കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍

കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലില്‍ മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. പദ്ധതി നടപ്പിലാക്കിയതോടെ കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസം പിന്നിടുമ്പോള്‍ 3.81 കോടി സൗജന്യ യാത്രകള്‍ നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബസുകളിലെ ആകെ യാത്രക്കാരില്‍ 66 ശതമാനവും സ്ത്രീകളാണെന്നും ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ (ഇ.ടി.എം) അടിസ്ഥാനത്തിലുള്ള ആധികാരിക യാത്രാ വിവരങ്ങളാണ് വിശകലനത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓര്‍ഡിനറി സര്‍വീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തില്‍ നിന്ന് 12.12 ലക്ഷമായി ഉയര്‍ന്നു. വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനവാണുണ്ടായത്. ഇതോടെ ഓര്‍ഡിനറി സര്‍വീസുകളിലെ ആകെ യാത്രക്കാരില്‍ വനിതകളുടെ പങ്കാളിത്തം മൂന്നില്‍ രണ്ടായി വര്‍ധിച്ചു. അതായത്, 50.9 ശതമാനത്തില്‍ നിന്ന് 66.6 ശതമാനമായി ഉയര്‍ന്നു. ഓര്‍ഡിനറി, സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ ചേര്‍ത്ത് പ്രതിദിന ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തില്‍ നിന്ന് 24.53 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. മൊത്തം യാത്രക്കാരില്‍ 28.9 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് നിലവിലുള്ള യാത്രക്കാരുടെ കേവലമായ മാറ്റമല്ല, മറിച്ച് പൊതുഗതാഗതത്തിലേക്കുള്ള പുതിയ യാത്രാ ആവശ്യകതയുടെ സൃഷ്ടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഓര്‍ഡിനറി സര്‍വീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ഏതാണ്ട് സ്ഥിരമായി തുടരുകയാണ്. വനിതകളുടെ യാത്രാ വര്‍ധനവ് മറ്റ് യാത്രക്കാരെ ഒഴിവാക്കിക്കൊണ്ടല്ല സാധ്യമായത്. അധികമായിവന്ന യാത്രക്കാരെ നിലവിലുള്ള ശൃംഖലയില്‍ത്തന്നെ ഉള്‍ക്കൊള്ളാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിയദര്‍ശിനി പദ്ധതി കേവലം ഒരു സൗജന്യ യാത്രാ പദ്ധതിയല്ലെന്നും അത് കേരളത്തിലെ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും അടിത്തറയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിദിനം അഞ്ചര ലക്ഷത്തിലധികം അധിക യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ യാത്ര ചെയ്യുന്നു എന്നത് പൊതുഗതാഗതത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് മന്ത്രി പറഞ്ഞു.
അതേസമയം, പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എന്നാല്‍ ഇത് സര്‍ക്കാര്‍ നേരത്തെ കണക്കുകൂട്ടിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെയാണ് ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നുണ്ട്. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ നിലവില്‍ പരിമിതികളുണ്ട്. ഇതിന് പരിഹാരമായി എംഎല്‍എമാരുടെ ഫണ്ടില്‍ നിന്ന് ഓരോ ബസ് വാങ്ങണമെന്ന നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമുള്ള പ്രിയദര്‍ശിനി പദ്ധതി എക്‌സ്പ്രസ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളിലേക്കും വ്യാപിപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പുതിയ റോഡ് സുരക്ഷാ യജ്ഞം ആരംഭിക്കുന്ന കാര്യവും ഗതാഗത മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി നിലവിലെ ഒന്നര മീറ്ററില്‍ നിന്ന് ആറ് മീറ്ററായി വര്‍ധിപ്പിക്കും. കൂടാതെ, തിരുവനന്തപുരം വേളിയില്‍ നിന്ന് കഠിനംകുളം വരെ പ്രതിദിന പാസഞ്ചര്‍ ബോട്ട് സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
യാത്രക്കാര്‍ക്ക് സേവനങ്ങള്‍ക്കായി 149ല്‍ വിളിക്കാം. യാത്രക്കാരുടെ യാത്രാ സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി കെ.എസ്.ആര്‍.ടി.സി പുതിയ കോള്‍ സെന്റര്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. പൂര്‍ണമായും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററാണ് യാത്രക്കാരുടെ സൗകര്യാര്‍ഥം ഒരുക്കിയിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ഇനിമുതല്‍ അതിവേഗം ലഭ്യമാകും. ഇതിനായി 149 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ എല്ലാ സമയത്തും ഈ നമ്പറിലൂടെ കോള്‍ സെന്ററിന്റെ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും. കെ.എസ്.ആര്‍.ടി.സിയുടെ സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























