ഒരൊറ്റ ഇന്ത്യക്കാരുപോലും ഇനി അവിടെയില്ല...! 24 മണിക്കൂറില്‍ യുക്രെയ്‌നില്‍ നിന്നും രക്ഷപ്പെടുത്തിത് 1377 ഇന്ത്യക്കാരെ, അടുത്ത മൂന്ന് ദിവസത്തില്‍ 26 വിമാനങ്ങള്‍കൂടി, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി റൊമാനിയയില്‍ വ്യോമസേനയുടെ സി17 വിമാനം

യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ അതിവേഗം പുരോഗമിക്കുകയാണ്. തലസ്ഥാനമായ കീവില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാന്‍ സാധിച്ചതായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിഗ്ല പറഞ്ഞു. 24 മണിക്കൂറില്‍ 1377 ഇന്ത്യക്കാരെ യുക്രെയ്‌നില്‍ നിന്നും പുറത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
അടുത്ത മൂന്ന് ദിവസത്തില്‍ 26 വിമാനങ്ങള്‍കൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്.ഇന്ത്യന്‍ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി റൊമാനിയയില്‍ എത്തിയിട്ടുണ്ട്. പോളണ്ടില്‍ നിന്നുള്ള ആദ്യവിമാനം ഇന്ന് രാവിലെ തിരിച്ചെത്തി.
പോളണ്ടില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി 600 നടുത്ത് ഇന്ത്യക്കാര്‍ ഇന്ന് തിരിക്കും. ഹംഗറിയിലേക്കും റോമാനിയയിലേക്കും ഓരോ വ്യോമസേന വിമാനങ്ങള്‍ പുറപ്പെട്ടു.അതേസമയം, കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. 65 കിലോ മീറ്റര്‍ നീളം വരുന്ന വമ്പന്‍ റഷ്യന്‍ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെയാണ് കീവില്‍ നിന്ന് എല്ലാ പൗരന്‍മാരോടും അടിയന്തരമായി ഒഴിയാന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കീവിലുള്ള ഇന്ത്യക്കാർ പൂർണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് എംബസി അടച്ചത്. എംബസി താൽക്കാലികമായി ലിവീവിലേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി മാൾഡോവ അതിർത്തി തുറന്നതായി കേന്ദ്ര വ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ഇന്ത്യക്കാർക്കായുള്ള ഭക്ഷണവും താമസ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി ബുക്കാറെസ്റ്റിലേക്കുള്ള യാത്രയ്‌ക്കായി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഇന്നലെ അർദ്ധരാത്രിയോടെ ബുക്കാറെസ്റ്റിൽ എത്തിയ സിന്ധ്യ, വിമാനത്താവളത്തിൽ വെച്ചുതന്നെ ഒഴിപ്പിക്കൽ നടപടികൾ ചർച്ച ചെയ്യാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് ശേഷം ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എത്രയും വേഗം എല്ലാവരെയും രാജ്യത്ത് സുരക്ഷിതരായി തിരിച്ചെത്തിക്കുമെന്ന് സിന്ധ്യ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി.
ഇതിന് ശേഷം റൊമാനിയ, മാൾഡോവ എന്നിവിടങ്ങളിലെ സ്ഥാനപതിയായ രാഹുൽ ശ്രീവാസ്തവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.യുക്രെയ്‌നിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യക്കാർ മടങ്ങിയതായി കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ബാക്കിയുള്ള പൗരന്മാരെ വരും ദിവസങ്ങളിൽ മാതൃ രാജ്യത്തേയ്‌ക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha




















