ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്..അന്തരീക്ഷവും സ്ഫോടനത്തിന്റെ ഭാഗമാകും...യുക്രൈനിന് നേരെ വാക്വം ബോംബ് പ്രയോഗിച്ച് റഷ്യ..

തുടർച്ചയായ ആറാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. ബെലാറൂസിലെ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ യുക്രെയിൻ തലസ്ഥാനമായ കീവിൽ സ്‌ഫോടന പരമ്പര തന്നെ നടക്കുകയാണ്.
സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും യുക്രൈനെതിരായ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. മാത്രമല്ല കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുകന്നതായാണ് റിപ്പോര്‍ട്ട്. മാക്‌സര്‍ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വന്‍തോതില്‍ റഷ്യന്‍ സൈനികര്‍ യുക്രൈനിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് റഷ്യന്‍സേനാ വാഹനങ്ങളുടെ ദൃശ്യമാണ് സാറ്റലൈറ്റ് ചിത്രത്തിലുള്ളത്.
സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വാഹനവ്യൂഹം വടക്കുകിഴക്കന്‍ യുക്രൈനിലെ ഇവാന്‍കിവില്‍ നിന്ന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ടാങ്കുകള്‍, റോക്കറ്റ് വിക്ഷേപിണികള്‍ എന്നിവയും ഇന്ധനടാങ്കുകളും അടക്കമുള്ള വാഹനങ്ങളാണ് ഷെവ്‌ചെങ്ക റോഡ് വഴി കീവിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആദ്യം വാഹനവ്യൂഹത്തിന് പതിനേഴ് മൈൽ നീളം വരുമെന്നായിരുന്നു മാക്സർ പറഞ്ഞത്. പിന്നീട് അത് നാൽപ് മൈൽ നീളമുണ്ടെന്ന് അവർ തിരുത്തി.കീവിലെ അന്റോനാവ് കാര്‍ഗോ വിമാനത്താവളത്തിന് സമീപത്ത് നിന്ന് വന്‍ തോതില്‍ പുക ഉയരുന്നതിന്റെ മറ്റൊരു സാറ്റലൈറ്റ് ചിത്രം കൂടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ റഷ്യയുടെ വ്യോമാക്രമണം നടന്നിരുന്നു.
എന്നാൽ യുക്രൈനില്‍ റഷ്യ വാക്വം ബോംബ് പ്രയോഗിച്ചെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.'ഇന്നവര്‍ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ യുക്രൈനില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,' എന്നായിരുന്നു യു.എസിലെ യുക്രൈന്‍ അംബാസിഡര്‍ അറിയിച്ചത് . എന്നാല്‍ ഈ ആരോപണത്തില്‍ പ്രതികരിക്കാന്‍ വാഷിംഗ്ടണ്ണിലെ റഷ്യന്‍ എംബസി തയാറായിട്ടില്ല. യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ തെര്‍മോബാറിക് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി സി.എന്‍.എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി വ്യക്തമാക്കുന്നത്.
യുക്രൈനില്‍ റഷ്യൻ സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്വം ബോംബ് പോലെയുള്ള ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഇന്റര്‍നാഷണല്‍ ഹ്യുമാനിട്ടേറിയന്‍ നിയമത്തിന്റെ ലംഘനമാണെന്നും സാധാരണക്കാരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് വാര്‍ ക്രൈമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു.
എന്താണ് വാക്വം ബോംബ്?
വാക്വം ബോംബുകള്‍ അഥവ തെർമോബാറിക് ബോംബുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയർന്ന സ്ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്ഫോടനത്തിന്റെ ഭാഗമാക്കും.ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു.
1960കളില്‍ വിയറ്റ്നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമൊബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിക് ബോംബുകൾ ഉപയോഗിച്ചിരുന്നു.
https://www.facebook.com/Malayalivartha




















