ഇന്ത്യയ്ക്കു മേൽ സമ്മർദം ശക്തമാക്കി യുഎസിന്റെ പുതിയ നീക്കം; ഐക്യരാഷ്ട്ര സംഘടനയിൽ റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ പുതിയ അടവുമായി ബൈഡൻ സർക്കാർ, കുടുങ്ങിയ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണു വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യ! പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ ബ്ലിങ്കൻ വിളിച്ചത് പലതവണ
റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയ തലങ്ങളിലേക്കാണ് കടക്കുന്നത്. എന്നാൽ ഓരോ ദിവസവും ഇന്ത്യയുടെ സ്വാധീനവും ഉറ്റുനോക്കുകയാണ്. ഇതിനുപിന്നാലെ ഐക്യരാഷ്ട്ര സംഘടനയിൽ റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ ഇന്ത്യയ്ക്കു മേൽ സമ്മർദം ശക്തമാക്കിയിരിക്കുകയാണ് യുഎസ്. യുഎന്നിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച റഷ്യവിരുദ്ധ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതിന് ഇന്ത്യയെ പ്രേരിപ്പിക്കാൻ യുഎസ് ഭരണകൂടം സകല വഴികളും തേടിയെന്നും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നേരിട്ടാണ് അതിനു നേതൃത്വം നൽകിയതെന്നും വിദേശകാര്യ അസി. സെക്രട്ടറി (തെക്ക്, മധ്യേഷ്യ) ഡോണൾഡ് ലൂ വ്യക്തമാക്കി.
അതോടൊപ്പം തന്നെ യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണു വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യ അറിയിച്ചെന്ന് ഇന്ത്യ – യുഎസ് ബന്ധം ചർച്ച ചെയ്യാൻ ചേർന്ന സെനറ്റ് വിദേശകാര്യ സമിതി മുൻപാകെ ലൂ വ്യക്തമാക്കിയിരുന്നു. പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ ബ്ലിങ്കൻ പലതവണ വിളിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. പാക്കിസ്ഥാൻ, ശ്രീലങ്ക ഭരണനേതൃത്വങ്ങളുമായും യുഎസ് ഭരണകൂടം ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരും വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കുകയാണ് ചെയ്തത്.
ഇത്തരത്തിൽ റഷ്യയുമായി ബന്ധം തുടരുന്ന ഇന്ത്യയെ ഉപയോഗിച്ച് വെടിനിർത്തലിനും യുഎസ് ശ്രമിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്ലിങ്കൻ എന്നിവർ ഇന്ത്യൻ ഭരണനേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. റഷ്യയ്ക്കെതിരെ യുഎന്നിൽ കൊണ്ടുവന്ന പ്രമേയങ്ങളിൽ നിന്നെല്ലാം വിട്ടുനിന്ന ഇന്ത്യൻ നിലപാടിനെ യുഎസ് സെനറ്റംഗങ്ങളിൽ ചിലർ രൂക്ഷ ഭാഷയിൽ വിമർശിക്കുകയുണ്ടായി.
അതേസമയം എസ് 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം റഷ്യയിൽ നിന്നു വാങ്ങുന്ന ഇന്ത്യയ്ക്കു മേൽ യുഎസ് ഉപരോധം ചുമത്തുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. യുഎസിനു ഭീഷണിയാവുന്ന പ്രതിരോധ ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കു മേൽ ചുമത്തുന്ന ഉപരോധം (കാറ്റ്സ) എസ് 400 ഇടപാടിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു ബാധകമാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നു ഡോണൾഡ് ലൂ വ്യക്തമാക്കുകയുണ്ടായി. യുഎസുമായി പ്രതിരോധ സഹകരണമുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഇളവ് നൽകുമെന്ന് സൂചനയും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha




















