കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനുള്ള മോഷണത്തിനിടെ 25-ാം വയസിൽ രണ്ട് പേരെ കൊന്നു; 21 വർഷങ്ങൾക്ക് ശേഷം ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി അമേരിക്ക !

യുഎസിലെ ഈ വർഷത്തെ ആദ്യ വധശിക്ഷ ഇന്ന് നടപ്പിലാക്കി. കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടൽ കൊള്ളയടിക്കുന്നതിനിടെ രണ്ട് ജീവനക്കാരെ വധിച്ച യുവാവിന്റെ വധശിക്ഷയാണ് അരങ്ങേറിയത്. ഒക്‌ലഹോമയിൽ വച്ച് മാരക വിഷം കുത്തിവച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. 2001ലാണ് ഡൊണാൾഡ് ഗ്രാൻഡ് എന്ന ഇരുപത്തിയഞ്ചുകാരൻ ഹോട്ടൽ കൊള്ളയടിക്കുന്നതിനിടെ ജീവനക്കാരെ വെടിവെച്ചു വീഴ്ത്തിയത്. വെടിയേറ്റ ഉടനെ തന്നെ ഒരാൾ മരിക്കുകയും മറ്റൊരാളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. 2005 ലാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്.
മാനസിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇയാൾ നിരവധി അപ്പീലുകൾ നൽകിയെങ്കിലും അധികൃതർ എല്ലാം തള്ളുകയായിരുന്നു. മദ്യപാനിയായ തന്റെ പിതാവിൽ നിന്ന് ചെറുപ്പകാലത്തുണ്ടായ ക്രൂരപീഡനങ്ങളുടെ ഫലമായി മാനസിക വൈകല്യമുണ്ടെന്നായിരുന്നു ഇയാളുടെ വാദം. തെക്കൻ യുഎസ് സംസ്ഥാനമായ ഒക്‌ലഹോമയിലെ വധശിക്ഷാ രീതിയെക്കുറിച്ചുള്ള പ്രതിയുടെ അവസാന അപ്പീൽ യുഎസ് സുപ്രീം കോടതി ബുധനാഴ്ച തള്ളിയിരുന്നു. ഇപ്പോൾ 46 വയസുള്ള ഗ്രാന്‍റിന് മക്അലെസ്റ്ററിലെ ഒക്‌ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ നിന്നു മാരകമായ മൂന്നു വിഷമരുന്നു ചേർത്തുള്ള ഒറ്റ കുത്തിവയ്പാണ് നൽകിയത്.
അതിമാരകമായ ഈ സംയുക്തം പ്രതികൾക്ക് അസഹനീയമായ വേദന ഉണ്ടാക്കുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഒക്‌ടോബർ അവസാനത്തിൽ ആദ്യത്തെ കുത്തിവയ്പ്പിനു ശേഷം ഒരു തടവുകാരനു ഹൃദയാഘാതം സംഭവിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തു. ഗ്രാന്‍റിന്‍റെ വധശിക്ഷയ്ക്കിടെ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല.
അമേരിക്കയിൽ വർഷം തോറും നടപ്പിലാക്കുന്ന വധശിക്ഷകളുടെ എണ്ണം സമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ്. 23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒക്‌ലഹോമയിൽ വധശിക്ഷകളുടെ എണ്ണം കൂടുതലാണ്. തുടർച്ചയായ വധശിക്ഷകൾ മൂലം 2015ൽ സംസ്ഥാനത്തു വധശിക്ഷയ്ക്കു താത്കാലിക മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2021ൽ മൊറട്ടോറിയം എടുത്തുകളയുകയും ചെയ്തു.
https://www.facebook.com/Malayalivartha






















