'ഞാൻ നിങ്ങളെവിട്ട് മറ്റൊരിടത്തേക്കും ഒളിച്ചോടുകയില്ല....' യുക്രൈനെ പൊതിഞ്ഞുപിടിച്ച് ആ ജൂത നേതാവ്; റഷ്യ എന്ന വമ്പൻ ശക്തിക്ക് മുന്നിൽ പതറാതെ നാലാം ദിവസവും പോരാട്ടം തുടരുമ്പോൾ ലോകം ഉറ്റുനോക്കുക സെലിൻസ്കിയെ! തന്റെ ജനങ്ങൾക്കായി നെഞ്ചുവിരിച്ചു നിൽക്കുന്ന ധീരയോദ്ധാവിനെ ലോകം വാഴ്ത്തും.... യുദ്ധം തോറ്റാലും ഇല്ലെങ്കിലും!

'ഞാൻ നിങ്ങളെവിട്ട് മറ്റൊരിടത്തേക്കും ഒളിച്ചോടുകയില്ല. ബങ്കറിൽ ഒളിക്കുകയില്ല! ശത്രുവിന്റെ ലക്ഷ്യം ഞാനും എന്റെ കുടുംബവുമാണ്. അവർ ഞങ്ങളെ വേട്ടയാടും. പക്ഷെ പ്രതിരോധത്തിന്റെ ഏറ്റവും മുൻനിരയിൽ ഞാൻ ഉണ്ടാകും...' യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് സെലിൻസ്കി പറഞ്ഞ വാക്കുകളാണ് ഇത്. സംരക്ഷിക്കാം എന്ന് പറഞ്ഞ് എത്തിയ അമേരിക്കയോട് അദ്ദേഹം പറഞ്ഞത് ഏവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. എനിക്ക് വേണ്ടത് ആയുധങ്ങളാണ് ഒളിച്ചോട്ടമല്ല! എന്ന് തന്നെ. അതെ ആ നേതാവ് ലോകശ്രദ്ധ നേടുകയാണ്.
ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യ- യുക്രൈൻ യുദ്ധം തുടരുകയാണ്. വെറും 72 മണിക്കൂർ കൊണ്ട് യുക്രൈനെ പിടിച്ചെടുക്കാം എന്നാണ് പുടിൻ കരുതിയിരുന്നത്. എന്നാൽ യുക്രൈൻ അസാധാരണ നീക്കമാണ് കാഴ്ചവച്ചത്. ഇതുമൂലം യുദ്ധ തന്ത്രം പോലും മാറ്റി എഴുതേണ്ടി വന്നു റഷ്യയ്ക്ക്. ഒരു വശത്ത് കാർകീവിൽ പോരാട്ടം തുടരുമ്പോഴും തങ്ങളുടെ സമീപ പ്രദേശങ്ങളും നഗരങ്ങളും ങ്ങളും കീഴ്പെടുത്തുകയാണ് റഷ്യയുടെ ലക്ഷ്യം. അങ്ങനെ കാർകീവിൽ റഷ്യൻ സേന കുതിച്ചുകയറി. കീവിൽ അതിശക്തമായ പോരാട്ടമാണ് റഷ്യൻ സേനയും യുക്രൈൻ സേനയും നടത്തുന്നത്. കീവ് പിടിച്ചെടുക്കുക അത്ര എളുപ്പമല്ല എന്ന് പുടിന് മനസിലായി കഴിഞ്ഞു. ബെലറൂസ് വഴി ചെർണോബിൽ പിടിച്ചടക്കി കീവിലെക്കായിരുന്നു ആദ്യം പ്രവേശനപാത ഒരുക്കിയത്. മറ്റൊരു സൈന്യവിഭാഗം റഷ്യയിൽ നിന്ന് നേരിട്ട് പ്രയാണവും തുടങ്ങി. എന്നാൽ സെലിൻസ്കി എന്ന പോരാളിയുടെ ചെറുത്തുനില്പിൽ റഷ്യൻ സൈന്യം പതറിപ്പോയി.
