പിഞ്ചു കുഞ്ഞുങ്ങളോട് പോലും കാടത്തം ...മരിയുപോളിലെ കുട്ടികളുടെ ആശുപത്രി തകർത്ത് റഷ്യ...നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നു...വലിയ ദുരന്തമെന്ന് സെലസ്‌കി

ജനങ്ങളെ ആക്രമിക്കുന്നില്ലെന്നാണ് റഷ്യ ആവർത്തിച്ചുപറയുന്നതെങ്കിലും. യുദ്ധം കടക്കുന്നതോടെ സാധാരണക്കാരായ ജനങ്ങളോടും റഷ്യ ക്രൂരമായി പെരുമാറുന്ന കാഴ്ചയാണ് കാണുന്നത്.പിഞ്ചു കുഞ്ഞുങ്ങളോട് പോലും കാടത്തം കാട്ടുന്ന തരത്തിലേക്ക് പുടിന്റെ ചിന്ത നീജമായ്ക്കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയതായി വരുന്ന വാർത്ത അനുസരിച്ച് മരിയുപോളിലെ കുട്ടികളുടെ ആശുപത്രി റഷ്യയുടെ ബോംബാക്രമണത്തിൽ തകർന്നു എന്നുള്ളതാണ്. തകർന്ന ആശുപത്രി കെട്ടിടത്തിനടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു....ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉൾപ്പെടെ ലോകനേതാക്കൾ അപലപിച്ചു. ബോംബുകൾ പതിച്ചു തകർന്ന ആശുപത്രിയുടെ ദൃശ്യങ്ങൾ സെലെൻസ്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
യുക്രെയ്നിൽ റഷ്യൻ വിമാനങ്ങൾക്കു വ്യോമനിരോധനം ഏർപ്പെടുത്തണമെന്ന് സെലെൻസ്കി സുഹൃദ്‌രാജ്യങ്ങളോട് വീണ്ടും ആവശ്യപ്പെട്ടു. വൻനാശമാണു സംഭവിച്ചതെന്നു പ്രാദേശിക അധികൃതർ പറഞ്ഞു. എത്രപേർ മരിച്ചെന്നു വ്യക്തമല്ല. കീവിൽ വ്യോമാക്രണം ശക്തമായെന്ന റിപ്പോർട്ടുകളുണ്ട്.
റഷ്യൻ സേന വളഞ്ഞതിനാൽ മരിയുപോളിൽ 4 ലക്ഷം നിവാസികൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബന്ദികളാക്കപ്പെട്ട നിലയിലാണെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
പോരാട്ടം രൂക്ഷമായ 5 നഗരങ്ങളിൽ വെടിനിർത്തി ജനങ്ങൾക്ക് നാടുവിടാനുള്ള രക്ഷാപാതയൊരുക്കാൻ യുക്രെയ്നും റഷ്യയും തമ്മിൽ ധാരണയായി. കീവ്, ചെർണീവ്, സുമി, ഹർകീവ്, മരിയുപോൾ എന്നിവിടങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി 12 മണിക്കൂർ വെടിനിർത്തി 6 പാതകളാണ് തുറക്കുക.
റഷ്യൻ അതിർത്തിക്കടുത്തുള്ള സുമിയിലെ രക്ഷാപാതയും ഒഴിപ്പിക്കൽ ദൗത്യവുമാണ് ഇതുവരെ പൂർണതോതിൽ വിജയം കണ്ടത്. ചൊവ്വാഴ്ച 5000 പേരെ സുമിയിൽനിന്ന് തെക്കുപടിഞ്ഞാറുള്ള പോൾട്ടാവയിലേക്ക് മാറ്റാനായി. മറ്റിടങ്ങളിൽനിന്നുള്ള പാതകൾ പിന്നാലെ മാത്രമാണ് വെടിനിർത്തൽ ഉറപ്പാക്കി സജ്ജമായത്. ഹർകീവിലും മൈക്കലോവിലും ആക്രമണവുമായി ആഞ്ഞടിക്കുന്ന റഷ്യൻ സേനയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർത്തതായി പ്രാദേശിക അധികൃതർ പറഞ്ഞു.
യുക്രെയ്ന് കാനഡ 5 കോടി ഡോളറിന്റെ സൈനികസഹായം നൽകും. ഡ്രോണുകളിലെ ക്യാമറ ഉൾപ്പെടെ പ്രതിരോധസന്നാഹങ്ങൾ എത്തിക്കുമെന്നാണ് ഇപ്പോൾ ബെർലിൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത്. യുക്രെയ്നിലേക്ക് പോർവിമാനങ്ങൾ അയയ്ക്കില്ലെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി. യുക്രെയ്ന്‍ വിട്ടവരുടെ എണ്ണം 22 ലക്ഷമായി. ഇവരിൽ 10 ലക്ഷത്തോളം പേർ കുഞ്ഞുങ്ങളാണ്. യുദ്ധത്തിൽ യുക്രെയ്നിൽ 474 പേർ കൊല്ലപ്പെട്ടെന്നും 861 പേർക്കു പരുക്കേറ്റെന്നും യുഎൻ മനുഷ്യാവകാശ ഏജൻസി പറഞ്ഞു.
ഇറ്റലിയിലെ ബെലാറൂസ് എംബസിയിലേക്ക് അജ്ഞാതർ സ്ഫോടകവസ്തു വലിച്ചെറിഞ്ഞു. ഒരെണ്ണം പൊട്ടിത്തെറിച്ചെന്നു ബെലാറൂസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.മരിയുപോൾ നഗരത്തിലെ ആക്രമണത്തിൽ മരിച്ചവരെ സംസ്കരിക്കാനായി കൂട്ടക്കുഴിമാടമൊരുക്കിയെന്ന് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ ഉറ്റവരൊന്നും അടുത്തില്ലാതെയാണ് സംസ്കാരച്ചടങ്ങു നടത്തുന്നത്. നഗരമധ്യത്തിലെ പഴയ സെമിത്തേരികളിലൊന്നിലായി 80 അടി ആഴത്തിലുള്ള കുഴിയെടുത്താണ് സംസ്കാരം നടത്തുന്നത്. ചൊവ്വാഴ്ച 40 മൃതദേഹങ്ങളും ബുധനാഴ്ച 30 മൃതദേഹങ്ങളും സാമൂഹികപ്രവർത്തകർ ഇവിടെ എത്തിച്ചിരുന്നു.
റഷ്യൻ നിയന്ത്രണത്തിലായതിനാൽ ചെർണോബിൽ നിലയത്തിൽ വികിരണത്തോത് എത്രയെന്നോ, എന്താണു നടക്കുന്നതെന്നോ പറയാൻ സാധിക്കുന്നില്ലെന്ന് യുക്രെയ്ൻ അറിയിച്ചു. നിലയത്തിലേക്കുള്ള ഒരു ഹൈ വോൾട്ടേജ് ലൈൻ തകരാറിലായിട്ടുണ്ട്. ഇതു ശരിയാക്കിയില്ലെങ്കിൽ, ആണവ ഇന്ധന അവശിഷ്ടങ്ങൾ തണുപ്പിക്കുന്നതു തടസ്സപ്പെടാം. ഇങ്ങനെ സംഭവിച്ചാൽ അപകടത്തിനു സാധ്യതയുണ്ടെന്നും യുക്രെയ്ൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















