അമ്പരന്ന് ലോകം... റഷ്യയുടെ പെട്ടന്നുള്ള മുന്നേറ്റത്തിന് പിന്നില്‍ മാരകമായ ക്ലസ്റ്റര്‍, വാക്വം ബോംബുകളാണെന്ന് ആരോപണം; വിവിധ മനുഷ്യാവകാശ സംഘടനകളും യുഎസിലെ യുക്രെയ്ന്‍ അംബാസഡറും ആരോപണവുമായി രംഗത്ത്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ഇട്ട അണുബോംബിന്റെ പേടി ഇപ്പോഴും മാറിയിട്ടില്ല. ഓരോ യുദ്ധം വരുമ്പോഴും അണുബോംബ് ഇടാതിരിക്കാന്‍ ലോക രാജ്യങ്ങള്‍ വലിയ ജാഗ്രത പുലര്‍ത്തുന്നുണ്ട്. യുക്രെയ്ന്‍ റഷ്യ യുദ്ധത്തില്‍ റഷ്യ മാരകമായ ബോംബുകള്‍ പ്രയോഗിച്ചെന്ന് ആരോപണം.
മാരകമായ ക്ലസ്റ്റര്‍, വാക്വം ബോംബുകള്‍ റഷ്യന്‍ സേന യുക്രെയ്‌നി!ല്‍ പ്രയോഗിച്ചെന്ന് രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകളും യുഎസിലെ യുക്രെയ്ന്‍ അംബാസഡര്‍ ഒക്‌സാന മാര്‍കറോവയുമാണ് ആരോപണം ഉന്നയിച്ചത്. ക്ലസ്റ്റര്‍ ബോംബുകളുപയോഗിച്ച് ആശുപത്രിയും സ്‌കൂളും തകര്‍ത്തെന്നും ഇതു യുദ്ധക്കുറ്റമാണെന്നും വിമര്‍ശനമുണ്ട്. ക്ലസ്റ്റര്‍, വാക്വം ബോംബുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു റഷ്യന്‍ നിലപാട്.
സിവിലിയന്‍ മേഖലകളിലൊന്നും ആക്രമണം നടത്തിയിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. യുദ്ധം തുടങ്ങിയിട്ട് ഇതാദ്യമായി ഇന്നലെ തങ്ങള്‍ക്കു നാശനഷ്ടങ്ങള്‍ പറ്റിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ എത്ര സൈനികര്‍ കൊല്ലപ്പെട്ടെന്നു വെളിപ്പെടുത്തിയിട്ടില്ല.
ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കില്ലെന്ന നൂറിലേറെ രാജ്യങ്ങള്‍ ഒപ്പുവച്ച ഉടമ്പടിയില്‍ റഷ്യ പങ്കാളിയല്ല. തെര്‍മോബാറിക് ബോംബ് എന്നുമറിയപ്പെടുന്ന വാക്വം ബോംബുകള്‍ വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് അതീവ താപനിലയുള്ള സ്‌ഫോടനം നടത്തും. സാധാരണ ബോംബുകളെക്കാള്‍ ദൈര്‍ഘ്യമേറിയ സ്‌ഫോടന തരംഗം സൃഷ്ടിക്കുന്നതോടെ മനുഷ്യശരീരം പോലും ഭസ്മമായിപ്പോകും.
അതേസമയം 2013 നവംബറില്‍ വ്‌ലാഡിമിര്‍ പുട്ടിനു സമ്മാനിച്ച ഓണററി ബ്ലാക്ക് ബെല്‍റ്റ് 'വേള്‍ഡ് തയ്ക്വാന്‍ഡോ' തിരിച്ചെടുത്തു. യുക്രെയ്‌നില്‍ റഷ്യയുടെ സൈനിക അധിനിവേശം ചൂണ്ടിക്കാട്ടിയാണു നടപടി. ഇന്റര്‍നാഷനല്‍ ജൂഡോ ഫെഡറേഷന്‍ അതിന്റെ ഓണററി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുട്ടിനെ നീക്കിയത് ഞായറാഴ്ചയാണ്. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും തയ്ക്വാന്‍ഡോ ഓണററി ബ്ലാക്ക് ബെല്‍റ്റുണ്ട്. രാജ്യാന്തര നീന്തല്‍ ഫെഡറേഷനും പുട്ടിനു 2014ല്‍ നല്‍കിയ ബഹുമതി തിരിച്ചെടുത്തു.
അതേസമയം യുക്രെയിനില്‍ ആക്രമണം റഷ്യ തുടരുകയാണ്. കീവില്‍ അഞ്ചിടങ്ങളില്‍ സ്‌ഫോടനമുണ്ടായി. കാര്‍കീവില്‍ സൈനിക പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണമുണ്ടായി. വടക്കുപടിഞ്ഞാറന്‍ നഗരമായ സൈതോമിറിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ബില സെര്‍ക്‌വെയിലില്‍ ഷെല്ലാക്രമണമുണ്ടായി. ടിവി ടവര്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. യുക്രെയിന്‍ റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. റഷ്യന്‍ ആക്രമണത്തിനെതിരെ യുക്രെയിന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. യുദ്ധക്കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുക്രെയിന്റെ പരാതി.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കിമായി ഫോണില്‍ സംസാരിച്ചു. ഈ അക്രമിയെ എത്രയും വേഗം തടയണം എന്നാണ് സെലെന്‍സ്‌കി ആവശ്യപ്പെട്ടത്. സൈനിക സഹായവും ദുരിതാശ്വാസ സഹായവും തുടരുമെന്ന് യുഎസ് പ്രസിഡന്റ് സെലെന്‍സ്‌കിയ്ക്ക് ഉറപ്പുനല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നയതന്ത്ര നീക്കങ്ങള്‍ തള്ളിക്കളഞ്ഞെന്നും മറുപടി പറയേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ലക്ഷ്യം പൂര്‍ത്തിയാക്കും വരെ ആക്രമണം തുടരുമെന്ന് റഷ്യ അറിയിച്ചു.
https://www.facebook.com/Malayalivartha




















