യുക്രെയിൻ തലസ്ഥാനമായ കീവിൽ വച്ച് വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗ് പോളണ്ടിലേക്ക്; ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വൈകിട്ട് ഏഴ് മണിയോടെ ഹർജോത് ഡൽഹിയിൽ എത്തും, യുക്രെയിനിന്റെ അതിർത്തി രാജ്യമായ പോളണ്ടിൽ നിന്നെത്തുന്ന 200 വിദ്യാർത്ഥികളിൽ ഹർജോതും! വിദ്യാർത്ഥിയെ എത്തിച്ചത് പ്രത്യേക ആംബുലൻസിൽ
റഷ്യ-യുക്രൈൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്ന യജ്ഞത്തിൽ കഠിനമായി തന്നെ പരിശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. ഇപ്പോഴിതാ റഷ്യൻ ആക്രമണത്തിനിടെ യുക്രെയിൻ തലസ്ഥാനമായ കീവിൽ വച്ച് വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗിനെ (31) പോളണ്ടിലെത്തിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി തന്നെ വൈകിട്ട് ഏഴ് മണിയോടെ ഹർജോത് ഡൽഹിയിൽ എത്തിച്ചേരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. യുക്രെയിനിന്റെ അതിർത്തി രാജ്യമായ പോളണ്ടിൽ നിന്നെത്തുന്ന 200 വിദ്യാർത്ഥികളിൽ ഹർജോതും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞരും വിദ്യാർത്ഥിയുടെ ഒപ്പമുണ്ട്. പോളണ്ട് ക്രമീകരിച്ചു നൽകിയ പ്രത്യേക ആംബുലൻസിലാണ് വിദ്യാർത്ഥിയെ എത്തിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫോണിൽ സംസാരിക്കുമെന്നും യുക്രെനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി പിന്തുണ തേടുമെന്നും കേന്ദ്രം അറിയിക്കുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 26നും മോദി സെലൻസ്കിയുമായി സംസാരിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തെ തുടർന്ന് നടന്ന യു എൻ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ പിൻമാറിയതിനുശേഷമായിരുന്നു ഇത്തരത്തിൽ ഫോൺ സംഭാഷണം നടന്നത്.
കൂടാതെ ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് എത്തിയെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി തന്നെ യുക്രെയിനിൽ അവശേഷിക്കുന്ന ഇന്ത്യക്കാർ എത്രയും വേഗം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശം നൽകിയിരിക്കുകയാണ്. ഫെബ്രുവരി 22ന് ശേഷം 16000 ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചതായി കേന്ദ്രം അറിയിച്ചു. വിവിധ വിമാനങ്ങളിലായി 1500 ഇന്ത്യക്കാർ തിരികെ എത്തിച്ചേരുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha





















