എലിസബത്ത് രാജ്‍ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ മുന്നിൽ നിൽക്കാൻ ഹാരിയും മേഗനും ഉണ്ടാവില്ല, പങ്കെടുക്കാന്‍ എത്തുമെന്ന് ദമ്പതികൾ, നെറ്റ്‍ഫ്ലിക്സ് സംഘം ആഘോഷപരിപാടിയിൽ അനധികൃതമായി കടന്നുകയറുമെന്ന് സൂചനയിൽ ബക്കിങ്ങാം കൊട്ടാരത്തിൽ കർശന സുരക്ഷ...!!

ബക്കിങ്ങാം കൊട്ടാരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ബ്രിട്ടിഷ് രാജപദവിയിൽ 70 വർഷം തികച്ച എലിസബത്ത് രാജ്‍ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലെ പങ്കാളിത്തത്തിൽ നിന്ന് കൊച്ചുമകൻ ഹാരിയെയും ഭാര്യ മേഗനെയും മാറ്റിനിർത്താൻ തീരുമാനിച്ചതിനെത്തുടർന്നാണ് നീക്കം.
രാജകീയപദവികൾ ഉപേക്ഷിച്ച് യുഎസിലേക്കു താമസം മാറിയ ഹാരിക്കും മേഗനും ആഘോഷങ്ങളിലെ ആദ്യചടങ്ങായ ബ്രിട്ടിഷ് സൈന്യത്തിന്റെ ‘ട്രൂപ്പിങ് ദ് കളർ’ നടക്കുമ്പോൾ അവർക്ക് ബാൽക്കണിയിൽ ഇടമുണ്ടാവില്ലെന്ന് രാജ്ഞി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വിവരം പുറത്തുവന്ന ഉടന്‍ തന്നെ കുട്ടികളുമൊത്ത് തങ്ങല്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് ഹാരിയും മേഗനും വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഹാരിയുടെയും മേഗന്റെയും ജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററി നിർമിക്കുന്ന നെറ്റ്‍ഫ്ലിക്സ് സംഘം ആഘോഷപരിപാടിയിൽ കടന്നുകയറി അനധികൃതമായി ചടങ്ങുകൾ ചിത്രീകരിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നിയന്ത്രണം കടുപ്പിക്കുന്നത്.
ഡോക്യുമെന്ററിക്കായി നെറ്റ്ഫ്ലിക്സുമായി 1000 കോടി രൂപയുടെ കരാറാണുള്ളത്. കൊട്ടാരത്തിലും കൊട്ടാരംവക സ്ഥലങ്ങളിലും നെറ്റ്‍ഫ്ലിക്സ് സംഘത്തിനു പ്രവേശനം അനുവദിക്കില്ല എന്നു നേരത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ജനക്കൂട്ടത്തിനിടയിൽ നിന്ന് ചെറുക്യാമറകൾ ഉപയോഗിച്ച് സംഘം ചിത്രീകരണം നടത്തുമെന്നും സംശയിക്കുന്നു.
രാജകീയ പദവികൾ ഉപേക്ഷിച്ച ശേഷം കൊട്ടാരവുമായി അകലം പാലിച്ചിരുന്ന ഹാരിയും മേഗനും ഇപ്പോൾ കൊട്ടാരത്തിലേക്ക് വരുന്നതും രാജ്ഞി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതും ഡോക്യുമെന്ററിക്ക് ആവശ്യമായ രംഗങ്ങൾ ഒരുക്കാനാണെന്ന് ആരോപണവും ഒരു കോണിൽ നിന്ന് ഉയരുന്നുണ്ട്.
ജൂണ്‍ 2 ന് ആരംഭിക്കുന്ന ആഘോഷങ്ങളില്‍ ഹാരിയുടെയും മേഗന്റെയും സാന്നിദ്ധ്യം തന്നെ പരിപാടികളില്‍ നിന്നും അവരിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ കാരണമാകുമെന്ന മുന്നറിയിപ്പും പുരത്തുവന്നിട്ടുണ്ട്. കൊട്ടാരം അധികൃതര്‍ ശ്രദ്ധയോടെ നിന്നില്ലെങ്കില്‍ ഈ പരിപാടി മുഴുവന്‍ തന്നെ അവര്‍ തങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























