നാറ്റോയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രെയ്ന്‍, അവശ്യ ഘട്ടത്തില്‍ നാറ്റൊ യുക്രൈനെ കയ്യൊഴിയുന്നൊരു സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്

എന്തിനും തങ്ങളോടൊപ്പം നാറ്റൊ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് സെലന്‍സ്‌കി ഈ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചത്. എന്നാല്‍ അവശ്യ ഘട്ടത്തില്‍ നാറ്റൊ യുക്രൈനെ കയ്യൊഴിയുന്നൊരു സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഒരു മഹാ ദുരന്തം ഉണ്ടാകാതിരിക്കാനാണ് നാറ്റൊ യുക്രൈനെ ഇപ്പോള്‍ കയ്യൊഴിയുന്നത്. മറ്റൊന്നുമല്ല ആണവ യുദ്ധം. യുക്രൈന്‍ ഇപ്പോള്‍ നാറ്റോയോട് ആവശ്യപ്പെട്ട കാര്യത്തിന് നാറ്റൊ പച്ചക്കൊടി കാണിച്ചിരുന്നു എങ്കില്‍ അതിന്റെ പരിണിത ഫലം ആണവ യുദ്ധമായേനെ. യുക്രെയ്നില്‍ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്നായിരുന്നു സെലന്‍സ്‌കിയുടെ ആവശ്യം. ഈ ആവശ്യം തള്ളിയ നാറ്റോയുടെ തീരുമാനം. സംലന്‍സ്‌കിയെ സംബന്ധിച്ച് ഈ യുദ്ധത്തില്‍ തോറ്റതിന് തുല്യമാണ്. അതിനാല്‍ തന്നെ അതിരൂക്ഷവിമര്‍ശനവുമായിട്ടാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തുന്നത്. യുക്രെയ്ന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും തുടര്‍ന്നും ബോംബാക്രമണം നടത്താന്‍ റഷ്യയ്ക്കു പച്ചക്കൊടി കാട്ടുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ ചെയ്തിരിക്കുന്നതെന്നാണ് സെലെന്‍സ്‌കി ആഞ്ഞടിച്ചിരിക്കുന്നത്.
യുദ്ധം നിര്‍ണായകമായ ഘട്ടത്തിലെത്തുമ്പോള്‍ നാറ്റോയും സഖ്യ രാജ്യങ്ങളും വ്യോമ പിന്തുണ നല്‍കും എന്ന് സെലന്‍സ്‌കി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ റഷ്യാ പേടിയില്‍ അവര്‍ പിന്തിരിഞ്ഞോടുന്നതാണ് സെലന്‍സ്‌കി കാണുന്നത്.
'ഇന്ന് നാറ്റോയുടെ ഒരു ഉച്ചകോടി ചേര്‍ന്നിരുന്നു. തീര്‍ത്തും ദുര്‍ബലവും ആശയക്കുഴപ്പവും നിറഞ്ഞ യോഗമായിരുന്നു അത്. യൂറോപ്പിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് പ്രഥമപരിഗണന നല്‍കണമെന്ന ചിന്ത ആര്‍ക്കും ഉണ്ടായില്ല' - സെലെന്‍സ്‌കി പറഞ്ഞു. നാറ്റോ വ്യോമനിരോധന മേഖല പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ യുക്രെയ്ന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തുന്ന റഷ്യന്‍ വിമാനങ്ങള്‍ നാറ്റോ സേനയ്ക്കു വെടിവച്ചിടേണ്ടിവരും. നാറ്റോ വിമാനങ്ങള്‍ക്കു ഭീഷണിയാകുന്ന റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ക്കേണ്ട സാഹചര്യമുണ്ടാകും.
ഇത് റഷ്യയും നാറ്റോ സഖ്യരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ കലാശിക്കും. അങ്ങനെ സംഭവിച്ചാല്‍ അത് ആണവയുദ്ധമായി മാറുമെന്ന ആശങ്കയും നിലവിലുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന നാറ്റോ ഉച്ചകോടിയാണ് യുക്രെയ്ന്റെ ആവശ്യം തള്ളിയത്. നാറ്റോ യുദ്ധത്തിന്റെ ഭാഗമല്ലെന്നും വ്യോമനിരോധന മേഖല പ്രഖ്യാപിക്കുന്നത് റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിന് ഇടയാക്കുമെന്നും നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നാറ്റോ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുദ്ധം യുക്രെയ്നു പുറത്തേക്കു പടരുന്നതു തടയുകയാണ് ലക്ഷ്യമെന്നും സ്റ്റോള്‍ട്ടെന്‍ബെര്‍ഗ്് പറഞ്ഞു. വന്‍ സന്നാഹങ്ങളുമായി എത്തിയെങ്കിലും റഷ്യക്ക് ഇതുവരെ വ്യോമയുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് യുഎസിന്റെ വിലയിരുത്തല്‍. യുക്രെയ്ന്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. റഷ്യന്‍ സേനകള്‍ ഇതുവരെ 500 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചുവെന്നും അമേരിക്ക കണക്കുകൂട്ടുന്നു.
എന്നാല്‍ എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നാണ് യുക്രെയ്ന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. യുഎസ് ഉള്‍പ്പെടെ നാറ്റോ സഖ്യരാജ്യങ്ങളില്‍നിന്ന് ഇപ്പോഴും ആയുധങ്ങള്‍ യുക്രെയ്നിലേക്ക് ഒഴുകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി 30 രാജ്യങ്ങളാണ് നാറ്റോയിലെ (നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) അംഗങ്ങള്‍.
https://www.facebook.com/Malayalivartha




















