യുദ്ധഭൂമിയിൽ മറ്റുള്ളവരെ സഹായിക്കാൻ മുൻകയ്യെടുത്ത് നിന്നു; രക്ഷപ്പെടാനുള്ള അവസരമുണ്ടായിട്ടും യുദ്ധക്കെടുതി നേരിടുന്നവർക്ക് തണലായി; അമ്മയ്ക്ക് മരുന്നു വാങ്ങാനിറങ്ങിയ യാത്ര അന്ത്യയാത്രയായി; റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് സാമൂഹ്യപ്രവർത്തകയ്ക്ക് ദാരുണാന്ത്യം; ആക്രമണത്തിൽ കാറിലുണ്ടായിരുന്ന അമ്മയും ഡ്രൈവറും മരിച്ചു

അമ്മയ്ക്ക് മരുന്നു വാങ്ങാനിറങ്ങിയ സാമൂഹ്യപ്രവർത്തകയെ റഷ്യൻ സൈന്യം വെടി വച്ചു കൊലപ്പെടുത്തി. വലേരിയ മക്സെറ്റ്സ്‌കയ്ക്ക് (31) കീവിൽ വച്ചാണ് വെടിയേറ്റത്. അസുഖബാധിതയായ അമ്മയ്ക്ക് മരുന്നു വാങ്ങുവാൻ ഇറങ്ങി പുറപ്പെട്ടതായിരുന്നു വലേരിയ മക്സെറ്റ്സ്‌ക. യുക്രെയ്‌ന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കു കാറിൽ സഞ്ചരിക്കുകയായിരുന്നു.
അപ്പോഴാണ് റഷ്യൻ ടാങ്കിൽ നിന്ന് ഇവർക്കു നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന ഇവരുടെ അമ്മ ഇറിനയും ഡ്രൈവറും മരിച്ചു. ‘സ്വതന്ത്ര റിപ്പബ്ലിക്കായി’ റഷ്യ പ്രഖ്യാപിച്ച യുക്രെയ്‌നിലെ ഡൊനെറ്റ്‌സ്കിൽ ജനിച്ചു വളർന്നതായിരുന്നു. വലേരിയ കീവിലേക്കു താമസം മാറ്റിയത് ഈ ഇടയ്ക്കായിരുന്നു. വലേരിയ മക്സെറ്റ്സ്‌ക യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കിടയിൽ പ്രവർത്തിക്കുകയായിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ് (യുഎസ്എഐഡി) എന്ന രാജ്യാന്തര ഏജൻസിയുമായി ചേർന്നായിരുന്നു വലേരിയ മക്സെറ്റ്സ്‌കയുടെ പ്രവർത്തനം. കീവിൽ പോരാട്ടം രൂക്ഷമായിരുന്നപ്പോഴും രാജ്യം വിട്ടു പോകാൻ വലേരിയ തയാറായില്ല. യുഎസ്എഐഡി അഡ്മിനിസ്‌ട്രേറ്റർ സാമന്ത പവർ ധീരയായ യുവതിയെന്നായിരുന്നു വലേരിയയെ വിശേഷിപ്പിച്ചത്.
വലേറിയുടെ മരണത്തിൽ അതിയായി വേദനിക്കുന്നുവെന്നും അവരെ കുറിച്ച് അഭിമാനിക്കുന്നുവെന്നും സാമന്ത പവർ ട്വീറ്റ് ചെയ്തു. റഷ്യൻ അധിനിവേശം തുടങ്ങിയ സമയം അവർക്കു രാജ്യം വിടാമായിരുന്നു. പക്ഷേ മറ്റുള്ളവരെ സഹായിക്കുന്നതിനായി കീവിൽ തന്നെ കഴിയുകയായിരുന്നു വലേരിയ മക്സെറ്റ്സ്‌ക എന്ന കാര്യവും അവർ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha






















