ടോംഗയിൽ വീണ്ടും വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത... പ്രദേശത്ത് ഗ്രീൻ അലെർട്ട്: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനം, ആശങ്കയോടെ ജനങ്ങൾ

ടോംഗയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ലിഫുക്ക ദ്വീപിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ പംഗായിലാണ് ഭൂചലനമുണ്ടായത്. 14.5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഈ പ്രദേശത്തിന്‍റെ 100 കിലോമീറ്റർ പരിധിക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളൊന്നും ഇല്ലാത്തതിനാൽ നാശനഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രദേശത്ത് ഗ്രീന്‍ അലെർട്ട് നൽകിയിട്ടുണ്ട്. ആശയവിനിമയം തകരാറിലായ സാഹചര്യത്തിൽ ടോംഗയുടെ അയൽ രാജ്യമായ ഫിജിയിൽ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകളൊന്നും ലഭ്യമല്ല.ജനുവരി 15ന് ടോംഗയിലെ ഫൊനുവാഫോ ദ്വീപിന്‍റെ 30 കിലോമീറ്റർ അകലെയുള്ള ഹുംഗ ടോംഗ - ഹുംഗ ഹാപായ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്. 30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. വെള്ളിയാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. പിന്നീട് ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീടുകളിലേക്ക് തിരമാലകള്‍ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha






















