ആശ്വാസത്തോടെ.... ദിവസങ്ങളോളം ബങ്കറിലെ ഒളിജീവിതം, രാവും പകലും നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക ഇടനാഴിയിലൂടെ പോളണ്ടിലേക്ക്, അവിടെനിന്ന് നാട്ടിലേക്ക്... യുക്രൈനിലെ സുമി യുദ്ധഭൂമിയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തില്‍ ഇന്ത്യന്‍ സംഘം

ആശ്വാസത്തോടെ.... ദിവസങ്ങളോളം ബങ്കറിലെ ഒളിജീവിതം, രാവും പകലും നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക ഇടനാഴിയിലൂടെ പോളണ്ടിലേക്ക്, അവിടെനിന്ന് നാട്ടിലേക്ക്... യുക്രൈനിലെ സുമി യുദ്ധഭൂമിയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തില്‍ ഇന്ത്യന്‍ സംഘം .
യുദ്ധത്തിന്റെ തുടക്കത്തില്‍ സുമിയിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായിരുന്നെന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികള്‍ പറയുന്നു. കീവാണ് റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യമെന്നും ഭയപ്പെടേണ്ടതില്ലെന്നും സര്‍ക്കാരില്‍ നിന്നും സര്‍വകലാശാല അധികൃതരില്‍ നിന്നും നിര്‍ദേശം ലഭിച്ചിരുന്നു.
എന്നാല്‍, പതുക്കെ സാഹചര്യങ്ങള്‍ മാറിത്തുടങ്ങി. യുക്രൈന്‍ സൈന്യം നഗരത്തില്‍ നിലയുറപ്പിച്ചു. ആയുധങ്ങളും സൈനികരേയും വഹിച്ചുള്ള വാഹനങ്ങള്‍ റോഡുകളിലൂടെ ഇടതടവില്ലാതെ ഓടിത്തുടങ്ങി. രണ്ടുദിവസത്തിനുശേഷം ബങ്കറിലേക്ക് മാറാന്‍ സര്‍വകലാശാല അധികൃതരില്‍നിന്ന് നിര്‍ദേശമെത്തി.
റഷ്യന്‍ സൈന്യം സുമിക്കടുത്തേക്ക് എത്തുന്നെന്ന നിര്‍ദേശങ്ങള്‍ ലഭിച്ചതോടെ ബങ്കറില്‍നിന്ന് പുറത്തിറങ്ങാന്‍ പാടില്ലെന്ന ഉത്തരവുമായി. ബങ്കറുകളില്‍ ഭക്ഷണത്തിനും വെള്ളത്തിനും വരെ കഷ്ടപ്പെട്ടു. ശുദ്ധജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പവര്‍പ്ലാന്റ് ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം.
സാധാരണ, ഫെബ്രുവരിയില്‍ സുമിയില്‍ മഞ്ഞുവീഴ്ചയുണ്ടാകാറില്ല. എന്നാല്‍, ഇത്തവണ അതിശക്തമായ മഞ്ഞുവീഴ്ചയായിരുന്നു. ആ മഞ്ഞു ശേഖരിച്ച് ഉരുക്കിയ വെള്ളമാണ് അവസാന നാളുകളില്‍ ജീവന്‍ നിലനിര്‍ത്തിയത്.
ബങ്കറിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സര്‍വകലാശാല ജീവനക്കാര്‍ നല്‍കിയ വിവരങ്ങളും ഉപദേശങ്ങളുംമാത്രമാണ് മനോനില തകരാതിരിക്കാന്‍ സഹായിച്ചത്.
ഏതുസമയവും പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുമെന്ന ആശങ്കയോടെ രാത്രികളില്‍ ഉറക്കമിളച്ചിരുന്നു. നാലുപാടും ബോംബ് സ്ഫോടനത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും ശബ്ദങ്ങള്‍ മുഴങ്ങി. യുക്രൈനില്‍ നിന്ന് പുറത്തുകടക്കാന്‍ അതിര്‍ത്തികളിലെത്താന്‍ എംബസിയില്‍നിന്നുള്ള നിര്‍ദേശം ലഭിക്കുന്നുണ്ടായിരുന്നു.
എന്നാല്‍, പോളണ്ട്, ഹംഗറി, റൊമാനിയ തുടങ്ങിയ രാജ്യാതിര്‍ത്തികളില്‍ എത്തണമെങ്കില്‍ സുമിയില്‍നിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. ആദ്യഘട്ടത്തില്‍തന്നെ റെയില്‍-റോഡ് പാതകള്‍ റഷ്യന്‍ സൈന്യം തകര്‍ത്തതോടെ കുടുങ്ങിയ സ്ഥിതിയായി. രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണങ്ങളിലും ചര്‍ച്ചകളിലുമായിരുന്നു ഏക പ്രതീക്ഷ. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യഘട്ടംമുതല്‍ മാധ്യമങ്ങള്‍, രാഷ്ട്രനേതാക്കള്‍, നയതന്ത്ര കേന്ദ്രങ്ങള്‍, എം.പി.മാര്‍ തുടങ്ങിയവരെല്ലാം നടത്തിയ ഇടപെടലുകള്‍ക്ക് വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു.
അതേസമയം വിദ്യാര്‍ഥികളടക്കമുള്ള ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ യുദ്ധഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ സഹായിച്ചതിന് റഷ്യക്കും യുക്രൈനും റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകള്‍ക്കും ഇന്ത്യ നന്ദി പറഞ്ഞു. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, മൊള്‍ഡോവ എന്നീ രാജ്യങ്ങള്‍ക്കും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നന്ദി അറിയിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ യുക്രൈനില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കല്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയായിരുന്നെന്നും ട്വിറ്ററില്‍ മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഗംഗ നേതൃത്വം , പ്രതിജ്ഞാബദ്ധത എന്നീ സവിശേഷതകളാല്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചെന്ന് മന്ത്രി പറഞ്ഞു.
ഒഴിപ്പിക്കലിനായി രാപകല്‍ യത്നിച്ച സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, വിമാനക്കമ്പനികള്‍, വ്യോമസേന, വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥര്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരെയും നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രിമാരെയും മന്ത്രി അഭിനന്ദിച്ചു.
"
https://www.facebook.com/Malayalivartha






















