പുട്ടിന്റെ നിർണ്ണായക നിലപാട്...ഈ രാജ്യങ്ങൾ ദുഃഖിക്കും...റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലന്ന് ഭീഷണി മുഴക്കി പുടിൻ...

സാമ്പത്തിക ഉപരോധങ്ങള്‍ക്ക് തിരിച്ചടിയായി എതിര്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി റഷ്യ . കഴിഞ്ഞ ദിവസം റഷ്യയ്ക്കെതിരെ നടക്കുന്ന സാമ്പത്തിക യുദ്ധമാണെന്നും ഇതില്‍ റഷ്യ ശക്തമായി തിരിച്ചടിച്ചാല്‍ പല രാജ്യങ്ങള്‍ക്കും താങ്ങാന്‍ കഴിയില്ലെന്ന് ക്രൈംലിന്‍ പ്രതികരിച്ചു.റഷ്യന്‍ ക്രൂഡ് ഓയിലും, പ്രകൃതി വാതകങ്ങളും ഉപയോഗിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. തങ്ങളും തിരിച്ച് ഉപരോധം ഏര്‍പ്പെടുത്തുന്നത് ഗൌരവമായി ആലോചിക്കുകയാണ് എന്നാണ് റഷ്യ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേ സമയം റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ തുടരാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. ഏറ്റവും പുതുതായി 14 റഷ്യന്‍ കോടീശ്വരന്മാര്‍ക്ക് ഇയു വിലക്ക് ഏര്‍പ്പെടുത്തി. ഒപ്പം തന്നെ റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ ബെലറസിന്‍റെ കേന്ദ്രബാങ്കിന്‍റെ ഇടപാടുകള്‍ യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചു.
റഷ്യയുടെ റേറ്റിങ് വീണ്ടും താഴ്ത്തി റേറ്റിങ് ഏജൻസിയായ ഫിച്ച്. സാന്പത്തിക ഉപരോധങ്ങൾ റഷ്യയെ സാരമായി ബാധിച്ചുതുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഫിച്ചിന്‍റെ തീരുമാനം. വ്യോമയാന,ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ബ്രിട്ടൻ നിർത്തി. കൊക്കോകോളയും പെപ്സിയും റഷ്യയിലെ വിൽപന നിർത്തി. റഷ്യയിലെ സ്റ്റാർബക്സ് കോഫിഷോപ്പുകളും മക്ഡൊണാൾഡ്സ് ഔട്ട്‍ലെറ്റുകളും അടച്ചു. റോളക്സ് വാച്ചുകൾ റഷ്യയിലേക്കുള്ള കയറ്റുമതി നിർത്തി. യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് റഷ്യയിലെ പ്രവർത്തനം നിർത്തി.
എന്നാൽ ഡോ.റെഡ്ഡീസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ റഷ്യയിലെ പ്രവർത്തനം തുടരാന്‍ തന്നെയാണ് തീരുമാനം. റഷ്യ നിർമിച്ച കോവിഡ് വാക്സീനായ സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിർമാതാക്കളാണ് ഡോ.റെഡ്ഡീസ്. മുന്നൂറോളം ഇന്ത്യൻ കമ്പനികളാണ് നിലവിൽ റഷ്യയിലുള്ളത്. ഇവയില്‍ ഏതെങ്കിലും കന്പനി റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടില്ല. 1991ൽ സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. റഷ്യയിലെ സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരായ ഉപരോധങ്ങൾക്കു പുറമെ അന്താരാഷ്ട്ര കുത്തക കമ്പനികളും കടുത്ത നടപടികളെടുത്തിട്ടുണ്ട്.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വിലക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. റഷ്യൻ എണ്ണ, പ്രകൃതി വാതകം, കൽക്കരി തുടങ്ങിയവയ്ക്കാണ് യുഎസ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക വാതക വിലയിലടക്കം വർധനയുണ്ടാകാൻ തീരുമാനം കാരണമാകുമെങ്കിലും അമേരിക്കൻ കോൺഗ്രസിന്റെ കടുത്ത സമ്മർദത്തിന്റെ ഫലമായാണ് തീരുമാനം.
യുഎസിലെ എണ്ണയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും ഇറക്കുമതിയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയുടെ പങ്കുള്ളത്. അതുകൊണ്ട് തന്നെ തരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങൾക്കെതിരെ എണ്ണ ഉപരോധമടക്കമുള്ളവ തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം തുടരുകയാണെങ്കിൽ യൂറോപ്പ് പ്രകൃതിവാതകത്തിന് പ്രധാനമായി ആശ്രയിക്കുന്ന വാതക പൈപ്പ്ലൈൻ നിർത്തിവയ്ക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലെക്സാണ്ടർ നൊവാക് വ്യക്തമാക്കി.
റഷ്യൻ എണ്ണ തള്ളിക്കളയുകയാണെങ്കിൽ ആഗോള വിപണിയിൽ തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്കായിരിക്കും അത് നയിക്കുകയെന്ന് നൊവാക് മുന്നറിയിപ്പ് നൽകി. നിലവിലുള്ള ബാരലിന് 300 ഡോളർ എന്നതിനും ഇരട്ടിയിലേറെയാകും ഇന്ധനവില. യൂറോപ്യൻ വിപണിയിൽ റഷ്യൻ എണ്ണയ്ക്ക് ബദൽമാർഗങ്ങൾ പെട്ടെന്നുതന്നെ കണ്ടെത്തുക അസാധ്യമാകും. വർഷങ്ങളെടുക്കുമെന്നു മാത്രമല്ല, യൂറോപ്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതുമാകുമത്. അതുകൊണ്ടുതന്നെ ഈ ഉപരോധങ്ങൾ കാരണം വലിയ തോതിൽ അവർക്ക് അനുഭവിക്കേണ്ടിവരുമെന്നും അലെക്സാണ്ടർ നൊവാക് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























