കരച്ചിലിനിടിയിലും പോളണ്ടെന്ന് കേള്‍ക്കുമ്പോള്‍... പല രാജ്യങ്ങളും കൈയ്യൊഴിയുമ്പോഴും മനസ് തുറന്ന് അഭയാര്‍ത്ഥികളെ സ്വീകരിച്ച് പോളണ്ട്; സര്‍ക്കാരിന്റെ പിന്തുണയോടെ അഭയാര്‍ഥികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ് പോളണ്ടുകാര്‍; മലയാളികള്‍ക്കും ആശ്വാസമേകുന്നു

പോളണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയിലും ഓടിയെത്തുന്ന ഒരു കാര്യമുണ്ട്. പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയിലെ ഡയലോഗാണ്. ആ പോളണ്ട് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
യുക്രെയ്ന്‍കാരായ അഭയാര്‍ഥികളെ പോളണ്ട് ഹൃദയം തുറന്നാണു സ്വീകരിക്കുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരുമാണ് എത്തുന്നവരിലേറെയും. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന വാചകം വാഴ്‌സ നഗരത്തില്‍ ബസ് സ്‌റ്റോപ്പുകളിലും കടകളുടെ വാതില്‍ച്ചില്ലുകളിലുമൊക്കെ എഴുതിവച്ചിട്ടുണ്ട്.
വാഴ്‌സയില്‍ പലയിടത്തും കെട്ടിടങ്ങള്‍ക്കു മുകളില്‍ പോളണ്ടിന്റെ പതാകയ്‌ക്കൊപ്പം യുക്രെയ്‌നിന്റെ പതാകയുമുണ്ട്. ചരിത്രപരമായ സൗഹൃദമാണ് അതിന് ഒരു കാരണം. ഇരുരാജ്യങ്ങളും അനുഭവിച്ച ദുരിതങ്ങള്‍ സമാനമാണ്. പോളണ്ടില്‍ നിര്‍മാണ മേഖലയിലും ശുചീകരണ രംഗത്തും ധാരാളം യുക്രെയ്ന്‍കാര്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ പിന്തുണയോടെ അഭയാര്‍ഥികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ് പോളണ്ടുകാര്‍.
യുക്രെയ്‌നില്‍നിന്ന് അഭയാര്‍ഥികളായി 40 ലക്ഷം പേരെങ്കിലും അയല്‍രാജ്യങ്ങളില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ വിലയിരുത്തല്‍. ഏറ്റവും കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നത് പോളണ്ടാണ്. 10 ലക്ഷം പേര്‍ക്കെങ്കിലും സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഹംഗറി, സ്ലോവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും വന്‍തോതില്‍ അഭയാര്‍ഥികള്‍ നീങ്ങുന്നു.
യുക്രെയ്ന്‍ കടന്നെത്തുന്ന അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തിക്കു സമീപംതന്നെ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഭക്ഷണവും വസ്ത്രവും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുമൊക്കെ ക്യാംപുകളില്‍ വേണ്ടത്രയുണ്ട്.
ഇന്നലെ 3 ഡിഗ്രി സെല്‍ഷ്യസായിരുന്നു പകല്‍ താപനില. അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ വാഴ്‌സ പോലുള്ള നഗരങ്ങളിലെ ഹോസ്റ്റലുകള്‍ മിക്കതും സര്‍ക്കാര്‍ ബുക്ക് ചെയ്തിരിക്കുകയാണ്. യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ല. എന്നാല്‍, ആ രാജ്യത്തുനിന്നുള്ളവര്‍ക്ക് വീസയില്ലാതെ ഏത് യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
യുക്രെയ്‌നില്‍ സ്ഥിരമായി താമസിക്കാന്‍ വീസ ഉണ്ടായിരുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 3 വര്‍ഷത്തേക്കാണ് ഈ സൗകര്യം. കാര്യങ്ങള്‍ സാധാരണഗതിയിലേക്കു നീങ്ങാനുള്ള സമയപരിധിയെക്കുറിച്ച് ഇയുവിനുള്ള വിലയിരുത്തല്‍കൂടിയാവാം അതു സൂചിപ്പിക്കുന്നത്.
അതേസമയം വടക്കുകിഴക്കന്‍ യുെ്രെകനിലെ സുമി നഗരത്തില്‍നിന്ന് വിദ്യാര്‍ഥികളുടെ മുറവിളികളുടെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അവരുമായി ബന്ധപ്പെട്ടു.
ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ട്വിറ്റര്‍ സന്ദേശങ്ങളില്‍ അധികൃതര്‍ പറഞ്ഞു. റെഡ്‌ക്രോസ് അടക്കമുള്ള എല്ലാ ഏജന്‍സികളുമായും സുരക്ഷിതമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സുരക്ഷിതമായി ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ തുടരണമെന്നും പുറത്തിറങ്ങരുതെന്നും എംബസി നിര്‍ദേശിച്ചു.
വിദ്യാര്‍ഥികളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായും അവരുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നുവെന്നും വിദേശകാര്യവക്താവ് പ്രതികരിച്ചു. അവരെ രക്ഷിക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോള്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സുമിയില്‍ ഷെല്ലാക്രമണം തുടരുകയാണ്. ഗതാഗതസൗകര്യമില്ല. പ്രാദേശിക വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കഴിയൂ. അതിനായി റഷ്യക്കും യുെ്രെകനുംമേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുകയാണ്. ഉടന്‍ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















