റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു! ഖാര്‍ക്കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തിൽ കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജിയാണ് കൊല്ലപ്പെട്ടത്, ഇന്ന് രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് സൂചന, കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും വിദേശ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി

മനഃസാക്ഷിയെ നടുക്കി ആ വാർത്ത. ഇന്ത്യക്കാരെ ദുഃഖത്തിലാഴ്ത്തി യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്.
ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിച്ചുകൊണ്ട് വിദേശ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകിക്കഴിഞ്ഞു. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായിരിക്കെയാണ് എംബസി നിർദേശം നൽകിയിട്ടുള്ളത്.
ഇത്തരത്തിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ തുടരുന്നതിനിടെ യുക്രെയ്നിലെ സ്ഥിതിഗതികൾ രാഷ്ട്രപതി റാം നാഥ് കോവിന്ദിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയാണ്, മോദി രാഷ്ട്രപതിയോട് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും ഉന്നതതല യോഗം ചേറുകയുണ്ടായി.
https://www.facebook.com/Malayalivartha




















