അവൻ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു! നവീനിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഒരു യുക്രെയിന്‍ വനിത; ഈ ഫോണിന്റെ ഉടമയെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നു എന്ന് മറുപടി, ക്യൂവില്‍ ഒന്നോ രണ്ടോ മണിക്കൂറായി നില്‍ക്കുമ്പോഴായിരുന്നു വ്യോമാക്രമണം: നവീന്റെ ജീവനെടുത്തത് ഇങ്ങനെയെന്ന് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ പൂജ

ഇന്ത്യൻ ജനതയുടെ മനഃസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കു മുൻപ് അറിഞ്ഞത്. യുക്രൈനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ കൊല്ലപ്പെട്ടു. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കീവിലാണ് നവീൻ മരണപ്പെട്ടത്. നവീന്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി പുറത്ത് പോയപ്പോഴാണ് ജീവന്‍ നഷ്ടമായതെന്ന് ഖര്‍കീവിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ പൂജ പ്രഹ്രാജ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പൂജ. ' ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു അവന്‍. ഹോസ്റ്റലില്‍ ഉള്ള മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ഇവിടെ ഭക്ഷണം കൊടുക്കാറുണ്ട്. എന്നാല്‍, നവീന്‍ താമസിച്ചിരുന്നത്, ഗവര്‍ണറുടെ വസതിക്ക് തൊട്ടുപിന്നിലുള്ള ഫ്‌ളാറ്റിലാണ്. സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂവില്‍ ഒന്നോ രണ്ടോ മണിക്കൂറായി നില്‍ക്കുകയായിരുന്നു അവന്‍. അപ്പോഴാണ് പെട്ടെന്ന് വ്യോമാക്രമണം ഉണ്ടായത്. ഗവര്‍ണറുടെ വസതി ആ ഷെല്ലാക്രമണത്തില്‍ തകര്‍ന്നു. ഒപ്പം നവീനിന്റെയും ജീവനെടുത്തു', പൂജ പറഞ്ഞു.
നവീനിനെ വിളിച്ചപ്പോള്‍ ഒരു ഉക്രെയിനിയന്‍ വനിതയാണ് ഫോണ്‍ എടുത്തത്. ഈ ഫോണിന്റെ ഉടമയെ ഇപ്പോള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയാണെന്ന് ആ വനിത പറഞ്ഞതായും സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ വ്യക്തമാക്കി.
കര്‍ണാടകക്കാരനായ നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (21) ആണ് ഹര്‍കീവില്‍ കൊല്ലപ്പെട്ടത്. ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. വിദേശ കാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. മന്ത്രാലയം ഈ വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടു.
ഖര്‍കീവിലും മറ്റ് യുക്രെയിന്‍ നഗരങ്ങളിലും ഉള്ള ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി റഷ്യ, ഉക്രെയിന്‍ അംബാസഡര്‍മാരെ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. ഇവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരും ഇക്കാര്യത്തില്‍ പരിശ്രമം തുടരുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു.
റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഖര്‍ഖീവ് നഗരത്തില്‍ തുടക്കം മുതല്‍ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അല്‍പം ശമനം വന്നതോടെ വിദ്യാര്‍ത്ഥികള്‍ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു.
ചില വിദ്യാര്‍ത്ഥികള്‍ ഖര്‍കീവില്‍ നിന്നും ട്രെയിന്‍ പിടിച്ച് പടിഞ്ഞാറന്‍ നഗരമായ ലീവിവിലേക്ക് മാറാനും ആലോചിച്ചിരുന്നു. ആറ് ദിവസമായി ഖര്‍ഖീവിലെ ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിച്ച ഇന്ത്യന്‍ വിദ്യാത്ഥികള്‍ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെ ഇന്നും ഇന്നലെയുമായി പുറത്തേക്ക് ഇറങ്ങിയത് എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
https://www.facebook.com/Malayalivartha




















