അതും പോയിക്കിട്ടി... യുക്രെയ്‌നുമേല്‍ യുദ്ധം തുടരുന്ന റഷ്യയ്‌ക്കെതിരെ കൂടുതല്‍ നടപടിയുമായി യുഎസ്; റഷ്യയുടെ അഭിമത രാഷ്ട്രപദവി പിന്‍വലിക്കും; വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കും

യുക്രെയ്‌നുമേല്‍ റഷ്യയുടെ യുദ്ധം കനക്കുമ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത ഉപരോധവുമായി റഷ്യ. റഷ്യയ്‌ക്കെതിരെ കൂടുതല്‍ നടപടിയുമായി യുഎസ് രംഗത്ത്. വ്യാപാര മേഖലയില്‍ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കും. റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബാങ്കിങ് ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പ്പെടുത്തും. യുക്രെയ്‌നെതിരെ രാസായുധം പ്രയോഗിച്ചാല്‍ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം തടയാന്‍ യുഎസിന്റെ നേരിട്ടുള്ള ഇടപെടല്‍ ബൈഡന്‍ നിഷേധിച്ചു.
നാറ്റോ സഖ്യത്തെ പിണക്കുന്ന അത്തരം നീക്കങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. യുക്രെയ്‌നില്‍ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. റഷ്യന്‍ ആക്രമണത്തിനെതിരെ നാറ്റോ ഇടപെടണമെന്ന് യുക്രെയ്ന്‍ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബൈഡന്‍ നിലപാടു വ്യക്തമാക്കിയത്
യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഉപരോധങ്ങള്‍ക്കു മറുപടിയായി റഷ്യ ഇന്നലെ ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. മറ്റു രാജ്യങ്ങളില്‍ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്‌നോളജി, കൃഷി മേഖലകളിലെ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വര്‍ഷം അവസാനം വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികള്‍ക്കു തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക. മറ്റു രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുക എന്നതിനെക്കാള്‍ ഉപരോധം റഷ്യയുടെ ആഭ്യന്തര വിപണിയില്‍ ക്ഷാമം സൃഷ്ടിക്കാതിരിക്കാനാണ് നേരത്തെ ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ വീണ്ടും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്.
പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം ഊര്‍ജമേഖലയില്‍ വിലക്കയറ്റമുണ്ടായതോടെ യൂറോപ്പിലെ സ്റ്റീല്‍, രാസവള ഫാക്ടറികളും പേപ്പര്‍ മില്ലുകളും പൂട്ടിത്തുടങ്ങി. റഷ്യയില്‍ നിന്നും യുക്രെയ്‌നില്‍ നിന്നുമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത കുറഞ്ഞതും റഷ്യയില്‍ നിന്ന് ഇവ വാങ്ങുന്നത് യുഎസ് വേണ്ടെന്നു വച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം.
പ്രമുഖ രാസവള നിര്‍മാതാക്കളായ യാര കഴിഞ്ഞ ദിവസം ഉല്‍പാദനം നിര്‍ത്തിയിരുന്നു. ഇറ്റലിയിലെയും ഓസ്ട്രിയയിലെയും പ്രമുഖ പേപ്പര്‍ മില്ലുകളും പൂട്ടി. സ്റ്റീല്‍ ഫാക്ടറികള്‍ക്കും താഴു വീഴുന്നതോടെ യൂറോപ്പിലെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലാകും.
അതേസമയം യുക്രെയ്‌നിലെ വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചടക്കി. കൂടുതല്‍ പ്രദേശങ്ങളില്‍ ആക്രമണം തുടങ്ങി. റഷ്യന്‍ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് യുക്രെയ്ന്‍ ആരോപണം. അതേസമയം, രാസ ജൈവായുധങ്ങളെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുകയും ചെയ്തു. മധ്യ യുക്രെയ്ന്‍ നഗരമായ ഡിനിപ്രോയില്‍ ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നഴ്‌സറി സ്‌കൂളിന് സമീപത്താണ് ആക്രമണമുണ്ടായതെന്നു യുക്രെയ്ന്‍ സര്‍ക്കാര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ യുക്രെയ്ന്‍ നഗരമായ ഇവാനോ ഫ്രാന്‍കിവിസ്‌ക്കിലും വടക്കു പടിഞ്ഞാറന്‍ നഗരമായ ലുട്‌സ്‌കിലും ആക്രമണമുണ്ടായി. യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമാണ് ഈ മേഖലയില്‍ ആക്രമണം ഉണ്ടാകുന്നത്. റഷ്യന്‍ സേന യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. റഷ്യ, യുക്രെയ്ന്‍ വിദേശകാര്യമന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.
" f
https://www.facebook.com/Malayalivartha






















