13 യുദ്ധവിമാനങ്ങൾ അതിർത്തി കടന്നു...യുദ്ധ കാഹളം മുഴക്കി ചൈന റഷ്യക്ക് സമാനമായ നീക്കം...ഇത് മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമോ

പരിശീലനത്തിനിടെ തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ന്ന് വീണതിന് പുറകെ, ചൈന തങ്ങള്‍ക്ക് നേരെ 13 യുദ്ധ വിമാനങ്ങള്‍ അയച്ചെന്ന് തായ്‍വാന്‍റെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്.റഷ്യയുടെ ഉക്രൈന്‍ അധിനിവേശ കാലത്ത് തന്നെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്‍വാന്‍റെ ആകാശത്ത് കണ്ടതിനെ ഏറെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യ ഉക്രൈന്‍റെ നേര്‍ക്ക് പ്രാവര്‍ത്തികമാക്കിയ അധിനിവേശ രീതി ചൈന തായ്‍വാന്‍റെ നേരെ പ്രയോഗിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇന്നലെ രാവിലെയോടെയാണ് തായ്‍വാന്‍റെ ആകാശത്ത് 13 ചൈനീസ് യുദ്ധ വിമാനങ്ങളെ കണ്ടതെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതിനിടെ പുറത്ത് വന്ന തായ്‍വാന്‍റെ വെളിപ്പെടുത്തല്‍ ലോകം ഏറെ ആശങ്കയോടെയാണ് കാണുന്നത്. മൂന്നാമത്തെ ആഴ്ചയിലേക്ക് ഉക്രൈന്‍ അധിനിവേശം നീണ്ടതോടെ സാമ്പത്തിക സഹായത്തിനും ആയുധത്തിനും റഷ്യ, ചൈനയുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് തായ്‍വാന്‍റെ ആകാശത്ത് 13 ചൈനീസ് യുദ്ധ വിമാനങ്ങള്‍ കണ്ടതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ജനുവരിയില്‍ 39 ചൈനീസ് യുദ്ധ വിമാനങ്ങളാണ് തായ്‍വാന്‍റെ ആകാശത്ത് പറന്നത്. അതിന് ശേഷം ചൈനയുടെ യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ ആകാശ പരിധി കടക്കുന്നത് ആദ്യമായാണെന്നും തായ്‍വാന്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഓക്ടോബറില്‍ 50 ഓളം യുദ്ധ വിമാനങ്ങളാണ് ചൈന തായ്‍വാന് നേര്‍ക്കയച്ചത്. ഇതിനെതിരെ തായ്‍വാന്‍ പരാതിപ്പെട്ടെങ്കിലും തായ്‍വാന്‍ തങ്ങളുടെ ഭൂഭാഗത്തിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്.
തങ്ങളുടെ ആകാശത്ത് ചൈനീസ് യുദ്ധ വിമാനങ്ങള്‍ കണ്ടെന്ന പരാതി പല തവണ തായ്‍വാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തായ്‍വാന്‍റെ പരമാധികാരം അംഗീകരിക്കാന്‍ ചൈന തയ്യാറല്ല. ടിബറ്റ് പോലെ തായ്‍വാനും ചൈനീസ് പ്രവിശ്യയാണെന്നാണ് ചൈനയുടെ നിലപാട്.
തിങ്കളാഴ്ച രാവിലെ തായ്‍വാന്‍റെ ആകാശത്ത് തായ്‍വാനീസ് മിറാഷ് 2000 യുദ്ധ വിമാനങ്ങളുടെ പരിശീലന പറക്കല്‍ നടന്നിരുന്നു. ഇതിനിടെ ഒരു യുദ്ധ വിമാനത്തിന് സാങ്കേതിക തകറാര്‍ കണ്ടെത്തുകയും തുടര്‍ന്ന് ഈ വിമാനം കടലില്‍ തകര്‍ന്ന് വീഴുകയുമായിരുന്നെന്ന് തായ്‍വാന്‍ അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചൈനീസ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും തായ്‍വാന്‍ അറിയിച്ചു.
തായ്‍വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്ന് ചൈന വാദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, തായ്‍വാന്‍റെ പരമാധികാരം ചൈന മാനിക്കണമെന്നായിരുന്നു യുഎസിന്‍റെ നിലപാട്. പലപ്പോഴും ചൈന, തായ്‍വാന് നേരെ യുദ്ധവിമാനങ്ങളുപയോഗിക്കുമ്പോള്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ തായ്‍വാന്‍റെ പക്ഷം നിലയുറപ്പിച്ചിരുന്നു.
റഷ്യ, ഉക്രൈനില്‍ യുദ്ധം തുടരുന്നതിനിടെ ചൈന തായ്‍വാന് നേരെ ആയുധമുപയോഗിച്ചാല്‍ അത് മറ്റൊരു ലോകമഹായുദ്ധത്തിന് തന്നെ കാരണമായേക്കാം. നിലവില്‍ സിറിയ, ചൈന, പാകിസ്ഥാന്‍ തുടങ്ങി ഏതാനും ചില രാജ്യങ്ങള്‍ മാത്രമാണ് റഷ്യയുമായി വ്യാപാര വാണിജ്യ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത്.
ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിനെതിരെയും റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെയും തായ്‍വാനില്‍ നിരന്തരം പ്രകടനങ്ങള്‍ നടന്നിരുന്നു. ഇത്തരം പ്രകടനങ്ങളോട് ചൈന തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