കീവ് നഗരത്തിനൊപ്പം തന്നെ സുമി നഗരത്തിലും അതിശക്തമായ ആക്രമണങ്ങൾ തുടങ്ങിക്കഴിഞ്ഞു. യുക്രൈന്റെ തന്ത്രപ്രധാന നഗരങ്ങൾ കീഴടക്കിക്കൊണ്ട് അവരെ ദുർബലമാക്കാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. വസിൽക്യു വിമാനത്താവളം പിടിക്കാൻ രൂക്ഷമായ ആക്രമണമാണ് ഒരു വശത്ത് നടക്കുന്നത്. റഷ്യയ്‌ക്കെതിരെ പൊരുതാൻ ജനങ്ങൾ ആയുധങ്ങൾ എടുത്ത് തെരുവിലേക്ക് ഇറങ്ങുകയാണ്. സുമി നഗരത്തിന്റെ നിയന്ത്രണം ഇതുവരെ തങ്ങളുടെ കൈവശമാണ് എന്ന് യുക്രൈനെ സേന അവകാശപ്പെടുന്നു. കീവിൽ കനത്ത പ്രതിരോധമാണ് യുക്രൈൻ ഏർപ്പെടുത്തിയിരിക്കുന്നത്.
അതായത് കീവ് നഗരമാണ് യുക്രൈന്റെ ഭരണ സിരാകേന്ദ്രം എന്നത്. ഇതിനോടകം തന്നെ അവിടത്തെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളെല്ലാം തകര്‍ക്കപ്പെട്ടുകഴിഞ്ഞു. ആയുധ സംഭരണ ശാലകളും പ്രതിരോധ കേന്ദ്രങ്ങളും എയര്‍ബേസുകളും തകര്‍ത്തതായി റഷ്യ അവകാശപ്പെടുകയുണ്ടായി. മറ്റെല്ലാ സ്ഥലത്തെയും ചെറുത്തു നില്‍പ്പ് അപ്രസക്തമാണെന്നും കീവ് നഗരം പിടിച്ചാല്‍ അതോടെ യുക്രൈന്‍ വീണു എന്ന് പറയാന്‍ കഴിയുമെന്നുമായിരുന്നു പൊതുവേയുള്ള റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടുകൾ പുറത്ത് വന്നതിനുശേഷം രണ്ട് ദിവസം പിന്നിട്ടിരിക്കുന്നത്. എന്നിട്ടും കീവ് കീഴടക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല എന്നതിന് ഒരു കാരണമേ ഉള്ളു. യുക്രൈൻ പ്രസിഡന്റ് സെലിൻസ്കി. അസാധാരണമായ നീക്കമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. സ്വന്തം വീടിന് 800 മീറ്റർ അകലെ ആക്രമണം ഉണ്ടായപ്പോഴും പതറാതെ തന്റെ ജനങ്ങൾക്ക് നിർദ്ദേശം നൽകുകയാണ് സെലിൻസ്കി. ഷെല്ലാക്രമണങ്ങൾ തുടരുമ്പോഴും അഭയ കേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നു. ശത്രുക്കൾക്ക് സാധ്യത ഇല്ല എന്നതാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.
യുക്രൈൻ പിടിച്ചുനിൽക്കുമ്പോഴും റഷ്യ പുതിയ തന്ത്രങ്ങൾ മെനയുകയാണ്. ആയതിനാൽ തന്നെ റഷ്യ ഇനി ശ്രമിച്ചേക്കാവുന്നത് യുക്രൈനില്‍ അങ്ങോളമിങ്ങോളമായി പടര്‍ന്നു കിടക്കുന്ന താപവൈദ്യുത നിലയങ്ങളും ആണവ വൈദ്യുത നിലയങ്ങളും അടങ്ങുന്ന വൈദ്യുത വിതരണ ശൃംഖലയെ തകര്‍ക്കുക എന്നതായിരിക്കും. ലോകത്തെ രണ്ടാമത്തെ സൈനിക ശക്തി. ആ വമ്പനുമുന്നിൽ യുക്രൈൻ കൂപ്പുകുത്തുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ സെലിൻസ്കിയുടെ അസാധാരണ ചേര്ത്ത് നിൽപ്പ് എല്ലാം മാറ്റിമറിച്ചു. ലോകം സെലിൻസ്കി എന്ന ജൂത ഹീറോയുടെ മനക്കരുത്തിനെ ഉറ്റുനോക്കുകയാണ്. ധൈര്യം അത് സെലിൻസ്കിയുടെ ഇരട്ടപ്പേരായി മാറിയിരിക്കുന്നു.
