ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറി ശ്രീലങ്ക, സമീപകാലത്തൊന്നും കരകയറാന്‍ സാധ്യതയില്ലാത്ത വിധം വന്‍തകര്‍ച്ചയിൽ, പ്രധാന വരുമാനമായ ടൂറിസവും വിദേശവ്യാപാരവും തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, ശ്രീലങ്കയുടെ സാമ്പത്തികമേഖലയെ തരിപ്പണമാക്കിയത് ഭരണനേതൃത്വത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളും മണ്ടന്‍ തീരുമാനങ്ങളും, ശ്രീലങ്കയെ വറുതിയുടെ കാലത്ത് ചൈനയും കൈവിട്ടു

ഒരു കിലോ അരിക്ക് 450 രൂപ. ഒരു ലിറ്റര്‍ പെട്രോളിന് 300 രൂപ. അയല്‍രാജ്യമായ ശ്രീലങ്ക കോവിഡ് മഹാമാരിക്കു പിന്നാലെ ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറിയിരിക്കുകയാണ്. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യയില്‍നിന്നുള്‍പ്പെടെ അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നു.
കോവിഡ് വ്യാപനത്തോടെ ശ്രീലങ്കയുടെ പ്രധാന വരുമാനമായ ടൂറിസവും വിദേശവ്യാപാരവും തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം കുത്തനെ തകര്‍ന്നടിഞ്ഞു. സമീപകാലത്തൊന്നും കരകയറാന്‍ സാധ്യതയില്ലാത്ത വിധം ശ്രീലങ്ക വന്‍തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധസമരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
എല്ലാ കാര്യങ്ങളിലും ചൈനയോടു വിധേയത്വം പുലര്‍ത്തിയിരുന്ന ശ്രീലങ്കയെ വറുതിയുടെ കാലത്ത് ചൈനയും കൈവിട്ടിരിക്കുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഭരണനേതൃത്വത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളും മണ്ടന്‍ തീരുമാനങ്ങളും ശ്രീലങ്കയുടെ സാമ്പത്തികമേഖലയെ തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു.
അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതോടെയാണ് ഒരു കിലോ അരിയുടെ വില 450 ശ്രീലങ്കന്‍രൂപയിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഒരു ലിറ്റര്‍ പാലിന് 263 രൂപയാണ് ഇപ്പോഴത്തെ വിലനിരക്ക്. മണിക്കൂറുകളോളം ക്യൂവില്‍ കാത്തുകിടന്ന് വാങ്ങുന്ന പെട്രോള്‍ വില ലിറ്ററിന് 300 ശ്രീലങ്കന്‍ രൂപയിലെത്തിയതോടെ ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ അവശ്യവസ്തുക്കള്‍ അയല്‍രാജ്യത്തിന് നല്‍കിവരികയാണ്.
സാമ്പത്തിക പ്രതിസന്ധി രൂപക്ഷമായതോടെ മാര്‍ച്ച് ഏഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15 ശതമാനം കുറച്ചതോടെയാണ് സാധനവിലയില്‍ കുതിപ്പുണ്ടായത്. 29 ഇന്ത്യന്‍ പൈസയാണ് ഒരു ശ്രീലങ്കന്‍ രൂപയുടെ ഇപ്പോഴത്തെ മൂല്യം. വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കെ ദിവസവും ഏഴര മണിക്കൂറിലധികം പ്രഖ്യാപിത പവര്‍കട്ടിലാണ് ശ്രീലങ്ക. കാരണം ഇന്ധനം വാങ്ങാനുള്ള വിദേശ നാണ്യമില്ല.
