കനത്ത മഞ്ഞുവീഴ്ചയിൽ നിശ്ചലമായി ഇസ്താംബുൾ; യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചു: മഞ്ഞിൽ തെന്നിമാറി കൂട്ടിയിടിച്ച് വാഹനങ്ങൾ
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം തിങ്കളാഴ്ച അടച്ചിരുന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് വിമാനത്താവളത്തിലെ കാർഗോ ടെർമിനിൽ തകർന്നുവീണു. അപകടത്തിൽ ആർക്കും പരുക്കേറ്റില്ല. മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങൾ വിമാനത്താവളത്തിൽ നിരന്നു കിടക്കുകയാണ്. ഇസ്താംബുൾ വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം 37 ദശലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർ ഹബ്ബുകളിലൊന്നാണത്. ബൾഗേറിയ, ഗ്രീസ് എന്നിവയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ച. പ്രദേശത്തെ ഷോപ്പിങ് മാളുകൾ നേരത്തെ അടച്ചിരുന്നു.ഭക്ഷണ വിതരണ സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലുണ്ടായ അപൂർവമായ മഞ്ഞുവീഴ്ചയെ തുടർന്ന് ഏഥൻസിലെ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചു. അതേസമയം ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ച ഇസ്താംബുളിലെ പുരാതന പള്ളികളുടെ ചത്വരങ്ങളിൽ രസകരമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
കുട്ടികൾ മഞ്ഞുകൊണ്ടുള്ള നിർമിതികളിലേർപ്പെടുന്നതിന്റെയും വിനോദസഞ്ചാരികൾ സെൽഫിക്ക് പോസ് ചെയ്യുന്നതിന്റെയും തിരക്കിലാണ്. എന്നാൽ തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബുളിലെ 16 ദശലക്ഷം നിവാസികൾക്ക് മഞ്ഞുവീഴ്ച തലവേദനയായി മാറിയിരിക്കുകയാണ്. നിരവധി വാഹനങ്ങള്‍ റോഡിൽ നിന്ന് തെന്നിമാറി കൂട്ടിയിടിക്കുകയും വൻതാഴ്ചകളിലേക്ക് പതിക്കുകയും ചെയ്തു. വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ഇസ്തംബുൾ ഗവർണർ വിലക്കേർപ്പെടുത്തി.
https://www.facebook.com/Malayalivartha