ലോകത്തെ ഏറ്റവും ആഡംബരമായി ജീവിക്കുന്ന സുൽത്താന്റെ മകളുടെ വിവാഹം... ആഘോഷം നീണ്ടത് ഏഴ് ദിവസം; വിവാഹത്തിനായി ചെലവഴിച്ചത് കോടികൾ

ലോകത്ത് ഏറ്റവും ആഡംബരമായി ജീവിക്കുന്ന ബ്രൂണെ സുൽത്താൻ ഹസനാൽ ബോൾക്കിയയുടെ മകൾ ഫദ്സില്ല ലുബാബുൾ രാജകുമാരിയുടെ വിവാഹ വിശേഷങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെ ജനുവരി 23നാണ് രാജകുമാരി കാമുകനായ അബ്ദുള്ള അൽ ഹാഷ്മിയെ വിവാഹം ചെയ്തത്. ജനുവരി 16 മുതൽ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. സുല്‍ത്താന്റെ 12 മക്കളില്‍ ഒമ്പതാമത്തെ ആളാണ് ഫദ്‌സില്ല ലുബാബുള്‍. സുല്‍ത്താന്റെ രണ്ടാം ഭാര്യ മറിയം അബ്ദുള്‍ അസീസിനുണ്ടായ മകളാണ് ലുബാബുൾ. 2003ൽ ഇവർ വേർപിരിയുകയായിരുന്നു.
സുല്‍ത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുള്‍ ഇമാനിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ മറ്റൊരു ചടങ്ങ് ബ്രൂണെയിലെ ഒമര്‍ അലി സൈഫുദ്ദിന്‍ പള്ളിയിലാണ് നടന്നത്. രാജകുടുംബത്തില്‍ തലമുറകളായി കൈമാറി വന്ന ആഭരണം അണിഞ്ഞു കൊണ്ടാണ് ഫദ്‌സില്ല വരനായ അബ്ദുള്ള അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ടിയാര വജ്രമാണ് രാജകുമാരി വിവാഹദിവസം അണിഞ്ഞിരുന്നത്. മലേഷ്യൻ ഡിസൈനറായ ബെർണാർഡ് ചന്ദ്രനാണ് വിവാഹ വസ്ത്രം ഡിസൈൻ ചെയ്തത്.
ബ്രൂണെ നാഷണൽ നെറ്റ്ബോൾ ക്യാപ്റ്റനും ഹെൽത്ത്കെയർ ക്യാംപയിൻ കോർഡിനേറ്റർ കൂടിയാണ് 36 വയസുകാരി ഫദ്സില്ല. രാജകുടുംബമാണെങ്കിലും വാര്‍ത്തകളില്‍ അധികം ഇടം നേടാത്തയാള്‍ കൂടിയാണ് ഫദ്‌സില്ല. ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ 75 ആം സ്ഥാനത്താണ് ബ്രൂണെ സുല്‍ത്താനുള്ളത്. സുല്‍ത്താന്റെ ആഡംബര വാഹന ശേഖരങ്ങളുടേയും കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തിന്റേയും വിശേഷങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. 2008ല്‍ ഫോബ്‌സ് മാസിക നടത്തിയ കണക്കെടുപ്പു പ്രകാരം സുല്‍ത്താന്റെ ആസ്തി 20 ബില്യണ്‍ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുള്‍പെടുന്നു.
ആഡംബരത്തിന് പേരുകേട്ട കൊട്ടാരമാണ് ബ്രൂണെ സുല്‍ത്താന്റേത്. 1700ല്‍പ്പരം മുറികളുള്ള കൊട്ടാരത്തിലെ ഹാളില്‍ അയ്യായിരം ആളുകള്‍ക്ക് ഒരുമിച്ച് കൂടിച്ചേരാം. കൊട്ടാരത്തിലെ ഇരുനൂറു കുതിരകളെ പാർപ്പിക്കുന്ന കുതിരാലയം പോലും എയർകണ്ടീഷൻ ചെയ്തതാണ്. 15 സ്വിമ്മിങ് പൂളുകൾ, 18 എലവേറ്ററുകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര സൗകര്യങ്ങളാണ് കൊട്ടാരത്തിൽ ഒരുക്കിയിരിക്കുന്നത്. കൊട്ടാരത്തിലെ പ്രധാന കെട്ടിടം ബ്രൂണെ സർക്കാരിന്റെ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. വമ്പൻ ഹെലിപാഡ്, വിശാലമായ കാർ പാർക്കിംഗ് ഏരിയ, പാർക്ക് എന്നിവയാണ് കൊട്ടാരത്തിലെ പുറംകാഴ്ചകൾ. കൊട്ടാരത്തിന്റെ ഓരോ ഭാഗവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. ഇന്ന് ബ്രൂണെയിലെ പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ് ഈ യമണ്ടൻ കൊട്ടാരം.
https://www.facebook.com/Malayalivartha






