അനിയന്ത്രിത വിലക്കയറ്റം, എണ്ണയുടെ ദൗര്‍ലഭ്യം എന്നിവയൊക്കെ ശ്രീലങ്കയെ വലയ്ക്കുകയാണ്.ശ്രീലങ്കന്‍ തേയിലയുടെ പ്രധാന വിപണികളായ റഷ്യയിലേക്കും ഉക്രൈനിലേക്കുമുള്ള കയറ്റുമതി, യുദ്ധം മൂലം മുടങ്ങുകയും ചെയ്തു.ശ്രീലങ്കയിലേക്ക് ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളുടെ വരവും നിലച്ചു. തകര്‍ന്നടിഞ്ഞ് ഉത്പാദനവും ടൂറിസവും വന്‍ സാമ്പത്തിക പ്രതിസന്ധിയുമാണ് ശ്രീലങ്ക ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
എല്‍ടിടിഇ ഉള്‍പ്പെടെ തീവ്രവാദനീക്കങ്ങള്‍ക്ക് അന്ത്യം വരുത്തി ഒരു വിധം രാജ്യത്ത് സമാധാനം വന്നതോടെയാണ് എല്ലാ മേഖലകളെയും കോവിഡ് തരിപ്പണമാക്കിയത്. ഉത്പന്നങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നവരെ നേരിടാനാണ് സാമ്പത്തിക അടിയന്തരാവസ്ഥ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. റേഷന്‍ കടകളില്‍ നിന്ന് അരിയും പഞ്ചസാരയുമടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ നീളുന്ന ക്യൂവാണ് അയല്‍രാജ്യത്തുള്ളത്.സര്‍ക്കാര്‍ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിന് മാത്രമായി നീക്കിവയ്ക്കേണ്ടി വരുന്ന സാഹചര്യം.
2019 ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കുശേഷമാണ് വിദേശ ടൂറിസ്റ്റുകളുടെ വരവ് ലങ്കയില്‍ കുത്തനെ കുറഞ്ഞത്. യാതൊരു മുന്നൊരുക്കവും ഇല്ലാതെ രാസവള നിരോധനം വന്നതോടെ കാര്‍ഷിക മേഖലയും തകര്‍ന്നടിഞ്ഞു. പഞ്ചസാര, ഉള്ളി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്ക്ക് സമീപകാലത്ത് വന്‍ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ചൈനയില്‍ നിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ പ്രശസ്തമായ ഹംബന്‍തൊട്ട രാജ്യാന്തര തുറമുഖവും ചേര്‍ന്നുള്ള 1500 ഏക്കറും 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിരിക്കുന്നു.ചൈന കനിഞ്ഞില്ലെങ്കില്‍ ശ്രീലങ്ക മിക്കവാറും ഈ വര്‍ഷം പാപ്പരാകുമെന്നാണ് വിലയിരുത്തല്‍.വലിയ തോട്ടങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ടൂറിസം എന്നീ മേഖലകള്‍ പ്രധാന വരുമാന മാര്‍ഗമായ സമ്പദ് വ്യവസ്ഥയാണ് ശ്രീലങ്കയുടേത്.
മൂന്നു മേഖലകളിലുമുണ്ടായ തകര്‍ച്ച ശ്രീലങ്കയെ കനത്ത നാശത്തില്‍ എത്തിച്ചുകഴിഞ്ഞു. ലങ്കന്‍ കമ്പനിയായ ദില്‍മയാണ് ലോകത്തിലെ ഏറ്റവും മികച്ച തേയില ബ്രാന്‍ഡ്. ചൈന, ഇന്ത്യ, കെനിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ തേയില ഉത്പാദനത്തില്‍ ശ്രീലങ്കയ്ക്കാണ് പ്രധാന സ്ഥാനം. വര്‍ഷം തോറും നേടുന്ന പതിനായിരം കോടിയുടെ വിദേശ നാണ്യമാണ് നിലവിലെ തകര്‍ച്ചയില്‍ ശ്രീലങ്ക നേരിടുന്നത്.
ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. സാമ്പത്തികമായ പ്രതിസന്ധി പരിഹരിക്കാന്‍ മാത്രം ഇന്ത്യ 7000 കോടി വായ്പയായി നല്‍കാനാണ് തീരുമാനം.
ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവില്‍ പ്രതിഷേധിക്കുകയാണ്. കൊളംബോയിലെ ഗാലേ റോഡില്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് പ്രതിഷേധ റാലി ഉള്‍പ്പെടെ പ്രക്ഷോഭമാണ് അവിടെയുണ്ടായിരിക്കുന്നത്. പ്രസിഡന്റും പ്രധാമന്ത്രിയും രാജ്യത്തെ കട്ടുമുടിച്ചുവെന്ന ശക്തമായ ആരോപണമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha























