പ്രൊജക്ട് 75ൽ കാലുവാരി! മോദിയെ കയ്യൊഴിഞ്ഞ് മക്രോൺ.... അന്തർവാഹിനികൾ പാഞ്ഞടുക്കും.... ഫ്രാൻസിലേക്ക് പാഞ്ഞടുത്ത് മോദിയും എസ്. ജയശങ്കറും...

ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്നു ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതിയിൽ ഭാഗമാകില്ലെന്നു ഫ്രാൻസിന്റെ നേവൽ ഗ്രൂപ്പ് അറിയിച്ചത്.
ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മക്രോണിനെ പാരിസിൽ നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെയാണു നേവൽ ഗ്രൂപ്പ് കമ്പനിയുടെ നിലപാടെന്നതു ശ്രദ്ധേയമാണ്. അത്യാധുനിക അന്തർവാഹിനികൾ തദ്ദേശീയമായി നിർമിച്ചു നാവികസേനയെ ശക്തിപ്പെടുത്തുകയാണു പ്രൊജക്ട്–75 ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ പ്രൊജക്ട്–75ന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി.
ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാൻ കരുത്തുറ്റ ആയുധങ്ങൾ വേണമെന്നാണു നാവികസേനയുടെ നിലപാട്. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷനുമായി (എഐപി) ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടു വച്ച നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാലാണു പിൻമാറുന്നതെന്ന് കമ്പനി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കാനിരിക്കെയാണ് ഫ്രഞ്ച് കമ്പനിയുടെ പിന്മാറ്റം.
കടലിനടിയിൽ കൂടുതൽ നേരം മുങ്ങിക്കിടന്ന് അതിവേഗം സഞ്ചരിക്കാൻ അന്തർവാഹിനിയെ സജ്ജമാക്കുന്ന സംവിധാനമാണ് എഐപി. ഫ്രഞ്ച് നാവികസേനയ്ക്കു വേണ്ടി കമ്പനി നിർമിക്കുന്ന അന്തർവാഹിനികളിൽ എഐപി ഇല്ല. അന്തർവാഹിനിയിൽ ഉപയോഗിക്കുന്ന എഐപി പ്രവർത്തനക്ഷമത തെളിയിച്ചതായിരിക്കണമെന്ന നിബന്ധനയാണു കമ്പനിക്കു തടസ്സമായത്.
പുതിയ അന്തർവാഹിനികൾ സ്വന്തമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ആരംഭിച്ച പ്രോജക്ട് 75 പരിപാടിയുടെ ഭാഗമായാണ് ഫ്രാൻസിലെ ഡിസിഎൻഎസ് (ഇപ്പോൾ നേവൽ ഗ്രൂപ്പ്) എന്ന സ്ഥാപനവുമായി ചേർന്നാണ് ഇന്ത്യ ഇതുവരെ അന്തർവാഹിനികൾ പുറത്തിറക്കിയത്. ഈ നിരയിലെ ആദ്യ അന്തർവാഹിനിയായ കൽവരി 2015ൽ കടലിൽ ഇറക്കുകയും 2016ൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കുകയും പിന്നീട് 2017ൽ നാവികസേനയുടെ ഭാഗമാകുകയും ചെയ്തിരുന്നു.
ഖണ്ടേരി, കരഞ്ച്, വേല, വാഗിർ എന്നിവയാണു കൽവരി ക്ലാസിലെ മറ്റ് അന്തർവാഹിനികൾ. റഷ്യൻ നിർമിത കിലോ ക്ലാസ് (സിന്ധുഘോഷ് ക്ലാസ്), ജർമൻ നിർമിത ടൈപ്പ് 209 ക്ലാസ് (ശിശുമാർ ക്ലാസ്) എന്നീ അന്തർവാഹിനികൾ കാലപ്പഴക്കം ചെന്നതോടെയാണ് കേന്ദ്ര സർക്കാർ പുതിയ അന്തർവാഹിനികൾ നാവികസേനയ്ക്കായി സ്വന്തമാക്കുന്നതിനു നടപടികൾ തുടങ്ങിയത്.
അത്യാധുനിക സൗകര്യങ്ങൾ ഉള്ള 24 അന്തർവാഹിനികൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ട് 75 പരിപാടി തുടങ്ങിയതെങ്കിലും നിലവിൽ അതിന്റെ ആദ്യത്തെ ഘട്ടം മാത്രമാണു പൂർത്തിയായിരിക്കുന്നത്. പ്രോജക്ട് 75ഐ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 6 മിസൈൽവേധ അന്തർവാഹിനികളാണ് ഇന്ത്യയിൽ നിർമിക്കുക. വിദേശ അന്തർവാഹിനി നിർമാണ കമ്പനി ഇന്ത്യയിലെ കപ്പൽ നിർമാണശാലകളിലൊന്നുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്വകാര്യ കമ്പനിയായ ലാർസൻ ആൻഡ് ടർബോ, സർക്കാർ സ്ഥാപനമായ മസഗാവ് ഡോക്സ് ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്പനികൾക്ക് 43,000 കോടി രൂപയുടെ കരാർ അനുവദിച്ച സർക്കാർ, നിർദേശക അപേക്ഷ സമർപ്പിക്കാനും അറിയിച്ചിട്ടുണ്ട്. ചുരുക്കപ്പട്ടികയിലുൾപ്പെട്ട 5 വിദേശ കമ്പനികളുമായി ഇന്ത്യൻ കമ്പനികൾ സഹകരിച്ചാണു പ്രവർത്തിക്കേണ്ടത്.
ജർമനി, സ്പെയ്ൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലെ കമ്പനികളാണിവ. ‘ആർഎഫ്പിയിലെ ചില നിർദേശങ്ങൾ കാരണം, നിർദേശക അപേക്ഷ ഞങ്ങൾക്കും മറ്റു വിദേശ നിർമാതാക്കൾക്കും (എഫ്ഒഇഎം) രണ്ടു തന്ത്രപ്രധാന പങ്കാളികൾക്കും അയച്ചു തരാനാകില്ല. അതിനാൽ പദ്ധതിക്കായി ഔദ്യോഗികമായി ലേലത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കാവില്ല.
അതേസമയം, ആത്മനിർഭർ ഭാരത് തത്വവുമായി സഹകരിക്കാൻ തയാറാണ്.’ എന്നാണ് നേവൽ ഗ്രൂപ്പ് ഇന്ത്യ കൺട്രി ആൻഡ് മാനേജിങ് ഡയറക്ടർ ലോറന്റ് വിഡ്വോ വ്യക്തമാക്കി. ഈ തീരുമാനം പുറത്ത് വന്നതിലൂടെ ഇന്ത്യ വളരെയധികം പ്രതിരോധത്തിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























