടെ ചിത്രങ്ങൾ പുറത്ത്. ഇപ്പോൾ ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവായ അലക്സി നാവൽനിയുടെ അനുകൂലികളാണ് ഇത്രയും ചിത്രങ്ങൾ പുറത്തുവിട്ടത്. കമനീയമായ കിടപ്പുമുറികൾ, കൊട്ടാരങ്ങളെ അനുസ്മരിക്കുന്ന പുറംമോടി, പോൾ ഡാൻസിങ് എന്ന അർധനഗ്ന നൃത്തം നടത്തുന്നതിനായുള്ള പ്രത്യേക വേദി, വില കൂടിയ ടൈലുകളും സിറാമിക് സാമഗ്രികളും അലങ്കരിക്കുന്ന ശുചിമുറികൾ, തിയേറ്റർ, ഐസ് ഹോക്കി കളിക്കാനായുള്ള റിങ്ക്, സ്വകാര്യ ബോട്ട് ജെട്ടി, മുന്തിരിത്തോട്ടങ്ങൾ തുടങ്ങിയവ അടങ്ങിയ അത്യാഢംബര ഗൃഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നാവൽനിയുടെ നേതൃത്വത്തിലുള്ള ആന്റി കറപ്ഷൻ ഫൗണ്ടേഷൻ ഈ ഗൃഹത്തിന്റെ പേരിൽ വൻതോതിൽ അഴിമതി നടന്നതായി കഴിഞ്ഞ വർഷം ആരോപിച്ചിരുന്നു. 18000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കൊട്ടാരം 130 കോടി യുഎസ് ഡോളർ ചെലവിലാണു നിർമിച്ചതെന്നാണു പ്രതിപക്ഷം ഉയർത്തിയ പ്രധാന ആരോപണം.
കരിങ്കടൽ തീരത്തെ ഗെലെൻഡ്സിക്കിനു സമീപമുള്ള ഈ നിർമിതിക്കായി പണം കണ്ടെത്താൻ മന്ത്രിസഭാ തലത്തിൽ വൻ അഴിമതി നടന്നെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം പുടിനും റഷ്യൻ സർക്കാരും അന്ന് നിഷേധിച്ചു. ഈ വീടിനെക്കുറിച്ച് നവൽനി ടെലിവിഷൻ ചാനലുകളോടും പ്രതികരിച്ചിരുന്നു. ഇതിനു മുകളിലൂടെ വിമാനഗതാഗതത്തിനു നിരോധനമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യയ്ക്കുള്ളിൽ മറ്റൊരു ചെറിയ പരമാധികാര രാജ്യം, ഭരിക്കുന്നത് എതിരാളികളില്ലാത്ത പുതിയകാല സാർ ചക്രവർത്തി– എന്നായിരുന്നു പരിഹാസരൂപേണ നാവൽനി വീടിനെക്കുറിച്ച് വിശേഷിപ്പിച്ചത്.
2020ൽ സൈബീരിയയിൽ വച്ച് നാവൽനി നോവിചോക് എന്ന വിഷംമൂലമുള്ള ആക്രമണത്തിന് വിധേയമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ റഷ്യയിൽ തിരിച്ചെത്തിയ ഇദ്ദേഹം അറസ്റ്റിലായി. ഇപ്പോൾ മൂന്നര വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ്.
https://www.facebook.com/Malayalivartha






