യുക്രൈൻ പ്രധാനമന്ത്രി ബങ്കറിൽ കയറി അഭയം തേടി എന്ന വാർത്തകൾ വന്നതിന് പിന്നാലെ സെലിൻസ്കി പാർലമെന്റ് കെട്ടിടത്തിൽ എത്തി. ആഭ്യന്തര മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും കൂടെ നിർത്തി ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു. എന്നിട്ട് പറഞ്ഞത് ഇങ്ങനെയാണ്... 'ഞാൻ നിങ്ങൾക്കൊപ്പം ഉണ്ട്. നിങ്ങളോടൊപ്പം യുദ്ധ മുന്നണിയിൽ. മുൻനിരയിൽ'.ഈ യുദ്ധം വിജയിക്കാനുള്ളതാണെന്നത് സെലിൻസ്കിയുടെ നെഞ്ചുറപ്പ് മാത്രം. റഷ്യ എന്ന വൻശക്തിയിൽ മാരകമായ ബോംബുകൾ ഉണ്ട് എന്നത് സെലിൻസ്കിക്ക് അറിയാം. റഷ്യ നിഷ്പ്രയാസം ഒരുപക്ഷെ താങ്ങളെ തകർക്കും എന്ന് സെലിൻസ്കി കണക്കുകൂട്ടുന്നുണ്ടാകും.
അതേസമയം കീവ് നഗരത്തിന്റെ സുരക്ഷാ ചുമതലയുള്ള യുക്രൈന്‍ സുരക്ഷാ സേന ഒറ്റപ്പെട്ടതെങ്കിലും കനത്ത തിരിച്ചടി കീവില്‍ നല്‍കിയിരിക്കുകയാണ്. തദ്ദേശീയരായ ജനങ്ങള്‍ക്ക് യന്ത്രതോക്കുകളടക്കം നല്‍കിയായിരുന്നു യുക്രൈന്റെ പ്രത്യാക്രമണം എന്നത്. ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ചെറുത്തു നില്‍പ്പ് കീവില്‍ റഷ്യന്‍ സേനയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. കീവും കാര്‍ക്കീവും കീഴടങ്ങാത്തതിനാല്‍, റഷ്യ ആക്രമണണം ജനവാസ മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.
ഇതിനുപിന്നാലെ ബലാറസില്‍ നിന്ന് കൂടുതല്‍ സൈന്യത്തെ റഷ്യ കീവിലേക്ക് എത്തിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ രണ്ട് ലക്ഷത്തോളം സൈനികരെ നേരത്തെ തന്നെ വിന്യസിച്ചിരുന്നു. ഇതിന്റെ ചെറിയൊരു ഭാഗത്തെ മാത്രമാണ് കീവിലേക്കും കാര്‍ക്കീവിലേക്കും റഷ്യ അയച്ചിരിക്കുന്നത്.
എന്നാൽ ആവശ്യമെങ്കില്‍ അതിര്‍ത്തി മേഖലകളില്‍ നിന്ന് കൂടുതല്‍ സൈന്യത്തെ റഷ്യ വിളിച്ചു വരുത്തുന്നതായിരിക്കും. കരിങ്കടലിനോട് ചേര്‍ന്ന കൃമിയ, ഒഡേസ എന്നീ പ്രദേശങ്ങളില്‍ നിന്നും ശക്തമായ ആക്രമണം റഷ്യ നടത്തുന്നുമുണ്ട്. ഇതിനുപിന്നാലെ ചെറു രാജ്യങ്ങൾപോലും യുക്രൈനെ സഹായിക്കാൻ എത്തുകയാണ്. ഇനി ലോകം വാഴ്ത്തുക സെലിൻസ്കിയെ തന്നെയാകും. തന്റെ ജനങ്ങൾക്കായി നെഞ്ചുവിരിച്ചു നിൽക്കുന്ന ധീരയോദ്ധാവിനെ ലോകം വാഴ്ത്തും.
https://www.facebook.com/Malayalivartha





















